സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; ഹാര്‍വാര്‍ഡും ലോകബാങ്കുമായി ചേര്‍ന്ന് പഠനം നടത്താൻ ദില്ലി സർക്കാർ
ദില്ലി: ദില്ലി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലും (ഡിടിസി) ക്ലസ്റ്റര്‍ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ സവാരി നല്‍കാനുള്ള പദ്ധതിയേക്കുറിച്ച് പഠിക്കാന്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുമായും ലോക ബാങ്കുമായും സഹകരിക്കാന്‍ ഒരുങ്ങി ആം ആദ്മി സര്‍ക്കാര്‍. സ്ത്രീകളുടെ സുരക്ഷയിലും സഞ്ചാര സ്വാതന്ത്ര്യത്തിനും സൗജന്യ യാത്ര ചെലുത്തിയ സ്വാധീനം മനസ്സിലാക്കാന്‍ ഹാര്‍വാര്‍ഡ്, ലോകബാങ്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷണ സംഘങ്ങള്‍ക്കൊപ്പം ഗവണ്‍മെന്റിന്റെ ഉപദേശക സമിതിയായ ഡയലോഗ് ആന്‍ഡ് ഡവലപ്‌മെന്റ് കമ്മീഷന്‍ പഠനം നടത്തും.
ഡിഡിസി വൈസ് ചെയര്‍മാന്‍ ജാസ്മിന്‍ ഷാ പദ്ധതിയുടെ പുരോഗമനം അവലോകനം ചെയ്തു. ഇത് ആഘാതത്തെ കുറിച്ചുള്ള പഠനം മാത്രമാണെന്നും നടപ്പാക്കല്‍ സമാന്തരമായി മുന്നോട്ട് പോകുമെന്നും പദ്ധതി നടപ്പിലാക്കുന്നതില്‍ പഠനത്തിന് എന്തെങ്കിലും സ്വാധീനമുണ്ടോയെന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. സൗജന്യ ബസ് യാത്രയുടെ ദീര്‍ഘകാലവും ഹ്രസ്വകാലവുമായ പ്രത്യാഘാതത്തെക്കുറിച്ച് ടീം പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ലോകത്തിലെ ആദ്യത്തെ നയ പരീക്ഷണമാണ്. ദില്ലിയിലെ ഇത്തരമൊരു നീക്കം ആഗോളതലത്തിലും വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാ പറഞ്ഞു. ഒക്ടോബര്‍ 29 മുതല്‍ വനിതകള്‍ക്കുള്ള സൗജന്യ ബസ് യാത്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരത്തെ അറിയിച്ചിരുന്നു.

ദില്ലിയിലുടനീളം താമസിക്കുന്ന ഏകദേശം 800 സ്ത്രീകളില്‍ നിന്ന് ശേഖരിച്ച പ്രാഥമിക ഡാറ്റ ഗവേഷണത്തിന് ഉപയോഗിക്കും. ഗാര്‍ഹിക അടിസ്ഥാന സര്‍വേയിലൂടെയും ടെലിഫോണ്‍ സര്‍വേകളിലൂടെയും ഡാറ്റ ശേഖരിക്കും. ഒരു യാത്രാ ഡയറിയും പൊതുഗതാഗതത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ടതും അനുഭവിച്ചതുമായ സംഭവങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ഡാറ്റയില്‍ ഉള്‍പ്പെടും.
കൂടാതെ, പദ്ധതിക്ക് മുമ്പും ശേഷവും ദില്ലിയിലുട നീളമുള്ള തിരഞ്ഞെടുത്ത ബസ് സ്റ്റോപ്പുകളില്‍ നേരിട്ടുള്ള നിരീക്ഷണത്തിലൂടെ ഗവേഷണ സംഘം പ്രത്യേകമായി ബസ് യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിക്കും. ലോകബാങ്കിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ഗിരിജ ബോര്‍ക്കര്‍, ദേവ് പട്ടേല്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ ഡോ. ഗബ്രിയേല്‍ ക്രേന്ദ്ര്‌ലര്‍ എന്നിവരടങ്ങുന്ന സംഘമാണ് പഠനം നടത്തുക.












Click it and Unblock the Notifications