ദില്ലിയിൽ ആം ആദ്മിയുടെ തിളക്കം കുറയുന്നോ? ഭരണത്തുടർച്ച ഉറപ്പ്, എക്സിറ്റ് പോളുകൾ പറയുന്നത്
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിക്കുന്നതാണ് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ. ടൈംസ് നൗ സർവ്വേ ആം ആദ്മി 44 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുമ്പോൾ റിപ്പബ്ലിക് ടിവി 48 മുതൽ 61 വരെ സീറ്റുകൾ പ്രവചിക്കുന്നു. ന്യൂസ് എക്സ് ചാനൽ 53 മുതൽ 57 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.
കോണ്‍ഗ്രസ് വട്ടപൂജ്യം തന്നെ....പ്രധാന സര്‍വേകളില്‍ അക്കൗണ്ട് തുറന്നില്ല, തുടര്‍ച്ചയായ മൂന്നാം തവണ!!
രാജ്യതലസ്ഥാനത്ത് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി ഭരണം പിടിക്കുമെന്ന് പ്രവചിക്കുമ്പോഴും 2015ലെ മിന്നും വിജയത്തിന്റെ തിളക്കം കുറയുമെന്നാണ് കരുതുന്നത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70 നിയമസഭാ സീറ്റുകളിൽ 67ലും വിജയം നേടിയാണ് ആം ആദ്മി അധികാരത്തിൽ എത്തിയത്. അന്ന് ബിജെപി 3 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസാകട്ടെ സംപൂജ്യരായി.
Recommended Video
ദില്ലിയിൽ ആം ആദ്മി സർക്കാർ നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് അരവിന്ദ് കെജ്രിവാൾ പ്രചാരണം നടത്തിയത്. കുറഞ്ഞ നിരക്കിൽ വൈദ്യുതി, സൗജന്യ ജലവിതരണം, സ്കൂളുകളുടെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും നവീകരണം തുടങ്ങിയ വികസന പ്രവർത്തനങ്ങൾ കെജ്രിവാൾ ദില്ലിയിൽ അവതരിപ്പിച്ചു. എന്നാൽ നരേന്ദ്ര മോദിയും കെജ്രിവാളും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായാണ് ദില്ലി തിരഞ്ഞെടുപ്പിലെ ബിജെപി അവതരപ്പിച്ചത്. പ്രാദേശിക വിഷയങ്ങളേക്കാൾ ദേശീയ വിഷയങ്ങളാണ് ബിജെപി പ്രചാരണത്തിൽ ഉയർത്തിയത്.
ശനിയാഴ്ച നടന്ന വോട്ടെടുപ്പിനോടും തണുപ്പൻ പ്രതികരണമാണ് ദില്ലിയിലെ വോട്ടർമാർ കാഴ്ചവെച്ചത്. കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിംഗ് ശതമാനമായിരുന്നു ഇത്. വൈകിട്ട് 6 മണിവരെയുള്ള കണക്ക് പ്രകാരം 54.65 ശതമാനം വോട്ടാണ് ദില്ലിയിൽ രേഖപ്പെടുത്തിയത്.