വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിച്ചെടുത്ത ഈ കാള നിസാരനല്ല; ബിഎംഡബ്ല്യു X5-നേക്കാൾ കൂടുതൽ വില
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ മഴ കനത്ത നാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത്. യമുനാ നദി കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് ഡൽഹിയിയുടെ പ്രധാനഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി.
ആളുകളേയും മൃഗങ്ങളേയുമൊക്കെ വെള്ളക്കെട്ടിൽ നിന്ന് മാറ്റുകയാണ്. ദേശീയ ദുരന്തനിവാരണ സേന അടക്കമുള്ള രക്ഷാപ്രവർത്തകർ തുടർച്ചയായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.

pc: NDRF
ഇപ്പോൾ രക്ഷാപ്രവർത്തകർ സുരക്ഷിതമായി മാറ്റപ്പാർപ്പിച്ച കാളയുടെ ചിത്രമാണ് സോഷ്യൽമീഡിയിയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ആഢംബര കാറിനെക്കാൾ വിലയുണ്ട് ഈ കാളയ്ക്ക്.
ഗാസിയാബാദിലെ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) എട്ടാം ബറ്റാലിയനാണ് കന്നുകാലികളെയും ആടുകളെയും രക്ഷപ്പെടുത്തുന്ന ടീമിന്റെ ഫോട്ടോകളും വീഡിയോകളും പോസ്റ്റ് ചെയ്തത്.
ഇന്ത്യയിലെ നമ്പർ വണ്ണും ഒരു കോടി രൂപ വിലമതിക്കുന്നതുമായ പ്രീതം ഉൾപ്പെടെ മൂന്ന് കന്നുകാലികളെയാണ് നോയിഡയിൽ നിന്ന് രക്ഷപ്പെടുത്തിയത് എന്നാണ് എൻഡിആർഎഫ് കാളയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.
എൻഡിആർഎഫ് ട്വീറ്റ് ചെയ്ത മറ്റൊരു വീഡിയോയിൽ രണ്ട് കന്നുകാലികളെ ബോട്ടിന്റെ ഇരുവശത്തും കെട്ടി ബോട്ട് നീങ്ങുന്നതിനോടൊപ്പം അവയ്ക്ക് വെള്ളത്തിലൂടെ സഞ്ചരിക്കാവുന്ന ആവുന്ന വിധത്തിൽ രക്ഷിക്കുന്നതും കാണാം. ആടുകളേയും മാടുകളേയും മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതും കാണാം.
കന്നുകാലികൾ, നായ്ക്കൾ, മുയലുകൾ, താറാവ്, പൂവൻകോഴികൾ, ഗിനി പന്നികൾ എന്നിവ ഉൾപ്പെടെ 6,000 ത്തോളം മൃഗങ്ങളെയും വെള്ളത്തിനടിയിൽ ആയ പ്രദേശങ്ങളിൽ നിന്ന് വ്യാഴാഴ്ച മുതൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതേസമയം, യമുനയിൽ നിന്നുള്ള വെള്ളം ഒഴുകി നോയിഡയിലെ നദീതീരത്തുള്ള 550 ഹെക്ടർ സ്ഥലം വെള്ളത്തിന് അടിയിലായിരിക്കുകയാണ്. 5000ൽ അധികം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും എട്ട് ഗ്രാമങ്ങളെ കാര്യമായി ബാധിക്കുകയും ചെയ്തു. ഈ വർഷം 55 വർഷത്തിന് ശേഷം യമുനയിലെ ജന നിരപ്പ് 207.68 മീറ്ററായി.
യമുന ബാരേജിന്റെ അഞ്ച് ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിവിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. "ഐടിഒ ബാരേജിന്റെ ആദ്യ ജാം ഗേറ്റ് തുറന്നു. ഉടൻ തന്നെ അഞ്ച് ഗേറ്റുകളും തുറക്കും," കെജ്‌രിവാൾ പറഞ്ഞു.
"യമുനയിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്. മഴ പെയ്തില്ലെങ്കിൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകും. മഴ പെയ്താൽ കുറച്ചുകൂടി സമയമെടുക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. യമുനയിൽ നിന്നുള്ള വെള്ളം ഒഴുകി ഡൽഹിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ മുങ്ങിയിരുന്നു.












Click it and Unblock the Notifications