ദില്ലി തിരഞ്ഞെടുപ്പ് ഫലം; ഷെഹീന്‍ ബാഗില്‍ സംഭവിച്ചതെന്ത്? ഓഖ്ല മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് എഎപി!
പ്രതിഷേധങ്ങള്‍ക്ക് ചില സ്ഥലനാമങ്ങളുണ്ടാകാറുണ്ട്. വാൾസ്ട്രീറ്റ് പ്രക്ഷോപം പോലെ പലതരം പ്രക്ഷോഭങ്ങൾ ലോകത്താകമാനം നടക്കാറുണ്ട്. ഇത്തരം സ്ഥലങ്ങൾ നീതിയുടെ സ്ഥലനാമങ്ങളായി പിന്നീട് അറിയപ്പെടും. ജന്ദർ മന്ദിറിലാണ് ഇന്ത്യയിലെ മിക്കവാറും ശ്രദ്ധിക്കപ്പെടുന്ന സമരങ്ങൾ നടന്നിട്ടുള്ളത്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിലൂടെ ലോകം അറിഞ്ഞ സ്ഥലപേരാണ് ദില്ലിയിലെ ഷെഹിന്‍ ബാഗ്.
ആ സ്ഥലപേര് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പിന്റെ സ്ഥലപേരായി മാറികഴിഞ്ഞിരിക്കുകയാണ്. ദില്ലി തിരഞ്ഞെടുപ്പില്‍ മുഖ്യ പ്രചാരണ വിഷയമായിരുന്ന സിഎഎ വിരുദ്ധ സമരത്തിന്റെ കേന്ദ്രമായ ഷഹീന്‍ബാഗ്, ജാമിയ മേഖലകളില്‍ വോട്ടെടുപ്പിനോട് മികച്ച പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ കൂട്ടത്തോടെ എത്തി വോട്ട് രേഖപ്പെടുത്തുന്നു. വികസനത്തിനാണ് വോട്ടെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞത്.
എന്നാൽ ദില്ലിയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഷെഹിന്‍ ബാഗിൽ നിശബ്ദ പ്രതചാരണം ആയിരുന്നു നടന്നത്. തങ്ങള്‍ ഒരു പാര്‍ട്ടിയെയും പിന്തുണക്കുന്നില്ല. സമരം ചെയ്യുന്നത് പൗരത്വ ഭേദഗതി നിയമത്തിനെതിരെയാണെന്നാണ് സമരക്കാർ വ്യക്തമാക്കിയത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതികരിക്കാൻ സമരക്കാർ തയ്യാറല്ല.
വിവേചനത്തിനെതിരെ പ്രതിരോധിക്കുകയെന്നതാണ് ജനങ്ങളുടെ ഉത്തരവാദിത്തമെന്ന് കൊടും ശൈത്യത്തെ അതിജീവിച്ചും ഷെഹിന്‍ബാഗില്‍ കഴിയുന്ന ജനക്കൂട്ടവും രാജ്യത്തോട് പറയുകയാണ്. ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികൾക്കും ഷെഹിന്‍ ബാഗ് പ്രചാരണ ആയുധമായിരുന്നു. പ്രതീക്ഷിച്ചത് പോലെ ഷെഹിൻ ബാഗ് ബിജെപിയെ പിന്തുണച്ചില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഒരുമാസത്തിലേറെയായി സമരം തുടരുന്ന ഷാഹീന്‍ബാഗില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അമാനത്തുള്ള ഖാന്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്.
വോട്ടെണ്ണലിന്റെ തുടക്കത്തിൽ ബിജെപി മുന്നിട്ട് നിന്നെങ്കിലും പിന്നീട് ആം ആദ്മി ലീഡ് കൈയ്യടക്കുകയായിരുന്നു. ഷഹീൻ ബാഗടക്കമുള്ള ഓഖ്‍ല മണ്ഡലത്തിൽ ആം ആദ്മി പാർട്ടിയുടെ അമാനത്തുള്ള ഖാൻ മുന്നിലാണെങ്കിലും ബിജെപിയുടെ ബ്രഹ്മ സിങ് ആദ്യം മുന്നിലെത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഓഖ്‍ലയിൽത്തന്നെയാണ് ജാമിയ മിലിയ ഇസ്ലാമിയ സ്ഥിതി ചെയ്യുന്ന ജാമിയ നഗറുമുള്ളത്. ഈ സീറ്റ് ആം ആദ്മി പാർട്ടിയുടെ കയ്യിൽ നിനന് പോയാൽ അത് ബിജെപിക്ക് വൻ രാഷ്ട്രീയ വിജയമാകും.
പൗരത്വ നിയമഭേദഗതി ഉയർത്തിക്കാട്ടി മണ്ഡലത്തിൽ ബിജെപി നടത്തിയ ധ്രുവീകരണം വിജയിച്ചെന്ന് ആഹ്ളാദിക്കാം. ഷഹീൻ ബാഗുള്ള ഇടത്ത് ഞങ്ങൾ ജയിച്ചില്ലേ എന്ന് ചൂണ്ടിക്കാട്ടാം. ഇനിയെല്ലാ ആരോപണങ്ങളെയും അത് കാട്ടി നേരിടാം. എന്നാൽ ബിജെപിയുടെ ആഗ്രഹങ്ങളെല്ലാം അവിടുത്തെ ജനങ്ങൾ കാറ്റിൽ പറത്തുന്ന കാഴ്ചയാണ് കണ്ടത്.
2015 ലെ തെരഞ്ഞെടുപ്പില്‍ ഓഖ്‌ല മണ്ഡലത്തില്‍ നിന്നും അമാനത്തുള്ള ഖാന്‍ 63 ശതമാനം വോട്ട് ഷെയര്‍ നേടിയാണ് വിജയിച്ചത്. ബിജെപിയുടെ ബ്രം സിങ്ങിനെ തന്നെയാണ് അന്നും ഇദ്ദേഹം പരാജയപ്പെടുത്തിയത്. അതേസമയം ഡൽഹിയിൽ ഏറ്റവും അധികം മുസ്ലിങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഓഖ്‌ല. ഇവിടെ പൗരത്വ നിയമഭേദഗതിയെച്ചൊല്ലിയുണ്ടായ ബിജെപിയുടെ ധ്രുവീകരണ തന്ത്രം ഫലിച്ചില്ല എന്ന് തന്നെ പറയാം.