നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി വിമതരെ പൊട്ടിച്ച് വോട്ടർമാർ, കോൺഗ്രസ് വിട്ടവർക്ക് മികച്ച നേട്ടം
ദില്ലി: ആം ആദ്മി വിട്ട് മറ്റു പാർട്ടികളിൽ നിന്നും ജനവിധി തേടിയവരെ പരാജയപ്പെടുത്തി. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ആം ആദ്മി വിമതർക്ക് നേരിടേണ്ടി വന്നത്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ആം ആദ്മി വിട്ട് കോൺഗ്രസിലേക്കും ബിജെപിയിലേക്കും നിരവധി നേതാക്കൾ ചേക്കേറിയിരുന്നു. ഭൂരിഭാഗം ആപ്പ് വിമതർ എട്ട് നിലയിൽ പൊട്ടിയപ്പോൾ കോൺഗ്രസ് വിട്ട് ആം ആദ്മിയിലെത്തിയ നേതാക്കൾ വിജയിക്കുകയും ചെയ്തു.
നിർഭയ കേസിൽ മരണവാറണ്ട് ഇന്നില്ല, പവൻ ഗുപ്തയ്ക്ക് പുതിയ അഭിഭാഷകൻ, കോടതി വളപ്പിൽ പ്രതിഷേധം
ആംആദ്മി നേതാവും മുൻ മന്ത്രിയായിരുന്ന കപിൽ മിശ്രയ്ക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. ആം ആദ്മിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ കപിൽ മിശ്ര 2015ൽ ആപ്പ് അധികാരത്തിൽ എത്തിയപ്പോൾ മന്ത്രിയായി. എന്നാൽ ധനമന്ത്രി സത്യേന്ദ്ര ജെയിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച ശേഷം പാർട്ടി വിടുകയായിരുന്നു. ഇദ്ദേഹം പിന്നീട് ബിജെപിയിൽ ചേർന്നു. മോഡൽ ടൗണിൽ നിന്നും ഇത്തവണ മത്സരിച്ച കപിൽ മിശ്ര ആം ആദ്മിയുടെ സിറ്റിംഗ് എംഎൽഎയായ അഖിലേഷ് ത്രിപാഠിയോട് 11,113 വോട്ടുകൾക്ക് പരാജയപ്പെടുകയായിരുന്നു.
2014ൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച് ആം ആദ്മിയിലെത്തിയ അൽക്ക ലംബ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് പാളയത്തിൽ തിരികെയെത്തിയത്. ആം ആദ്മിയിൽ അവഗണിക്കപ്പെടുന്നു എന്ന ആരോപണം ഉന്നയിച്ചാണ് അൽക്കാ ലംബ പാർട്ടി വിട്ടത്. ഇക്കുറി കോൺഗ്രസ് ടിക്കറ്റിൽ ചൗന്ദ്നി ചൗക്കിൽ നിന്നും മത്സരിച്ച അൽക്ക 29,584 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസിൽ നിന്നും ആം ആദ്മിയിൽ എത്തിയ പർലാദ് സിംഗായിരുന്നു എതിർ സ്ഥാനാർത്ഥി.
ആം ആദ്മി വിട്ട് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ആദർശ് ശാസ്ത്രിയ്ക്കും കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനാണ് അദ്ദേഹം. ധ്വാരക മണ്ഡലത്തിൽ മത്സരിച്ച ശാസ്ത്രി മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു.
ആം ആദ്മി വിട്ട് ബിഎസ്പി ടിക്കറ്റിൽ മത്സരിച്ച എൻഡി ശർമയാണ് വൻ തിരിച്ചടി നേടിയ മറ്റൊരു നേതാവ്. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കോൺഗ്രസ് വിട്ട് ആം ആദ്മിയിൽഎത്തിയ ധൻവാതി ചന്ദേല മികച്ച വിജയം നേടി. രജൗരി ഗാർഡൻ സീറ്റിൽ 22,972 വോട്ടുകളുടെ ഭൂരിപക്ഷമാണ് ധൻവാലി നേടിയത്.