ദില്ലിയിൽ നേതാവില്ല, ജയന്റ് കില്ലറെ ഇറക്കാൻ ബിജെപി, കെജ്രിവാളിനെ അട്ടിമറിക്കാൻ സ്മൃതി ഇറാനി!
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെയെല്ലാം നിഷ്പ്രഭരാക്കി കൂറ്റന്‍ വിജയം. പിന്നാലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലുമടക്കം ഭരണനഷ്ടം. കശ്മീരും അയോധ്യ വിധിയും അടക്കമുളള വിഷയങ്ങളുണ്ടായിട്ടും പ്രതിപക്ഷം വന്‍ വെല്ലുവിളി ഉയര്‍ത്താതിരുന്നിട്ടും ബിജെപിക്ക് തിരിച്ചടിയാണ് നേരിട്ടത്.
ഇനി ബിജെപിക്ക് മുന്നിലുളളത് രാജ്യതലസ്ഥാനമായ ദില്ലിയാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ അരവിന്ദ് കെജ്രിവാള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. കെജ്രിവാളിനെ മറികടക്കുന്ന ഒരു നേതാവിനെ ദില്ലിയില്‍ അവതരിപ്പിക്കാനില്ല എന്നതാണ് ബിജെപി നേരിടുന്ന വലിയ വെല്ലുവിളി. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി ജയന്റ് കില്ലറായി മാറിയ സ്മൃതി ഇറാനിയെ കളത്തില്‍ ഇറക്കാനുളള നീക്കത്തിലാണ് ബിജെപി. ബിജെപി സ്മൃതിയെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസും തങ്ങളുടെ ആവനാഴിയിലെ ബ്രഹ്മാസ്ത്രം തന്നെ ദില്ലിയില്‍ പുറത്തെടുക്കും.
ബിജെപിയുടെ ജയന്റ് കില്ലർ
രാജ്യത്ത് മുഴുവന്‍ തോറ്റാലും കോണ്‍ഗ്രസിന് തിരിച്ചടി നേരിടില്ലെന്ന് 2019 വരെ പാര്‍ട്ടിയും അണികളും കരുതിയിരുന്ന അമേഠിയില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തിയ നേതാവാണ് സ്മൃതി ഇറാനി. അതും കോണ്‍ഗ്രസിന്റെ ഏറ്റവും ജനസ്വാധീനമുളള നേതാവായ രാഹുല്‍ ഗാന്ധിയെ പരാജയപ്പെടുത്തി എന്നയിടത്താണ് സ്മൃതി ഇറാനി ജയന്റ് കില്ലറാകുന്നത്. 55,000ലേറെ വോട്ടുകള്‍ക്കാണ് രാഹുല്‍ തോറ്റത്.
താരമായ സ്മൃതി
ഇതോടെ ബിജെപിയുടെ മോദി മന്ത്രിസഭയിലും സ്മൃതി ഇറാനി താരമായി മാറി. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷത്തെ മൂര്‍ച്ചയുളള വാക്കുകള്‍ കൊണ്ട് കടന്നാക്രമിക്കുന്നതില്‍ പല തവണ സ്മൃതി ഇറാനി മിടുക്ക് തെളിയിച്ചിട്ടുണ്ട്. ദില്ലിയില്‍ യുദ്ധമുനമ്പത്ത് നില്‍ക്കുന്ന ബിജെപിക്ക് വേണ്ടത് നയിക്കാന്‍ സ്മൃതി ഇറാനിയെ പോലൊരു നേതാവിനെയാണ് എന്നാണ് പാര്‍ട്ടി നേതൃത്വം കണക്ക് കൂട്ടുന്നത്.
കെജ്രിവാളിന്റെ ജനപ്രീതി
മുഖ്യമന്ത്രി എന്ന നിലയില്‍ ദില്ലിയില്‍ പൊതുവേ സ്വീകാര്യനാണ് അരവിന്ദ് കെജ്രിവാള്‍. പറയത്തക്ക ഭരണവിരുദ്ധ വികാരം ദില്ലിയില്‍ നിലനില്‍ക്കുന്നില്ല. അതേസമയം ജെഎന്‍യു അക്രമ സംഭവങ്ങളുടേയും പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ ഉയരുന്ന ഇടമാണ് ദില്ലി. അത് ബിജെപിക്ക് വെല്ലുവിളിയാണ് താനും.
തുടർച്ചയായ തിരിച്ചടികൾ
ഏറ്റവും ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയുടെ തോല്‍വിക്ക് കാരണം പൗരത്വ നിയമം നടപ്പിലാക്കാനുളള തീരുമാനമാണ് എന്ന് പൂര്‍ണമായും പറയാനാകില്ല. അതേസമയം ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലം പൗരത്വ ഭേദഗതി നിയമത്തിന്റെ കൂടി കൃത്യമായ വിലയിരുത്തല്‍ ആകുമെന്നുറപ്പാണ്. പൗരത്വ നിയമം നടപ്പിലാക്കുക തന്നെ ചെയ്യും എന്ന് പ്രഖ്യാപിച്ച ബിജെപിക്ക് രാജ്യം തങ്ങള്‍ക്കൊപ്പമാണ് എന്ന് അവകാശപ്പെടണമെങ്കില്‍ ദില്ലിയില്‍ വിജയം അനിവാര്യമാണ്.
വ്യക്തി പ്രഭാവമുളള നേതാവ്
എന്നാല്‍ ദില്ലിയില്‍ പോരാട്ടം നയിക്കാനുളള കരുത്തരായ നേതാക്കള്‍ ബിജെപിക്കില്ല. ഈ ഘട്ടത്തിലാണ് കേന്ദ്ര മന്ത്രി കൂടിയായ സ്മൃതി ഇറാനിയെ ദില്ലിയിലേക്ക് ഇറക്കാന്‍ ബിജെപി ആലോചിക്കുന്നത്. ദില്ലിയില്‍ ഏറ്റവും കൂടുതല്‍ റാലികളില്‍ സ്മൃതി ഇറാനിയെ പങ്കെടുപ്പിക്കാനാണ് ബിജെപി നീക്കം. മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ സ്മൃതി ഇറാനിക്ക് അവരുടേതായ ഒരു പ്രഭാവം തന്നെയുണ്ടെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് പറയുന്നു.
യുവാക്കൾക്കിടയിലെ സ്വാധീനം
യുവാക്കള്‍ക്കിടയില്‍ സ്മൃതി ഇറാനിക്ക് വലിയ സ്വാധീനമുണ്ട്. സ്മൃതി ഇറാനിയുടെ പ്രസംഗ ശൈലിയും പ്രതിപക്ഷത്തിന് നേര്‍ക്കുളള മൂര്‍ച്ചയേറിയ ആക്രമണങ്ങളും ജനങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നുണ്ട്. ബിജെപി പ്രവര്‍ത്തകരെ ആവേശത്തിലാക്കാന്‍ അവരുടെ വാക്കുകള്‍ക്ക് സാധിക്കും. അതുകൊണ്ടാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് റാലികളില്‍ സ്മൃതി ഇറാനിയെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നത് എന്നും ബിജെപി നേതാവ് വ്യക്തമാക്കി.
കരുത്തുറ്റ ടീം
ദില്ലിയില്‍ ജനിച്ച് വളര്‍ന്ന നേതാവാണ് സ്മൃതി ഇറാനി. 2004ല്‍ ദില്ലിയിലെ ചാന്ദ്‌നി ചൗക്കില്‍ നിന്നാണ് സ്മൃതി ഇറാനി ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിച്ചത്. ദില്ലിയില്‍ സ്മൃതി ഇറാനിക്ക് കരുത്തുറ്റ ഒരു ടീമുണ്ട്. അതുകൊണ്ട് തന്നെ സ്മൃതി ഇറാനി വരുന്നത് പാര്‍ട്ടിക്ക് തീര്‍ച്ചയായും ഗുണം ചെയ്യുമെന്നും അതില്‍ തര്‍ക്കമില്ലെന്നും ബിജെപി നേതൃത്വം പറയുന്നു. ജനുവരി നാലിന് പാര്‍ട്ടി പ്രചാരണ പരിപാടികളുടെ തുടക്കം കുറിക്കുന്നിന് സമ്ൃതി ഇറാനിക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു.
തിരിച്ച് പിടിക്കാൻ കോൺഗ്രസ്
ദില്ലിയില്‍ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ് നേരിട്ടുളള മത്സരമെങ്കിലും കോണ്‍ഗ്രസും കനത്ത മത്സരം നല്‍കുമെന്നുറപ്പാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിച്ചിരുന്നില്ല. ഇക്കുറി കേന്ദ്രത്തിന് എതിരെയുളള ജനവികാരം മുതലെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വോട്ടുകളാണ് അരവിന്ദ് കെജ്രിവാള്‍ തൂത്തുവാരിക്കൊണ്ട് പോയത്. ഇക്കുറി കോണ്‍ഗ്രസ് ആ വോട്ടുകള്‍ തിരിച്ച് പിടിക്കേണ്ടതുണ്ട്.
പ്രിയങ്കയെ ഇറക്കാൻ ശ്രമം
ബിജെപിക്ക് സമാനമായി കരുത്തരായ നേതാക്കളില്ല എന്ന പ്രതിസന്ധി കോണ്‍ഗ്രസിനും ദില്ലിയിലുണ്ട്. ബിജെപി സ്മൃതിയെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസും ഒട്ടും കുറയ്ക്കുന്നില്ല.. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ദില്ലിയില്‍ പ്രിയങ്ക ഗാന്ധി ചുക്കാന്‍ പിടിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഉത്തര്‍ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. പ്രിയങ്കയെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ദില്ലിയില്‍ എത്തിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.