ദില്ലിയിൽ ബിജെപിക്ക് ആദ്യ തിരിച്ചടി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സഖ്യകക്ഷി, കോൺഗ്രസിന് പുതിയ കൂട്ട്
പാറ്റ്ന: ആം ആദ്മിയെ അധികാരത്തിന് പുറത്ത് നിർത്തി ദില്ലി പിടിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസും ബിജെപിയും. 2020ൻറെ തുടക്കത്തിൽ തന്നെ രാജ്യം ആകാംഷയോടെ നോക്കിക്കാണുന്ന തിരഞ്ഞെടുപ്പാണ് ദില്ലിയിലേത്. ഫെബ്രുവരി എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം ഫെബ്രുവരി 11ന് തന്നെ അറിയാം.
സിഎഎക്ക് പിന്നാലെ എന്ഐഎ നിയമവും കോടതി കയറുന്നു; റദ്ദാക്കണമെന്ന് കോണ്ഗ്രസ് സര്ക്കാര്
ലോക്സഭ തിരഞ്ഞെടുപ്പിൽ നേരിട്ട വൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി. അരവിന്ദ് കെജ്രിവാൾ- നരേന്ദ്ര മോദി നേർക്കുനേർ പോരാട്ടമായി ദില്ലി തിരഞ്ഞെടുപ്പിനെ ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമം. എന്നാൽ ദില്ലി പിടിക്കാനിറങ്ങുന്ന ബിജെപിക്ക് സഖ്യ കക്ഷിയിൽ നിന്നും ആദ്യ തിരിച്ചടി നേരിട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ദില്ലിയിൽ പുതിയ രാഷ്ട്രീയ സഖ്യങ്ങളും രൂപീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിശദാംശങ്ങൾ ഇങ്ങനെ.
സഖ്യത്തിനില്ല
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപിയുടെ സഖ്യകക്ഷിയായ എൽജെപി. സംസ്ഥാനത്തെ 70 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് എൽജെപിയുടെ പ്രഖ്യാപനം. 15 സ്ഥാനാർത്ഥികളുടെ പേരടങ്ങിയ ആദ്യ പട്ടിക പുറത്തുവിട്ടു.
സഖ്യം വേണോ?
ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 15 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടെന്ന് ദില്ലി എൽജെപിയുടെ ചുമതലയുള്ള കപിൽ പാണ്ഡെ വ്യക്തമാക്കി. ബിജെപി- എൽജിപി സഖ്യം ബീഹാറിൽ മാത്രമാണുളളതെന്നും ദില്ലിയിലേക്ക് വ്യാപിപ്പിക്കണോയെന്ന കാര്യത്തിൽ ബിജെപിയാണ് തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യം ആവശ്യമാണെങ്കിൽ ബിജെപി മുൻകൈയ്യെടുത്ത് ചർച്ചകൾ നടത്തണമെന്നും ദില്ലി തിരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചതെന്ന് മറക്കരുതെന്നും കപിൽ പാണ്ഡെ ചൂണ്ടിക്കാട്ടി.
സ്ഥാനാർത്ഥികളെ നിർത്തി ജെഡിയുവും
ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ജെഡിയുവും ദില്ലി നിയമസബാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. ജാർഖണ്ഡ് തിരഞ്ഞെടുപ്പിലും ജെഡിയു ഒറ്റയ്ക്ക് മത്സരിച്ചിരുന്നു. ഒറ്റയ്ക്ക് മത്സരിച്ച എൽജെപിയും ആർജെഡിയും ജാർഖണ്ഡിൽ ഒരു സീറ്റിൽ പോലും വിജയിച്ചിരുന്നില്ല.
മത്സരിക്കാൻ ആർജെഡിയും
ആം ആദ്മിയുടെ സഖ്യം വേണ്ടെന്ന് ഉറപ്പിച്ചതോടെ മറ്റു ചെറുകക്ഷികളുമായി സഖ്യം രൂപീകരിക്കാനാണ് കോൺഗ്രസിന്റെ ശ്രമം. കോൺഗ്രസ് സഖ്യത്തിന് താൽപര്യമുണ്ടെന്ന് ആർജെഡിയും അറിയിച്ചിട്ടുണ്ട്. ആർജെഡിക്ക് അർഹമായ സീററുകൾ നൽകിയാൽ സഖ്യത്തിന് തയ്യാറാണെന്ന് ആർജെഡിയുടെ രാജ്യസഭാ എംപി മനോജ് ഝാ വ്യക്തമാക്കി. ഇല്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 7 സീറ്റുകൾ വേണമെന്നാണ് ആർജെഡി മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ഇരു പാർട്ടി നേതാക്കളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
ജിതൻ റാം മാഞ്ചിയും മത്സരത്തിന്
ദില്ലിയിലെ 15 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്താൻ ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ച(എസ്)യും തീരുമാനിച്ചിട്ടുണ്ട്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർക്കെതിരെ സ്ഥാനാർത്ഥികളെ നിർത്തും. പ്രാദേശിക വിഷയങ്ങളാകും തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടുകയെന്ന് അവാം മോർച്ച(എസ്) വക്താവ് ഡാനിഷ് റിസ്വാൻ പ്രതികരിച്ചു.