വോട്ടിങ് യന്ത്രത്തില്‍ തിരിമറി?; 'വൃത്തികെട്ട കളിയുടെ സൂത്രധാരന്‍ അമിത് ഷ', ആഞ്ഞടിച്ച് കോണ്‍ഗ്രസ്
Recommended Video
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ദില്ലിയില്‍ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് വലിയ തോതിലുള്ള ആരോപണങ്ങളാണ് ഉയര്‍ന്ന് വരുന്നത്. സംസ്ഥാനത്തെ ഭരണകക്ഷിയായ ആംആദ്മി പാര്‍ട്ടി നേതാക്കളായിരുന്നു ഇത്തരമൊരു ആരോപണത്തിന് തുടക്കം കുറിച്ചത്.
നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോവുന്ന വോട്ടിങ് യന്ത്രങ്ങളുടേതെന്ന് അവകാശപ്പെടുന്ന വിഡീയോ ദൃശ്യങ്ങളും എഎപി പുറത്തു വിട്ടിരുന്നു. ഇപ്പോഴിതാ കോണ്‍ഗ്രസും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...
അമിത് ഷ പങ്കാളി
നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ദില്ലിയില്‍ വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ ഈ വൃത്തികെട്ട കളിയില്‍ പങ്കാളിയാണ്. വോട്ടിങ്ങ് യന്ത്രങള്‍ മോശമായി ദുരുപയോഗം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വീഡിയോകളും പുറത്തു വന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കണക്ക് ശരിയാവുന്നില്ല
ഒരു വാര്‍ത്താ ഏജന്‍സിയുമായി സംസാരിക്കുകയായിരുന്നു കീര്‍ത്തി ആസാദ്. ഈ വൃത്തികെട്ട ഗെയിമിന്‍റെ സൂത്രധാരന്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നാണ് ഞാന്‍ കരുതുന്നത്. കഴിഞ്ഞ ഏതാനും വോട്ടെട്ടുപ്പുകളിലെ കണക്കുകള്‍ തമ്മില്‍ ഒത്തുപോവില്ലെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
എക്സിറ്റ് പോള്‍ ശരിയല്ല
കോണ്‍ഗ്രസിന് വലിയ പ്രധാന്യം നല്‍കാത്ത എക്സിറ്റ് പോളുകളേയും കീര്‍ത്തി ആസാദ് തള്ളി. നേരത്തെ ഹരിയാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഏക്സിറ്റ് പോളില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 31 സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചു.
അധികാരത്തില്‍ വന്നത് കോണ്‍ഗ്രസ്
അതിന് മുമ്പ് തിരഞ്ഞെടുപ്പ് നടന്ന ഛത്തീസ്ഗഢ് തിരഞ്ഞെുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തുമെന്നായിരുന്നു പ്രവചനം. എന്നാല്‍ അധികാരത്തിലെത്തിയത് കോണ്‍ഗ്രസാണ്. അവിടെയൊക്കെ എക്സിറ്റ് പോളുകള്‍ പരാജയപ്പെടുന്നതാണ് നാം കണ്ടത്. ദില്ലിയില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്തുമെന്ന് എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്.
സുര്‍ജേ വാലയും
സര്‍വേകളില്‍ ഒന്നും കാര്യമായ മുന്നേറ്റം പ്രവചിക്കുന്നില്ലെങ്കിലും അയല്‍സംസ്ഥാനമായ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് സമാനമായി ദില്ലിയില്‍ കോണ്‍ഗ്രസ് ഏവരേയും ഞെട്ടിക്കുന്ന പ്രകടനം കാഴ്ച്ച വെക്കുമെന്ന് പാര്‍ട്ടി വക്താവായ രണ്‍ദീപ് സിങ് സുര്‍ജേവാലയും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇത് കീര്‍ത്തി ആസാദും ആവര്‍ത്തിക്കുകയായിരുന്നു.
പക്വത പ്രാപിക്കേണ്ടതുണ്ട്
ദില്ലിയിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിക്ക് രാഷ്ട്രീയത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെങ്കിലും പക്വത പ്രാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ഫലം വരുമ്പോള്‍ വോട്ടിങ് യന്ത്രത്തെ കുറ്റം പറയുരുതെന്ന് മനോജ് തിവാരി അഭിപ്രായപ്പെട്ടിരുന്നു.
ആശങ്ക
മനോജ് തിവാരിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് വലിയ ആശങ്കയാണ് എഎപി നേതാക്കള്‍ പങ്കുവെച്ചിരുന്നത്. വോട്ടിങ് കഴിഞ്ഞ ശേഷം ദില്ലിയില്‍ ചിലയിടത്ത് പോളിങ് ഉദ്യോഗസ്ഥര്‍ വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് കൈമാറിയില്ലെന്നായിരുന്നു എഎപി നേതാക്കളുടെ പ്രധാന ആരോപണം.
യോഗം
വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി കണ്‍വീനറും മുഖ്യമന്ത്രിയുമായ അരിവിന്ദ് കെജ്രിവാളിന്‍റെ വസതിയില്‍ എഎപി നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. യോഗത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, പ്രശാന്ത് കിഷോർ, സഞ്ജയ് സിങ്, ഗോപാൽ റായ് തുടങ്ങിയവർ പങ്കെടുത്തു.
ദൃശ്യങ്ങള്‍
സീല്‍ ചെയ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പ്രചരിക്കുന്നതായും എഎപി നേതാക്കള്‍ ആരോപിച്ചു.
അടിസ്ഥാനരഹിതം
അതേസമയം, വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികൃതര്‍ രംഗത്ത് എത്തിയിട്ടുണ്ട്. മെഷീനുകള്‍ പോളിങ് ഏജന്‍റുമാരുടെ മുന്നില്‍ വെച്ചു തന്നെ മുദ്രവെച്ച ശേഷം നരേട്ട് സ്റ്റേഷനിലെത്തിക്കുകയാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കണക്കുണ്ട്
വോട്ടിങിന് ഉപയോഗിച്ച എല്ലാ വോട്ടിങ് മെഷീനുകള്‍ക്കും കണക്കുണ്ട്. പോലീസ് സംരക്ഷണത്തോടെയാണ് മെഷീനുകള്‍ സൂക്ഷിക്കുന്നത്. പാര്‍ട്ടി ഏജന്‍റുമാര്‍ക്ക് വേണമെങ്കില്‍ മെഷീനുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിന് പുറത്തു നില്‍ക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'ബിജെപിക്ക് വോട്ട് ചെയ്യാന്‍ പാടില്ല'; അച്ഛനെ വീട്ടില്‍ പൂട്ടിയിട്ട് പുറത്ത് കാവലിരുന്ന് മകന്‍
'മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തും'; സൂചനയുമായി ദേവന്ദ്ര ഫഡ്നാവിസ്