ദില്ലിയില്‍ ബിജെപിക്ക് ഭരണം ലഭിക്കാന്‍ സാധ്യതയില്ലെന്ന് ആര്‍എസ്എസിന് ഭയം; വില്ലന്‍ മനോജ് തിവാരി
ദില്ലി: മാസങ്ങള്‍ക്കുള്ളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദില്ലിയില്‍ ഭരണം പിടിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കഴിഞ്ഞു. ജനങ്ങള്‍ക്ക് കൂടുതല്‍ സൗജന്യവും അല്ലാതെയും ഉള്ള ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ഭരണം നിലനിര്‍ത്താന്‍ ആംആദ്മി വലിയ ശ്രമങ്ങളാണ് ദില്ലിയില്‍ നടത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനാവുമെന്ന് തന്നെയാണ് അരവിന്ദ് കെജ്രിവാളിന്റെയും കൂട്ടരുടേയും പ്രതീക്ഷ. വലിയൊരു തിരിച്ചു വരവിനാണ് സംസ്ഥാനത്ത് കോണ്‍ഗ്രസും ഒരുങ്ങുന്നത്. ദില്ലിയിലെ പഴയ പ്രതാപം തിരിച്ചു പിടിക്കാന്‍ ഹൈക്കമാന്‍ഡിന്റെ തന്നെ നേരിട്ടുള്ള മേല്‍ നോട്ടത്തിലാണ് നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പില്‍
ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച മുന്നേറ്റം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ദില്ലി പിടിക്കാന്‍ ബിജെപിക്ക് നിഷ്പ്രയാസം സാധിക്കും. ആകെയുള്ള ഏഴ് ലോക് സീറ്റില്‍ ഏഴും ബിജെപിയായിരുന്നു സ്വന്തമാക്കിയത്. ഈ വിജയം നല്കുന്ന ആത്മവിശ്വാസത്തിലാണ് ബിജെപി നേതാക്കള്‍. എന്നാല്‍ ദില്ലിയുടെ കാര്യത്തില്‍ അപ്രതീക്ഷിത തിരിച്ചടിയുണ്ടാവുമോയെന്ന ആശങ്കയാണ് ഇപ്പോള്‍ ആര്‍എസ്എസിന് ഉള്ളതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആര്‍എസ്എസിന്റെ ഭയം
എളുപ്പത്തില്‍ വിജയിക്കാവുന്ന അവസ്ഥയില്‍നിന്ന് തിരഞ്ഞെടുപ്പ് തോല്‍ക്കുന്ന സ്ഥിതിയിലേക്ക് പോവുമോയെന്നാണ് ആര്‍എസ്എസിന്റെ ഭയം. ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജനങ്ങളെ കയ്യിലെടുക്കാനുള്ള ആംആദ്മിയുടെ നീക്കമോ, തിരിച്ച് വരവിനുള്ള കോണ്‍ഗ്രസിന്റെ അക്ഷീണ പരിശ്രമോ അല്ല ആര്‍എസ്എസിനെ ഭയപ്പെടുത്തുന്നത്. ബിജെപിക്ക് അകത്ത് നിന്ന് തന്നെയുള്ള ചില സംഘടനാ പ്രശ്നങ്ങളാണ് ആര്‍എസ്എസിന്റെ ഭയത്തിന്റെ മൂല കാരണം.
ഭരണം പിടിക്കാന്‍ സാധിച്ചേക്കില്ല
പാര്‍ട്ടി അധ്യക്ഷന്‍ മനോജ് തിവാരി എംപിയുടെ നേതൃത്വത്തിന് കീഴില്‍ ദില്ലിയില്‍ ബിജെപിക്ക് ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയാണ് ആര്‍എസ്എസ് നേതൃത്വത്തിനുള്ളത്. ആര്‍എസ്എസിനുള്ളില്‍ മാത്രമല്ല, ദില്ലിയിലെ ചില ബിജെപി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സമാനമായ ആശങ്കയുണ്ടെന്നും ഒരു ആര്‍എസ്എസ് സംഘടനാ നേതാവിനെ ഉദ്ധരിച്ച് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തിവാരി വരുന്നത്
ദില്ലി ഘടകത്തില്‍ ഉള്‍പ്പോര് രൂക്ഷമായപ്പോഴാണ് ദില്ലിക്ക് പുറത്ത് നിന്നൊരാളെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ ബിജെപി തീരുമാനിച്ച്. പുറത്തു നിന്നുള്ള ആളാവുമ്പോള്‍ ഉള്‍പ്പോരിന് ശമനം ഉണ്ടാവുമെന്നായിരുന്നു പാര്‍ട്ടി ദേശിയ നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അങ്ങനെയാണ് മനോജ് തിവാരി ബിജെപി ദില്ലി അധ്യക്ഷനായി നിയമിതനാവുന്നത്.
തിവാരി പോര
സംഘടനാ പ്രവര്‍ത്തനത്തില്‍ വേണ്ടത്ര പരിചയം ഉള്ള നേതാവല്ല മനോജ് തിവാരി. ഇത് നിയമഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് ആര്‍എസ്എസ് ആശങ്കപ്പെടുന്നു. സംഘടനാ പ്രവര്‍ത്തനത്തില്‍ ആവശ്യമില്ലാതെയുള്ള ഇടപെടലും പലപ്പോഴും മനോജ് തിവാരിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. മാത്രവുമല്ല പാര്‍ട്ടിയിലെ ഉള്‍പ്പോരിന് ശമനം വരുത്താന്‍ തിവാരിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനവും ശക്തമാണ്.
സ്വപ്ന ചൗധരി
നേതാക്കളുമായി കൂടിയാലോചന നടത്താതെ മനോജ് തിവാരി സ്വന്തം നിലയ്ക്ക് തീരുമാനങ്ങള്‍ എടുക്കുന്നതും പാര്‍ട്ടിയില്‍ അതൃപ്തിക്ക് ഇടയാക്കുന്നു. നര്‍ത്തകി സ്വപ്ന ചൗധരിയെ പാര്‍ട്ടി സംസ്ഥാന സമിതിയിലെടുത്ത മനോജ് തിവാരിയുടെ നടപടിയില്‍ ആര്‍എസ്എസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ടെന്ന് സംഘടനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
ജനങ്ങളിലേക്ക് എത്തുന്നില്ല
നിങ്ങള്‍ക്കൊരു പാര്‍ട്ടിയെ ഗായകസംഘത്തെ പോലെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റില്ല. പാട്ട് പാടി നിങ്ങള്‍ക്കൊരു തെരഞ്ഞെടുപ്പിലും വിജയിക്കാനാവില്ല. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സ്വന്തമാക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ തിവാരി ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് മറ്റൊരു ബിജെപി നേതാവിനെ ഉദ്ധരിച്ച് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ആസ്ഥാനത്തും സജീവമല്ല
മുന്‍ ബിജെപി അധ്യക്ഷന്മാരെപ്പോലെ മനോജ് തിവാരി പാര്‍ട്ടി ആസ്ഥാനത്ത് സജീവമല്ലെന്ന വിമര്‍ശനവും ശക്തമാണ്. മുന്‍പുണ്ടായിരുന്ന അദ്ധ്യക്ഷന്മാരെല്ലാം ഒരു മണിക്കൂറെങ്കിലും പാര്‍ട്ടി ഓഫീസില്‍ ഇരിക്കുമായിരുന്നു. പക്ഷെ മനോജ് തിവാരി അത് ചെയ്യില്ലെന്നും ബിജെപി നേതാവ് പറഞ്ഞു. നവംബര്‍ മാസത്തില്‍ സംഘടനാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മനോജ് തിവാരിക്ക് പകരക്കാരനെ ബിജെപി കണ്ടെത്തിയേക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ബാലക്കോട്ട് വ്യോമാക്രമണം സിനിമയാകുന്നു.. അനുമതി സ്വന്തമാക്കി വിവേക് ഒബ്റോയ്, ചിത്രം മൂന്ന് ഭാഷകളിൽ!
മന്ത്രിമാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സംസ്ഥാന സമിതി; പ്രവർത്തകരെ കണ്ടാൽ ഒഴിഞ്ഞു മാറുന്നു