നിർഭയ കേസിലെ പ്രതികൾക്ക് പുതിയ മരണ വാറണ്ട്, ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് തൂക്കിലേറ്റണം!
ദില്ലി: നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് പുതിയ മരണ വാറണ്ട്. ഫെബ്രുവരി 1ന് പ്രതികളെ തൂക്കിലേറ്റാനാണ് ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഫെബ്രുവരി 1ന് രാവിലെ 6 മണിക്ക് വധശിക്ഷ നടപ്പിലാക്കണം. പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തളളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
പ്രതികളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും ഒന്നിന് പിറകെ ഒന്നായി തിയ്യതികള്‍ മാറ്റി നല്‍കുകയാണ് എന്നും നിര്‍ഭയയുടെ അമ്മ ആശാദേവി പ്രതികരിച്ചു. പ്രതികളെ മാത്രം പരിഗണിക്കുന്ന സംവാധനമാണ് നമ്മുടേത് എന്നും ആശാദേവി കുറ്റപ്പെടുത്തി.
ജനുവരി 22ന് രാവിലെ 7 മണിക്ക് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കണം എന്നാണ് നേരത്തെ ദില്ലി കോടതി ഉത്തരവിട്ടിരുന്നത്. എന്നാല്‍ മുകേഷ് സിംഗ് ദയാഹര്‍ജി നല്‍കിയതോടെ ആദ്യത്തെ മരണ വാറണ്ട് കോടതി റദ്ദ് ചെയ്തു. പുതിയ തിയ്യതി അറിയിക്കാന്‍ തീഹാര്‍ ജയില്‍ അധികൃതരോട് നിര്‍ദേശിക്കുകയും ചെയ്തു. ദയാഹര്‍ജി തളളണമെന്ന് ദില്ലി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു.
ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി കൈമാറി. രണ്ട് മണിക്കൂറിനകം രാഷ്ട്രപതി ദയാഹര്‍ജി തളളിയതായുളള തീരുമാനം പുറത്ത് വന്നു. ഇതിന് പിന്നാലെയാണ് ദില്ലി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗം നടന്ന 2012 ഡിസംബര്‍ 16ന് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന് വാദിച്ച് പ്രതിയായ പവന്‍ ഗുപ്ത വീണ്ടും കോടതിയെ സമീപിച്ചിട്ടുണ്ട്. മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികള്‍