മാസ്‌കും ഇല്ല, സാമൂഹിക അകലവുമില്ല; ലോക്ക് ഡൗൺ ലംഘിച്ച് ബിജെപി നേതാവിന്റെ ക്രിക്കറ്റ് കളി, ദൃശ്യങ്ങൾ
ചണ്ഡീഗണ്ഡ്: കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട ബിജെപി നേതാവിനെതിരെ വ്യാപക പ്രതിഷേധം. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കളിയിലേര്‍പ്പെട്ട ബിജെപി നേതാവ് മനോജ് തിവാരിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഹരിയാന സന്ദര്‍ശനത്തിനിടെയാണ് മനോജ് ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടത്.
മാസ്‌ക് അടക്കമുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇതിന് യാതൊരുവിലയും കല്‍പ്പിക്കാതെയാണ് ദില്ലി ബിജെപി അധ്യക്ഷന്‍ കൂടിയായ മനോജ് തിവാരിയുടെ പ്രവൃത്തി. ഹരിയാനയിലെ സോനിപുത്തിലെ ഷെയ്ഖ്പുര സ്റ്റേഡിയത്തില്‍ വച്ചാണ് ക്രിക്കറ്റ് മത്സരം നടന്നത്.
ലോക്ക് ഡൗണ്‍ ലംഘിച്ച് സ്‌റ്റേഡിയത്തില്‍ മത്സരം നടത്തിയതിനെ തുടര്‍ന്ന ഉടമയ്ക്ക് സോനിപുത്ത് സബ്ഡിവിഷണല്‍ മജിസട്രേറ്റ് അഷുതോഷ് രാജന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ മനോജ് തിവാരി മാസ്‌കോ മറ്റ് സുരക്ഷ ഉപകരണങ്ങള്‍ ഒന്നും തന്നെ ധരിച്ചിരുന്നില്ല.
അതേസമയം, ഹരിയാനയിലെ 1184 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 403 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ഡ തുടരുകയാണ്. 765 പേര്‍ക്ക് ഇവിടെ നിന്നും രോഗമുക്തി നേടി, സംസ്ഥാനത്ത് 16 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതിനിടെ രാജ്യത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും നിരീക്ഷണവും തുടരുമ്പോഴും കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇക്കഴിഞ്ഞ 34 മണിക്കൂറില്‍ 6977 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 154 പേര്‍ മരണപ്പെടുകയും ചെയ്തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1,38 845 ആയി. നിലവില്‍ 77103 പേരാണ് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്. 57720 പേര്‍ക്ക് രോഗം ഭേദമായി. 4021 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
ഇതിനിടെ, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാവുന്നതിനിടെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കേന്ദ്രമന്ത്രി രേണുക സിംഗ്. ചത്തീസ്ഗഢിലെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി രോക്ഷം പ്രകടിപ്പിച്ചത്. ആളുകളെ ഒരു മുറിയില്‍ പൂട്ടിയിട്ട് അവരെ ബെല്‍റ്റ് കൊണ്ട് അടിക്കാന്‍ തനിക്കറിയാമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ചത്തീസ്ഗഢിലെ റായ്പൂരില്‍ നിന്നും 400 കിലോ മീറ്റര്‍ മാറി ബല്‍റാംപൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയതായിരുന്നു മന്ത്രി. പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പൊട്ടിതെറിച്ചത്.