ഷഹീന്‍ ബാഗ് ഇല്ലാത്ത ദില്ലിക്കായി താമരക്ക് വോട്ട് ചെയ്യണമെന്ന് അമിത് ഷാ; മറുപടിയുമായി കെജ്രിവാള്‍
ദില്ലി: ഷഹീന്‍ ബാഗ് ഇല്ലാത്ത ദില്ലിക്കായി നിയമസഭാ തിരഞ്ഞെടുപ്പില്‍ താമരക്ക് വോട്ട് ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഫെബ്രുവരി 8ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ രാജ്യ തലസ്ഥാനത്തെ ജനങ്ങൾ ബിജെപിക്കായി വോട്ട് ചെയ്താൽ ഫെബ്രുവരി 11 വൈകുന്നേരത്തോടെ തന്നെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളെ ഒഴിപ്പിച്ചിരിക്കും എന്നാണ് ബിജെപി സോഷ്യല്‍ മീഡിയ വോളന്‍റിയര്‍ സംഘടിപ്പിച്ച പരിപാടില്‍ അമിത് ഷാ പറഞ്ഞത്.
പൗരത്വ നിയമ ഭേദഗതിക്കെതിരായി തലസ്ഥാനത്ത് പ്രതിഷേധം നടക്കുന്ന മുഖ്യവേദിയാണ് ഷഹീന്‍ ബാഗ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
ഷഹീന്‍ ബാഗ് ഉണ്ടാവരുത്
അന്തരീക്ഷ മലിനീകരണമില്ലാത്ത, ശുദ്ധജലവും നല്ല വിദ്യാഭ്യാസവും ലഭിക്കുന്ന, ചേരികളും അനധികൃത കോളനികളുമില്ലാത്ത, ഗതാഗതക്കുരുക്കില്ലാത്ത ഒരു ഡൽഹിയാണ് നമുക്ക് വേണ്ടത്. ആ ദില്ലിയില്‍ ഒരിക്കലും ഒരു ഷഹീന്‍ ബാഗ് ഉണ്ടാവരുതെന്നും അമിത് ഷാ പറഞ്ഞു.
ലജ്ജാകരം
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും അമിത് ഷാ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്ന കെജ്രിവാളിന്‍റെ നിലപാട് ലജ്ജാകരമാണ്. വാരണാസിയിലും പഞ്ചാബിലും പരാജയപ്പെട്ടത് പോലെ ആപ്പ് ഇത്തവണ ദില്ലിയിലും പരാജയപ്പെടുമെന്നും അമിത് ഷ പറഞ്ഞു.
ഷഹീൻ ബാഗ് 'ഷെയിം ബാഗ്'
ഷഹീൻ ബാഗ് 'ഷെയിം ബാഗ്' ആയി മാറിയെന്ന് ബിജെപി ദേശീയ വക്താവ് സമ്പിത് പാത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഷഹീൻ ബാഗിലെ സമരക്കാരെ പിന്തുണയ്ക്കുന്നത് മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും എഎപിയുമാണ്. ഷഹീൻ ബാഗിലെ സമരക്കാർക്കൊപ്പമാണെന്നാണ് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് പോവുന്നില്ല
സമരക്കാര്‍ക്കി പിന്തുണ പ്രഖ്യാപിക്കുന്നതല്ലാതെ ഷഹീൻ ബാഗിലേക്കു പോകാൻ എഎപി നേതാക്കൾ തയാറാകാത്തത് എന്താണെന്ന് ബിജെപിയുടെ മറ്റൊരു മുതിര്‍ന്ന നേതാവായ വിജയ് ഗോയലും ചോദിച്ചു. ഷഹീൻ ബാഗ് രാജ്യത്തിന് ഷെയിം ബാഗ് ആയി മാറിയെന്നും ഗോയൽ വിമര്‍ശിച്ചിരുന്നു.
മറുപടി
അതേസമയം, അമിത് ഷായ്ക്കും ബിജെപിക്കും മറുപടിയുമായി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളുടെ വൃത്തിക്കെട്ട രാഷ്ട്രീയത്തിന്‍റെ ഭാഗമാക്കി വിദ്യാഭ്യാസത്തെ മാറ്റരുത്. സമയം കിട്ടുമ്പോള്‍ ദില്ലിയിലെ സര്‍ക്കാര്‍ സ്കൂളുകള്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തണമെന്നും കെജ്രിവാള്‍ പറഞ്ഞു.
നിങ്ങള്‍ക്ക് എന്താണ് അറിയുന്നത്
വിദ്യാഭ്യാസത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്താണ് അറിയുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിങ്ങള്‍ മെച്ചപ്പെടുത്തിയ ഒരു സര്‍ക്കാര്‍ സ്കൂളിന്‍റെയെങ്കിലും പേര് പറയൂ എന്നും അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.ഡൽഹിയിലെ ക്രമസമാധനാ ചുമതല ആഭ്യന്തരമന്ത്രിക്കും കേന്ദ്രത്തിനുമാണ്. അവിടെ ക്രമസമാധനാപ്രശ്നങ്ങൾ ഉണ്ടായാൽ ഉത്തരം പറയേണ്ടതും കേന്ദ്രം തന്നെയാണെന്നായിരു ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മറുപടി.
വിസിലടിക്കും മുന്‍പ് ചെന്നിത്തല ഗോളടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രമേയത്തെ തള്ളി എല്‍ഡിഎഫ്
ബൈക്കിലെത്തി മാല മോഷണം; സിനിമ സഹസംവിധായകന്‍ ഉള്‍പ്പടെ രണ്ടു പേര്‍ പോലീസ് പിടിയില്‍