തലസ്ഥാനത്തെ കര്‍ഷക പ്രക്ഷോഭം; അടിയന്തര യോഗം വിളിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ രാജ്യതലസ്ഥാനത്ത് സംഘര്‍ഷം ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ അടിയന്തര യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവങ്ങള്‍ വിലയിരുത്താനും സുരക്ഷയെക്കുറിച്ച് ചര്‍ച്ചചെയ്യാനുമാണ് അമിത് ഷാ അടിയന്തര യോഗം വിളിച്ചിരിക്കുന്നത്. ഹോം സെക്രട്ടറി അജയ് ബല്ല, ഡല്‍ഹി പൊലീസ് കമ്മിഷ്ണര്‍ എസ്എന്‍ ശ്രീവാസ്തവ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തിലെ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിച്ചിരിക്കുകയാണ്. ഗതാഗത സംവിധാനങ്ങള്‍ എല്ലാം അടച്ചു. ഡല്‍ഹി മെട്രോ സര്‍വീസുകളും നിര്‍ത്തിവെച്ചിട്ടുണ്ട്.
ട്ര്ാകടര്‍ റാലിയുമായി ദില്ലി നഗരത്തിലെ അതീവ സുരക്ഷാ മേഖലകളില്‍ പ്രവേശിച്ച കര്‍ഷകര്‍ ഇതുവരേയും പിരിഞ്ഞു പോയിട്ടില്ല. ചെങ്കോട്ടയില്‍ പലയിടങ്ങളിലായി കര്‍ഷകര്‍ തങ്ങളുടെ പതാകകള്‍ ഉയര്‍ത്തി. ചെങ്കോട്ടയിലും കര്‍ഷകര്‍ തമ്പടിച്ചിരിക്കുകയാണ്.
നേരത്തെ നിശ്ചയിച്ച പാതയിലൂടെ ട്രാക്ടര്‍ റാലിയുമായി പോയിരുന്ന കര്‍ഷകരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് വഴി തെളിച്ചത്. ബാരിക്കേടുകള്‍ മാറ്റി മുന്നോട്ട് പോയ കര്‍ഷകര്‍ക്കെതിരെ പൊലീസ് ലാത്തി വീശും ടിയര്‍ ഗ്യാസ് പൊട്ടിക്കലും ആരംഭിച്ചതോടയാണ് സംഘര്‍ഷം കനക്കുന്നത്. ഇതോടെ പൊലീസിനെതിരെ കര്‍ഷകരും ആക്രമണം അഴിച്ചുവിടുകയായിരുന്നു. നിരവധിയിടങ്ങളില്‍ കര്‍കരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലിസ് വഴി തടഞ്ഞതോടെയാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദില്ലി നഗരത്തിന്റെ ഹൃദയ ഭാഗങ്ങളിലേക്ക് നീങ്ങിയത്. സംഘര്‍ഷം ദില്ലി പൊലീസിന്റെ കൈകളില്‍ നിക്കാതായതോടെ കേന്ദ്ര സേനയും അര്‍ധ സൈനികരും കര്‍ഷക സമരത്തെ നേരിടാനായി രംഗത്തിറങ്ങിയിട്ടുണ്ട്.
നഗര ഹൃദയമായ ഐടിഒയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരു കര്ഷകന് മരിച്ചു. ഉത്തരാഖണ്ടില്‍ നിന്നുള്ള കര്‍ഷകനാണ് മരിച്ചത്. പൊലീസിന്റെ വെടിയേറ്റാണ് മരിച്ചതെന്ന് കര്‍ഷകര്‍ ആരോപിച്ചു. അതേ സമയം ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്നാണ് പൊലീസ് വാദം. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ പ്രതിഷേധിച്ചു.
അതേസമയം കര്‍ഷകര്‍ അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭ്യര്‍ഥിച്ചു. ഇന്നുണ്ടായ സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.