ദില്ലിയില്‍ പഞ്ചാബി പരീക്ഷണവുമായി കോണ്‍ഗ്രസ്.... മന്മോഹന് സിംഗ് താരപ്രചാരകന്, പോരാട്ടം കടുക്കും
ദില്ലി: മുസ്ലീം-പഞ്ചാബി വോട്ടുകളെ സമന്വയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം മുസ്ലീം വിഭാഗം കോണ്‍ഗ്രസ് സജീവമല്ലാത്തത് കൊണ്ട് ആംആദ്മി പാര്‍ട്ടിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. പഞ്ചാബി-സിഖ് വോട്ടുകളും കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിര്‍ണായകമായിരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദില്ലിയില്‍ ത്രിമൂര്‍ത്തി പരീക്ഷണത്തിനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
മന്മോഹന് സിംഗിനെയാണ് അവസാന ഘട്ട പരീക്ഷണത്തിനായി കോണ്‍ഗ്രസ് ഇറക്കുന്നത്. 2015നെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെയും മന്മോഹന്റെയും പ്രതിച്ഛായയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. സിഖ് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുന്ന ഘടകമായി മന്മോഹന് മാറുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അതിലുപരി രജൗരി ഗാര്ഡന് പിടിക്കുക എന്ന അതിയായ ആഗ്രഹവും കോണ്‍ഗ്രസിനുണ്ട്.
ത്രിമൂര്‍ത്തി പരീക്ഷണം
എഎപി എല്ലാ വിഭാഗങ്ങളെയും ഒപ്പം നിര്‍ത്തിയുള്ള വോട്ടുബാങ്കിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഇതിനെ മാറ്റിപിടിക്കാനുള്ള ഒരുക്കത്തിലാണ്. ദില്ലിയില്‍ ഏറെ കാലമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമല്ല സിഖുക്കാര്‍. ഇവര്‍ പിന്തുണച്ചാല്‍ അധികാരം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ഇവരെ പ്രബല വിഭാഗമായി മാറ്റിയെടുക്കുകയാണ് ലക്ഷ്യം. അതിനായി മന്മോഹന് സിംഗിന് പുറമേ നവജോത് സിദ്ദു, അമരീന്ദര്‍ സിംഗ് എന്നിവരുടെ സഖ്യവും കോണ്‍ഗ്രസിനുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ത്രിമൂര്‍ത്തി പരീക്ഷണമാണ്.
മന്മോഹന്റെ വരവ്
രാജ്യത്ത് തൊഴിലില്ലായ്മ അടക്കമുള്ള വിഷയങ്ങള്‍ കത്തിനില്ക്കുമ്പോള് മന്മോഹന്റെ പ്രചാരണം ബിജെപിയെ സമ്മര്‍ദത്തിലാക്കും. അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ബിജെപി ഉത്തരം നല്‍കേണ്ടി വരും. അത് ബിജെപി നേതാക്കളില്‍ നിന്നുണ്ടാവില്ല. ഇത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസിന്റെ നീക്കം. പഞ്ചാബി-സിഖ് വോട്ടര്‍മാര്‍ക്കിടയില്‍ ക്ലീന്‍ ഇമേജുള്ള നേതാവാണ് മന്മോഹന്. മുമ്പ് ഷീലാ ദീക്ഷിത് ദില്ലി ഭരിച്ചിരുന്നപ്പോഴും മന്മോഹന് ദില്ലി വോട്ടര്‍മാരുടെ പ്രിയങ്കരനായിരുന്നു. ഈ നീക്കം ബിജെപിയെ ഞെട്ടിക്കുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.
രജൗരി ഗാര്ഡന് പോരാട്ടം
രജൗരി ഗാര്ഡന് മണ്ഡലത്തിലാണ് മന്മോഹന് സിംഗിന്റെ ആദ്യ പ്രചാരണം. 1993 മുതല്‍ 2013 വരെ കോണ്‍ഗ്രസ് തുടര്‍ച്ചയായി വിജയിച്ച മണ്ഡലമാണ് രജൗരി ഗാര്ഡന്. ഇത് തിരിച്ചുപിടിക്കേണ്ട ബാധ്യതയാണ് ത്രിമൂര്ത്തികള്ക്കുള്ളത്. 2013ല്‍ അകാലിദളിന്റെ മഞ്ജീന്ദര്‍ സിംഗ് സിര്‍സ ഈ മണ്ഡലം കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. 2015ല്‍ എഎപിയുടെ ജര്‍നെയില്‍ സിംഗ് ഇവിടെ വിജയിക്കുകയായിരുന്നു. ജര്‍നെയില്‍ സിംഗ് പിന്നീട് പഞ്ചാബില്‍ മത്സരിക്കുന്നതിനായി രാജിവെച്ചതോടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സിര്‍സ വീണ്ടും ഇവിടെ ജയം നേടി.
വരുന്നത് വമ്പന്മാര്
മന്മോഹന് സിംഗിലൂടെ കോണ്‍ഗ്രസ് പഞ്ചാബി പ്രേമം അവസാനിപ്പിക്കുന്നില്ല. നവജോത് സിദ്ദുവും അമരീന്ദര്‍ സിംഗും കോണ്‍ഗ്രസിന്റെ താരപ്രചാരകരാണ്. സിദ്ദുവിന് പഞ്ചാബില്‍ ഉടനീളം വലിയ ആരാധകരുണ്ട്. പഞ്ചാബില്‍ ആരാണ് ഭരിക്കുന്നത്, അവര്‍ക്ക് സിഖ് വോട്ടര്‍മാര്‍ സാധാരണ വോട്ടുചെയ്യാറുണ്ട്. ഇത്തവണ കോണ്‍ഗ്രസിനുള്ള വമ്പന്‍ പ്രതീക്ഷ ആ കണക്കിലാണ്. അമരീന്ദര്‍ സിംഗിന്റെ ദേശീയതാ നയവും ശക്തനായ നേതാവെന്ന പ്രതിച്ഛായയും കോണ്‍ഗ്രസിനുള്ള നേട്ടമാണ്. ബിജെപി-അകാലിദള്‍ സഖ്യത്തില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയില്ലാത്തതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്കുന്നു.
കണക്കുകളില്‍ പ്രതീക്ഷ
പഞ്ചാബി ഹിന്ദു-സിഖ് വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് മന്മോഹന് സിംഗിനെ കോണ്‍ഗ്രസ് കളത്തിലിറക്കിയത്. 28 മണ്ഡലങ്ങളില്‍ പഞ്ചാബി വോട്ടര്‍മാരുടെ സ്വാധീനമുണ്ട്. ദില്ലിയില്‍ 1.5 കോടി വോട്ടര്‍മാരുണ്ട്. അതില്‍ 35 ശതമാനവും പഞ്ചാബി വോട്ടര്‍മാരാണ്. ഈ കണക്കുകള്‍ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ദിരാ ഗാന്ധിയുടെ കാലത്തെ ഓപ്പറേഷന് ബ്ലൂസ്റ്റാറിന് ശേഷമാണ് ദില്ലിയില്‍ പഞ്ചാബി വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ കൈവിട്ടത്. എന്നാല്‍ ഇന്ദിരയുടെ മരണ ശേഷം നടന്ന കലാപത്തെ അവസാനിപ്പിക്കുന്നതിനായി രാജീവ് ഗാന്ധി കലാപ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന വാദമാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.
ഇനിയും പരീക്ഷണങ്ങള്‍
കോണ്‍ഗ്രസ് ബീഹാര്‍, കേരളം, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളെയും ദില്ലിയിലെത്തിച്ച് കഴിഞ്ഞു. കേരളത്തില്‍ നിന്നുള്ള വോട്ടര്‍മാര്‍ ദില്ലിയിലുണ്ട്. രമേശ് ചെന്നിത്തല അടക്കമുള്ളവരാണ് തലസ്ഥാന നഗരിയിലുള്ളത്. ജാതി സമവാക്യം നിലനിര്‍ത്തിയുള്ള പോരാട്ടമാണിത്. കുടിയേറ്റ നഗരമെന്ന് പേരുള്ള ദില്ലിയില്‍ പല സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറവരാണ് വോട്ടര്‍മാരായി ഉള്ളത്. ഇവരുടെ സംസ്ഥാനങ്ങളില്‍ നിന്ന് നേതാക്കള്‍ വരുമ്പോള്‍ അത് നേട്ടമാകും എന്നാണ് പ്രതീക്ഷ.
നിലവാരമുള്ള വിദ്യാഭ്യാസം.... ശുദ്ധജലം, 24 മണിക്കൂറും വൈദ്യുതി, ദില്ലിയില്‍ എഎപി പ്രകടന പത്രിക ഇങ്ങനെ