കോണ്‍ഗ്രസ് 'തോല്‍പ്പിച്ചത്' കെജ്രിവാള്‍ ഉള്‍പ്പെടെ 13 എഎപിക്കാരെ; ബിജെപി അധികാരം പിടിക്കില്ലായിരുന്നു
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളെല്ലാം ലഭിച്ചിരുന്നെങ്കില്‍ എ എ പിക്ക് അധികമായി വിജയിക്കാന്‍ സാധിക്കുമായിരുന്നത് 13 ഓളം സീറ്റുകള്‍. അതായത് കോണ്‍ഗ്രസും എ എ പിയും ഒരു സഖ്യമായി മത്സരിക്കുകയും നിലവില്‍ കോണ്‍ഗ്രസിന് ലഭിച്ച വോട്ടുകളെല്ലാം സഖ്യ സ്ഥാനാർത്ഥിക്ക് ലഭിക്കുകയും ചെയ്തിരുന്നെങ്കില്‍ ഡല്‍ഹിയില്‍ എ എ പിയുടേയും ബി ജെ പിയുടെ സീറ്റ് നില 35 വീതം ആകുമായിരുന്നു. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് വേണ്ടത്. നിലവില്‍ ബി ജെ പി 48, എ എ പി 22 എന്നിങ്ങനെയാണ് സീറ്റ് നില.
അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ പ്രമുഖ എ എ പി സ്ഥാനാർത്ഥികള്‍ പരാജയപ്പെടുന്നതിലും കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ നിർണ്ണായകമായി. ന്യൂഡല്‍ഹിയില്‍ കെജ്രിവാള്‍, ജങ്പുരയില്‍ മനീഷ് സിസോദിയ, ഗ്രേറ്റർ കൈലാഷിൽ സൗരഭ് ഭരദ്വാജ്, മാൾവിയ നഗറിൽ സോമനാഥ് ഭാരതി, രജീന്ദർ നഗറിൽ ദുർഗേഷ് പഥക് എന്നിവരെല്ലാം പരാജയപ്പെട്ടത് കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ നേടിയതിനേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തിലാണ്.

2013 മുതൽ മൂന്ന് തവണ ആം ആദ്മി പാർട്ടി മേധാവി വിജയിച്ച സീറ്റിൽ ബി ജെ പിയുടെ പർവേഷ് വർമ്മ 4009 വോട്ടുകൾക്കാണ് ഇത്തവ വിജയിച്ചത്. ഇവിടെ മത്സരിച്ച മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനായ കോൺഗ്രസ് സ്ഥാനാർത്ഥി സന്ദീപ് ദീക്ഷിത് 4568 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. രണ്ടുതവണ എംപിയായിരുന്ന പർവേഷ് വർമ്മ, 2013 ൽ മെഹ്‌റോളി സീറ്റിൽ വിജയിച്ചതിനുശേഷം കുറച്ചുകാലം എംഎൽഎ ആയിരുന്നു. മുൻ ഡൽഹി മുഖ്യമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായിരുന്ന സാഹിബ് സിംഗ് വർമ്മയുടെ മകനാണ് പർവേഷ് വർമ്മ.
ജങ്പുരയിൽ മുൻ ഉപമുഖ്യമന്ത്രി സിസോദിയയെ ബിജെപിയുടെ തർവീന്ദർ സിംഗ് മർവ വെറും 675 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി ഫർഹാദ് സൂരിക്ക് 7350 വോട്ടുകൾ ലഭിച്ചു. പട്പർഗഞ്ചിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ സിസോദിയയെ എ എ പി ഇത്തവണ ജങ്പുരയിൽ മത്സരിപ്പിക്കുകയായിരുന്നു. രണ്ടിടത്തും പാർട്ടി സ്ഥാനാർത്ഥികള്‍ തോറ്റു.
ഗ്രേറ്റർ കൈലാഷിൽ എ എ പിയുടെ ഭരദ്വാജ് ബി ജെ പിയുടെ ശിഖ റോയിയോട് 3139 വോട്ടുകൾക്ക് പരാജയപ്പെട്ടപ്പോള്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഗാർവിത് സിംഗ്വി നേടിയത് 6711 വോട്ടുകളാണ്. മൂന്ന് തവണ എം എൽ എയായ ഭരദ്വാജ്, കെജ്‌രിവാളിന്റെ കീഴിൽ ആഭ്യന്തരം, ആരോഗ്യം, വൈദ്യുതി, നഗരവികസനം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന കാബിനറ്റ് മന്ത്രിയും ആയിരുന്നു.
മാൽവിയ നഗറിൽ മറ്റൊരു ജനപ്രിയ മുഖമായ എ എ പി സ്ഥാനാർത്ഥി സോമനാഥ് ഭാരതി മുൻ കൗൺസിലറായ ബി ജെ പിയുടെ സതീഷ് ഉപാധ്യായയോട് 1971 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. 6502 വോട്ട് നേടി കോൺഗ്രസ് സ്ഥാനാർത്ഥി ജിതേന്ദർ കുമാർ കൊച്ചാർ ഇവിടെ മൂന്നാമത് എത്തി. സുപ്രീം കോടതിയിലും ഡൽഹി ഹൈക്കോടതി അഭിഭാഷകനായും പ്രാക്ടീസ് ചെയ്യുന്ന ഭാരതി 2013 മുതൽ മാളവ്യ നഗറിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎയായിരുന്നു.
കോൺഗ്രസിന്റെ സാന്നിധ്യം പരാജയം ഉറപ്പിച്ച മറ്റൊരു എ എ പി സ്ഥാനാർത്ഥി ഡെപ്യൂട്ടി സ്പീക്കറായിരുന്ന രാഖി ബിർളയാണ്. മൂന്ന് തവണ മംഗോൾ പുരി എം എൽ എയായിരുന്ന ബിർള ഇത്തവണ പട്ടികജാതി സംവരണ മണ്ഡലമായ മദിപൂരിൽ നിന്നാണ് മത്സരിച്ചത്. ബി ജെ പിയുടെ കൈലാഷ് ഗാംഗ്‌വാളിനോട് 11010 വോട്ടുകൾക്ക് അവർ പരാജയപ്പെടുമ്പോള്‍ കോൺഗ്രസ് സ്ഥാനാർത്ഥി ഹനുമാൻ സഹായിയുടെ പെട്ടിയില്‍ വീണത് 17958 വോട്ടുകളാണ്. സമാനമായ രീതിയില്‍ സംഗം വിഹാർ, ബാദ്‌ലി, ഛത്തർപൂർ, മെഹ്‌റൗളി, നംഗ്ലോയ് ജാട്ട്, തിമർപൂർ, ത്രിലോക്പുരി എന്നിവിടങ്ങളിലും എ എ പി സ്ഥാനാർത്ഥികള്‍ കോണ്‍ഗ്രസ് നേടിയ വോട്ടുകളേതിനേക്കാള്‍ ചെറിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടു.












Click it and Unblock the Notifications