ദില്ലി പിടിക്കാൻ കോൺഗ്രസിന്റെ പടയൊരുക്കം, സിദ്ദു തിരിച്ചെത്തുന്നു, ഇനി താരപ്രചാരകൻ
ദില്ലി: 2020ൽ രാജ്യം ഉറ്റുനോക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ്. ദില്ലി പിടിക്കാൻ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ് സജീവമാവുകയാണ് രാഷ്ട്രീയ പാർട്ടികൾ. അരവിന്ദ് കെജ്രിവാളിന് മുൻതൂക്കം പ്രവചിക്കുന്നതാണ് അഭിപ്രായ സർവേ ഫലങ്ങളെങ്കിലും തികഞ്ഞ വിജയ പ്രതീക്ഷയിലാണ് ബിജെപിയും കോൺഗ്രസും.
ദില്ലി തിരഞ്ഞെടുപ്പിൽഇക്കുറി തങ്ങൾക്ക് അനുകൂല ഘടകങ്ങൾ ഏറെയുണ്ടെന്നാണ് കോൺഗ്രസിന്റെ ആത്മവിശ്വാസം. താര പ്രചാരകരെ ഇറക്കി കൂടുതൽ വോട്ടർമാരെ ആകർഷിക്കാനാണ് കോൺഗ്രസ് നീക്കം. സമൂഹമാധ്യമങ്ങളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനായി ദില്ലിയിൽ' വാർ റൂം' സജ്ജികരിച്ചിരിക്കുകയാണ് കോൺഗ്രസ്.

നിർണായകം
15 വർഷത്തോളം തുടർച്ചയായി ദില്ലി ഭരിച്ച കോൺഗ്രസിന് ആം ആദ്മിയുടെ വരവോടെയാണ് അടിതെറ്റി തുടങ്ങിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആപ്പ് 67 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് സംപൂജ്യരായി. സ്ഥാനാർത്ഥി നിർണയം മുതൽ തുടക്കം മുതൽ ദില്ലിയിൽ ശ്രദ്ധയോടെയാണ് കോൺഗ്രസ് തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങിയത്. ലോക്സഭ തിരഞ്ഞെടുപ്പിൽ 5 മണ്ഡലങ്ങളിൽ ആം ആദ്മിയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞതും കോൺഗ്രസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരുന്നു.

പടയൊരുക്കം തുടങ്ങി
ദില്ലിയിലെ താര പ്രചാരകരുടെ പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരിക്കുകയാണ്. പ്രിയങ്കാ ഗാന്ധിയും സോണിയാ ഗാന്ധിയും ഉൾപ്പെടെ 40 താര പ്രചാരകരാണ് കോൺഗ്രസിനുള്ളത്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും പ്രചാരണത്തിനായി രാജ്യ തലസ്ഥാനത്ത് എത്തും.

താരം സിദ്ദു തന്നെ
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിനോടുള്ള പ്രശ്നങ്ങൾക്ക് പിന്നാലെ മന്ത്രിസ്ഥാനം രാജിവെച്ച് പാർട്ടിയുമായി അകലം പാലിച്ചിരുന്ന നവജ്യോത് സിംഗ് സിദ്ദുവിനേയും പ്രചാരണത്തിനായി ദില്ലിയിൽ എത്തിക്കുകയാണ് കോൺഗ്രസ്. സിദ്ദു പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കോൺഗ്രസ് നീക്കം. നേരത്തെ ഹരിയാണ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് സിദ്ദുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള സിദ്ദുവിന്റെ അടുപ്പം കോൺഗ്രസിന് തലവേദനയായിരുന്നു. ഇമ്രാൻ ഖാൻറെ സത്യപ്രതിജ്ഞാ ചടങ്ങിൽ നവജ്യോത് സിംഗ് സിദ്ദു പങ്കെടുത്തിരുന്നു.

താര പ്രചാരകൻ
ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ താര പ്രചാരകനായിരുന്നു നവജ്യോത് സിംഗ് സിദ്ദു. പ്രിയങ്കാ ഗാന്ധിയെപ്പോലും പിന്തള്ളി ഏറ്റവും കൂടുതൽ കൂടുതൽ ആളുകൾ താരപ്രചാരകനായി ആവശ്യപ്പെട്ടത്. സിദ്ദുവിനെയായിരുന്നു. ക്രിക്കറ്റും, സിനിമയും ഇടകലർത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് ആരാധകർ ഏറെയാണ്. കുറിക്കുകൊള്ളുന്ന വാചകങ്ങളിലൂടെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള സിദ്ദുവിന്റെ കഴിവ് കണക്കെടുത്താണ് രാജ്യതലസ്ഥാനത്തെ പ്രചാരണത്തിനായി കോൺഗ്രസ് അദ്ദേഹത്തെ ദില്ലിയിൽ എത്തിക്കുന്നത്.

ദില്ലി പിടിക്കാൻ
സിനിമാ രംഗത്ത് നിന്നും പാർട്ടിയിൽ എത്തിയ രാജ് ബാബ്ബർ, ശത്രുഘ്നൻ സിൻഹ, ഖുഷ്ബു, നഗ്മ തുടങ്ങിയവരും സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സർജ്ജേവാല, ശശി തരൂർ തുടങ്ങിയവരും ദില്ലിയിൽ എത്തുന്നുണ്ട്. ദില്ലിയിലെ 70 സീറ്റുകളിൽ 67 ഇടത്താണ് കോൺഗ്രസ് മത്സരിക്കുന്നത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പ് ഫലം ഫെബ്രുവരി 11ന് അറിയാം.












Click it and Unblock the Notifications