ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മിക്ക് ഭരണത്തുടർച്ച പ്രവചിച്ച് എബിപി- സി വോട്ടർ സർവ്വേ ഫലം
ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ഭരണത്തുടർച്ച നേരിടുമെന്ന് എബിപി- സി വോട്ടർ സർവ്വേ. 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്മി 42 മുതൽ 56 സീററുകൾ വരെ നേടുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ ബിജെപിക്ക് നിലമെച്ചപ്പെടുത്താൻ കഴിയുമെന്നാണ് സർവ്വേ പറയുന്നത്.
തീവ്രവാദി പരാമർശം; ബിജെപി എംപി പർവേശ് വർമ്മയ്ക്ക് വീണ്ടും വിലക്കേർപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
10 മുതൽ 24 വരെ ബിജെപിക്ക് ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് സർവ്വേ പ്രവചിക്കുന്നത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 3 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. കഴിഞ്ഞ വട്ടം സംപൂജ്യരായ കോൺഗ്രസ് ഇത്തവണ 0 മുതൽ 4 വരെ സീറ്റുകൾ സ്വന്തമാക്കിയേക്കാം.
ആം ആദ്മിക്ക് 45.6 ശതമാനം വോട്ടും ആം ആദ്മിക്ക് 37.1 ശതമാനം വോട്ടും ലഭിച്ചേക്കുമെന്നാണ് സർവ്വേ പറയുന്നത്. കോൺഗ്രസിന് 4.4 ശതമാനം വോട്ട് ലഭിച്ചേക്കാം. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന മറ്റു പ്രാദേശിക പാർട്ടികളെല്ലാം ചേർന്ന് 12.9 ശതമാനം വോട്ട് നേടിയേക്കാം.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചേക്കുമെന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. ഷഹീൻ ബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന സമരം അനാവശ്യമാണെന്നാണ് സർവ്വേയിൽ പങ്കെടുത്ത 62 ശതമാനം ആളുകളും പ്രതികരിച്ചത്. 27 ശതമാനം പേർ പ്രതിഷേധം നിയമാനുസൃതമാണെന്നും 11 ശതമാനം പേർ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നുമാണ് പറയുന്നത്. ഷഹീൻ ബാഗ് സമരം ബിജെപിക്ക് ഗുണം ചെയ്യുമെന്ന് 39 ശതമാനം പേർ പ്രതികരിച്ചു. പ്രതിഷേധം ആം ആദ്മിക്ക് അനുകൂലമാകുമെന്ന് 25 ശതമാനം പേരും പ്രതികരിച്ചു.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ബിജെപി നേതാക്കൾ നടത്തിയ വ്യക്തിപരമായ അധിക്ഷേപങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് 48 ശതമാനം പേരും പ്രതികരിച്ചു. 2015ലെ തിരഞ്ഞെടുപ്പിൽ 67 സീറ്റുകൾ നേടിയാണ് ആം ആദ്മി അധികാരത്തിൽ എത്തിയത്. ഫെബ്രുവരി എട്ടിന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം ഫെബ്രുവരി 11ന് അറിയാം.