'മകനാണോ തീവ്രവാദിയാണോ എന്ന് ദില്ലി തീരുമാനിക്കും'; ബിജെപിക്ക് മറുപടിയുമായി കെജ്രിവാൾ
ദില്ലി: ബിജെപിയുടെ താവ്രവാദി പരാമർശത്തിൽ പ്രതികരിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ദില്ലിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി എംപി പർവേഷ് വർമ്മ അരവിന്ദ് കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി ബിജെപി നേതാക്കളും ഇത് ഏറ്റുപിടിക്കുകയായിരുന്നു. ഇതിന് മറുപടിയുമായാണ് കെജ്രിവാൾ രംഗത്ത് എത്തിയിരിക്കുന്നത്.
ദില്ലിയിലെ ജനങ്ങൾക്ക് എങ്ങിനെ തന്നെ തീവ്രവാദിയെന്ന് വിളിക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവർക്കും മരുന്നുകൾ നൽകി. ദില്ലി ജനതയ്ക്ക് ആവശ്യമായതെല്ലാം നൽകി. ഒരിക്കൽ പോലും താനെന്റെ കുടുംബത്തെ കുറിച്ച് ചിന്തിച്ചിട്ടില്ല. രാജ്യത്തിന് വേണ്ടി ജീവൻ പോലും ബലി നൽകാൻ തയ്യാറാണെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വികാരനിർഭരമായി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി തന്റെ പോരാട്ടം അഴിമതിക്കെതിരെയായിരുന്നു. പാവങ്ങളെ സഹായിക്കുന്ന പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിച്ചത്. തന്റെ രോഗം പോലും മറന്നാണ് ജനങ്ങൾക്കായി പ്രവർത്തിച്ചതെന്നും കെജ്രിവാൾ പറഞ്ഞു. തന്നോട് രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നുവെന്നും പ്രമേഹരോഗിയായ തനിക്ക് ദിവസം നാല് തവണ ഇൻസുലിൻ എടുക്കണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.