മുസ്ലിം കോട്ടയില്‍ വിജയക്കൊടി പാറിച്ച് ബിജെപി: മാസ്റ്റർ ബ്രെയിന്‍; ഉവൈസിയും സഹായിച്ചു
ഡല്‍ഹി: മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ മുസ്തഫാബാദില്‍ വിജയം കുറിച്ച് ബി ജെ പി. ഏറ്റവും പരിചയസമ്പന്നരായ നേതാക്കളിൽ ഒരാളായ മോഹൻ സിംഗ് ബിഷ്ടിനെ രംഗത്ത് ഇറക്കിയാണ് മണ്ഡലം പാർട്ടി പിടിച്ചെടുത്തത്. കറാവൽ നഗറില്‍ നിന്നുള്ള സിറ്റിംഗ് എം എൽ എ ആയിരുന്ന മോഹൻ സിംഗ് ബിഷ്ടിനെ മുസ്തഫാബാദിലേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ അനുയായികളില്‍ നിന്നുള്ള അനിഷ്ടത്തിന് ഇടയാക്കിയിരുന്നു. ബിഷ്ടിന് പകരം കപില്‍ മിശ്രയേയായിരുന്നു കറാവൽ നഗറില്‍ നിയോഗിച്ചത്. ബി ജെ പിയുടെ ഈ തന്ത്രം വിജയിക്കുകയും രണ്ട് മണ്ഡലങ്ങളും അവർ സ്വന്തമാക്കുകയും ചെയ്തു.
എ എ പിയുടെ സിറ്റീങ് സീറ്റില്‍ അവരുടെ സ്ഥാനാർത്ഥി അദീല്‍ അഹമ്മദ് ഖാനെ 17578 വോട്ടുകള്‍ക്കാണ് മോഹന്‍ സിങ് ബിഷ്ട് പരാജയപ്പെടുത്തിയത്. ബി ജെ പിക്ക് 85215 വോട്ട് ലഭിച്ചപ്പോള്‍ എ എ പിയുടെ പെട്ടിയില്‍ വീണത് 67637 വോട്ടുകളാണ്. എ എ പിയുടെ പരാജയത്തില്‍ നിർണ്ണായകമായ അസദുദ്ദീന്‍ ഉവൈസിയുടെ എ ഐ എം ഐ എം സ്ഥാനാർത്ഥി മൊഹമ്മദ് താഹിർ ഹുസൈന്റെ സാന്നിധ്യമാണ്. 33474 വോട്ടാണ് എ ഐ എം ഐ എം സ്വന്തമാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ അലി മെഹ്ദി 11763 വോട്ടും നേടി.

2020 ലെ തിരഞ്ഞെടുപ്പില്‍ എ എ പി സ്ഥാനാർത്ഥി 20704 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് മുസ്തഫാബാദ്. അന്ന് എ എ പിക്ക് 98850 വോട്ട് ലഭിച്ചപ്പോള്‍ ബി ജെ പിക്ക് 78146 വോട്ടും കോണ്‍ഗ്രസിന് 5355 വോട്ടുമാണ് ലഭിച്ചത്. എ ഐ എം ഐ എം അന്ന് മത്സര രംഗത്ത് ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. 2020 ലെ ഡൽഹി കലാപ കേസിലെ പ്രതിയാണ് എ ഐ എം ഐ എം മത്സരിപ്പിച്ച താഹിർ ഹുസൈന്‍. 2020-ലെ കലാപത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്തഫാബാദ്. കലാപത്തില്‍ 53 പേർക്കോളം ജീവന്‍ നഷ്ടമായിരുന്നു.
കൃത്യമായ തിരഞ്ഞെടുപ്പ് തന്ത്രത്തോടൊപ്പം ബിഷ്ടിന്റെ ജനകീയതയുമാണ് മുസ്തഫാബാദിലെ തിരഞ്ഞെടുപ്പ് വിജയത്തിന് അടിത്തറ പാകിയത്. 1998 ൽ കരാവൽ നഗറിൽ നിന്ന് അദ്ദേഹം ആദ്യമായി എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടു. 2015 വരെ അദ്ദേഹം ആ സീറ്റ് നിലനിർത്തി. എന്നാല്‍ 2015 ൽ എ എ പി ടിക്കറ്റില്‍ മത്സരിച്ച കപില്‍ മിശ്രയ്ക്ക് മുന്നില അദ്ദേഹത്തിന് പരാജയം നേരിടേണ്ടി വന്നു. അഞ്ച് വർഷത്തിന് ശേഷം 2020 ല്‍ എ എ പിയുടെ ദുർഗേഷ് പഥക്കിനെ പരാജയപ്പെടുത്തി അദ്ദേഹം ബിഷ്ത് കരാവൽ നഗർ തിരിച്ചുപിടിച്ചു. ബി ജെ പി സർക്കാർ രൂപീകരിക്കുമ്പോള്‍ ഇദ്ദേഹം മന്ത്രി സഭയില്‍ ഉള്‍പ്പെടാനുള്ള സാധ്യത ശക്തമാണ്.












Click it and Unblock the Notifications