ആം ആദ്മിക്ക് ഞെട്ടൽ; കെജ്രിവാളും മനീഷ് സിസോദിയയും മുഖ്യമന്ത്രി അതിഷിയും പിന്നിൽ
ആം ആദ്മിയെ ഞെട്ടിച്ച് അരവിന്ദ് കെജ്രിവാൾ അടക്കമുള്ള പാർട്ടിയുടെ വൻമരങ്ങളെല്ലാം പിന്നിൽ. ബി ജെ പിയുടെ പ്രമുഖ നേതാക്കളെല്ലാം കുതിക്കുമ്പോഴാണ് ആം ആദ്മി നേതാക്കൾ പിന്നോട്ട് പോകുന്നത്. ഡൽഹിയിലെ ബിജെപി അട്ടിമറിക്കുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുകയാണോ ഇതെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് ആം ആദ്മി പാർട്ടിയുടെ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ മത്സരിച്ചത്. 2013 മുതൽ കെജ്രിവാൾ വിജയിക്കുന്ന മണ്ഡലമാണിത്. ബിജെപിയുടെ പർവേശ് ശർമയാണ് കെജ്രവാളിന്റെ എതിരാളി. ഇക്കുറി മണ്ഡലത്തിൽ കെജ്രിവാളിന് നിലംതൊടാൻ പോലും സാധിക്കില്ലെന്ന് നേരത്തേ ബി ജെ പി വെല്ലുവിളിച്ചിരുന്നു.

കൽകാജി മണ്ഡലത്തിലാണ് മുഖ്യമന്ത്രി അതിഷി മർലേന മത്സരിക്കുന്നത്. ബി ജെ പിക്ക് വേണ്ടി രമേശ് ബിദുരിയും കോൺഗ്രസിന് വേണ്ടി അൽക്ക ലംബയുമാണ് മത്സരിക്കുന്നത്. നിലവിൽ അൽക്കയാണ് ഇവിടെ ലീഡ് ചെയ്യുന്നത്. ആം ആദ്മിയുടെ മുൻ ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയ്ക്കും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഡൽഹി മണ്ഡലത്തിൽ ഏറെ പിന്നിലാണ് ഇപ്പോൾ സിസോദിയ.
അതേസമയം വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് ബി ജെ പി കാഴ്ചവെയ്ക്കുന്നത്. ബി ജെ പി നിലവിൽ 21 ഓളം സീറ്റുകളിൽ മുന്നിലാണ്. ആം ആദ്മിക്ക് 16 സീറ്റുകളിലാണ് ലീഡ് പിടിക്കാൻ സാധിച്ചത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 70 ൽ 62 സീറ്റുകൾ നേടിയാണ് മൂന്നാമതും ആം ആദ്മ അധികാരം നിലനിർത്തിയത്. അന്ന് ബി ജെ പിക്ക് നേടാൻ സാധിച്ചത് വെറും 8 സീറ്റുകളായിരുന്നു. ഇത്തവണയും അധികാംരം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി. നാലാം തവണയും ഡൽഹി നിലനിർത്തുമെന്ന് കെജ്രിവാൾ ആത്മവിശ്വാസം പങ്കുവെച്ചിരുന്നു. അതേസമയം പാർട്ടിക്ക് കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നേടാൻ സാധിക്കില്ലെന്ന് കെജ്രിവാളും സമ്മതിച്ചിരുന്നു. 55 സീറ്റുകൾ വരെയാണ് കെജ്രിവാൾ പ്രവചിച്ചത്.
അതേസമയം ആം ആദ്മിയും ജനം തൂത്തെറിയുമെന്നും ഇത്തവണ ഭരണം പിടിക്കുമെന്നുമാണ് ബി ജെ പി നേതാക്കൾ അവകാശപ്പെട്ടത്. 50 സീറ്റുകൾ വരെ ബി ജെ പി പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ബി ജെ പിയുടെ വിജയമാണ് ഡൽഹിയിൽ പ്രവചിച്ചത്. പാർട്ടിയുടെ കണക്ക്കൂട്ടലുകൾ ശരിവെയ്ക്കുന്ന പ്രവചനമായിരുന്നു എക്സിറ്റ്പോൾ ഫലങ്ങളിലും പ്രകടമായത്. 50 സീറ്റുകൾ വരെ മിക്ക സർവ്വേകളും ബി ജെ പിക്ക് പ്രവചിച്ചിരുന്നു. ഒരു സർവ്വെ മാത്രമാണ് ആം ആദ്മിയുടെ വിജയം പ്രവചിച്ചത്.
കഴിഞ്ഞ 27 വർഷമായി ഡൽഹിയിൽ അധികാരത്തിന് പുറത്താണ് ബി ജെ പി. ഇത്തവണ ഡൽഹി ഭരണം പിടിക്കാനായാൽ അത് ബി ജെ പിക്ക് നൽകുന്ന ഊർജം ചെറുതല്ല.












Click it and Unblock the Notifications