ദില്ലി കത്തുന്നു; സിആർപിഎഫ് സംഘത്തിന് നേരെ ആസിഡ് ആക്രമണം, കേരളാ സന്ദർശനം റദ്ദാക്കി അമിത് ഷാ
ദില്ലി: ദില്ലിയിലെ കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുന്നു. കലാപത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 13 ആയി. രാത്രിയിലും അയവില്ലാതെ സംഘർഷം തുടരുകയാണ്. കർവാൾ നഗറിൽ സിആർപിഎഫ് സംഘത്തിന് നേരെ പ്രതിഷേധക്കാർ ആസിഡ് ആക്രമണം നടത്തി. ഒരു വീടിന്റെ മുകളിൽ നിന്നും സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശത്ത് സിആർപിഎഫിനെ വിന്യസിച്ചത്. എന്നാൽ കോളനികളിലേക്ക് പ്രവേശിച്ച സേനാംഗങ്ങൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു.
ഇതിനിടെ ജഫ്രാബാഹ്, മോജ്പൂർ എന്നിവിടങ്ങളിൽ നിന്നും പോലീസ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് ദില്ലി പോലീസ് അവകാശപ്പെട്ടു. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എസ്എൻ ശ്രീവാസ്തവ ഐപിഎസിനെ ക്രമസമാധാന ചുമതലയുള്ള സ്പെഷ്യൽ കമ്മീഷണറായി നിയമിച്ചു.

വടക്ക് കിഴക്കൻ ദില്ലിയിലെ സ്കൂളുകൾക്ക് നാളെയും മറ്റെന്നാളും അവധി പ്രഖ്യാപിച്ചു. പ്രദേശത്ത് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ 10, 12 ക്സാസുകളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റിവെച്ചു. ദില്ലിയിലെ അതിർത്തി പ്രദേശങ്ങളിലെ റോഡുകൾ പോലീസ് അടച്ചു. അക്രമികളെ കണ്ടാൻ ഉടൻ വെടിവയ്ക്കണമെന്ന് പോലീസിന് നിർദ്ദേശം ലഭിച്ചു.
ദില്ലിയിൽ കലാപം തുടരുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരളാ സന്ദർശനം റദ്ദാക്കി. പി പരമേശ്വർ അനുസ്മരണത്തിൽ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്താനിരുന്നത്. വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും അധ്യാപകരും മെഴുകുതിരി കത്തിച്ച് ഇന്ത്യാ ഗേറ്റിൽ പ്രതിഷേധിച്ചു.












Click it and Unblock the Notifications