ഹാക്കർമാരെ തളച്ച് പോലീസ്: നിർദേശങ്ങള്‍ പാക് ഐഎസ്ഐയിൽ നിന്ന്, അറസ്റ്റിലായത് വിദ്യാർത്ഥികള്‍!
ദില്ലി: പാക് രഹസ്യാന്വേഷണ സംഘടനയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹാക്കർമാരെ തളച്ച് ദില്ലി പൊലീസ്. ദില്ലി പോലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് പാക് ഐഎസ്ഐയുടെ ഒത്താശയോടെ പ്രവര്‍ത്തിച്ചുവന്നിരുന്ന ഹാക്കർമാരെ പിടികൂടിയത്. സർക്കാർ വെബ്സൈറ്റുകളുടെ നിയന്ത്രണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴി വിദ്വേഷ പ്രചാരണം നടത്താന്‍ ലക്ഷ്യമിട്ടായിരുന്നു ഹാക്കര്‍മാരുടെ നീക്കം.
രണ്ട് കശ്മീരി യുവാക്കളാണ് സംഭവത്തിൽ അറസ്റ്റിലായത്. ഷാഹിദ് മല്ല, ബിടെക് വിദ്യാര്‍ത്ഥിയായ ആദിൽ ഹുസൈൻ തേലി എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും രാജ്യവിരുദ്ധ ഹാക്കിംഗ് സംഘമായ ടീം ഹാക്കേഴ്സ് തേർഡ് ഐ എന്ന ഹാക്കർ ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചുപ്രവർത്തിച്ചു വരികയായിരുന്നു ഇരുവരും. ജമ്മു കശ്മീര്‍ ബാങ്കിന്റേതുൾപ്പെടെ 500 ഓളം ഇന്ത്യൻ വെബ്സൈറ്റുകളാണ് സംഘം ഹാക്ക് ചെയ്തതെന്നാണ് വിവരം.
പോലീസ് റെയ്ഡ്
അവശേഷിക്കുന്ന കുറ്റവാളികളെ കണ്ടെത്തുന്നനതിനായി പോലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124, 120 ബി വകുപ്പുകൾ പ്രകാരം കേസെടുത്ത പോലീസ് ഐടി ആക്ടിലെ 66 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഹാക്കർ ഗ്രൂപ്പിന്റെ ഭാഗമാണ് അറസ്റ്റിലായ യുവാക്കളെന്നാണ് പോലീസ് അവകാശപ്പെടുന്നത്.
പിന്നിൽ വിദ്യാർത്ഥികൾ
ജമ്മു കശ്മീരിലെ ബാരാമുല്ല സ്വദേശിയായ ഷാഹിദ് മല്ലയും അനന്ത്നാഗ് ജില്ലയിൽ നിന്നുള്ള ആദില്‍ ഹുസൈൻ തേലിയുമാണ് അറസ്റ്റിലായിട്ടുള്ളത്. ബിടെക് രണ്ടാം വർഷ വിദ്യാർത്ഥിയായ ഷാഹിദാണ് ഹാക്കേഴ്സ് തേർഡ് ഐ. കോം, ഹാക്കർതേർഡ്ഐ. വേര്‍ഡ്പ്രസ്. കോം, ഫ്രീട്രിക്സ്.വാപ്ലക്സ്.കോം എന്നീ വെബ്സൈറ്റുകൾ കൈകാര്യം ചെയ്യുന്നത്. ബിസിഎ അവസാന വർഷ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ആദിൽ ഹുസൈന് തേലി. കശ്മീരിലെ ഇന്റർനെറ്റ് വിലക്കിനെ വിർച്വൽ വിപിഎൻ ഉപയോഗിച്ച് പ്രതിരോധിച്ചാണ് യുവാക്കളുടെ നീക്കം.
പാക് ഹാക്കർമാരുമായി ബന്ധം
പാകിസ്താൻ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തുന്നതുമായ ഹാക്കർമാരുമായാണ് ഈ യുവാക്കള്‍ ബന്ധം പുലർത്തുന്നത്. ഹാക്കർമാരായ ഫൈസൽ അഫ്സൽ, ആമിർ മുസാഫിര്‍ എന്നിവരുമായും ഹാക്കർമാർക്ക് ബന്ധമുണ്ട്. പാക് സൈബർ അറ്റാക്കേഴ്സ് എന്ന ഗ്രൂപ്പിന്റെ ഭാഗമാണ് ഇവർ. 2016ന് ശേഷം സംഘം നിരവധി ഇന്ത്യൻ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആര്‍മി ഇൻറലിജന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിസിപി കെപിഎസ് മൽഹോത്രയുടെ കീഴിലുള്ള പോലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയയിൽ സജീവം
ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സർവീസിന് വിലക്ക് നിലനില്‍ക്കുമ്പോഴും ഈ യുവാക്കൾ ഫേസ്ബുക്കും വാട്സ്ആപ്പും ട്വിറ്ററും ഉപയോഗിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റനെറ്റ് സർവീസ് ദാതാക്കളുടെ വിലക്കിനെ പ്രതിരോധിക്കുന്നതിനുള്ള പ്രോക്സി സെറ്റിംഗ് വഴി വിപിഎന്നുകൾ വഴിയുമാണ് ഇന്റര്‍നെറ്റ് ഉപയോഗിച്ച് വന്നിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് കണ്ടെത്തിയ Leetslab and /haxer1 എന്ന ഫേസ്ബുക്ക് അക്കൗണ്ട് മല്ലയുടേതാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇന്റര്‍നെറ്റ് വിലക്കിനെ പ്രതിരോധിച്ചാണ് ഈ അക്കൗണ്ട് പ്രവർത്തിച്ചിരുന്നതെന്നും ഇതിനകം തന്നെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.