അര്‍ണബിനെ കോടതിയില്‍ പറപ്പിച്ച് ശശി തരൂര്‍, 'ഒച്ചപ്പാടും ബഹളവും കുറയ്ക്കൂ'യെന്ന് ദില്ലി ഹൈക്കോടതി!
ദില്ലി: മാധ്യമവിചാരണയുടെ പേരില്‍ വളരെ അധികം വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ചാനലാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി. ബിജെപിയുടേയും കേന്ദ്ര സര്‍ക്കാരിന്റെയും ജിഹ്വ ആയാണ് അര്‍ണവും ചാനലും പ്രവര്‍ത്തിക്കുന്നതെന്ന് വ്യാപക വിമര്‍ശനം ഉയരാറുണ്ട്.
Recommended Video
നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തില്‍ റിയ ചക്രവര്‍ത്തിക്ക് എതിരെ ചാനല്‍ നടത്തുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് റിപ്പബ്ലിക് ടിവിയില്‍ കൂട്ടരാജി നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അത് കൂടാതെ കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പരാതിയില്‍ ദില്ലി ഹൈക്കോടതി അര്‍ണബ് ഗോസ്വാമിയെ പറപ്പിച്ചിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ..
തരൂരും അർണബും
കോണ്‍ഗ്രസിന്റെ തിരുവനന്തപുരം എംപിയായ ശശി തരൂരും റിപ്പബ്ലിക് ചാനലും തമ്മില്‍ ഒരു ശീതസമരം തന്നെ നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും അര്‍ണബിന്റെ റിപ്പോര്‍ട്ടര്‍മാരോട് ശശി തരൂര്‍ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിട്ടുമുണ്ട. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ശശി തരൂരിനെ റിപ്പബ്ലിക് ചാനല്‍ വിടാതെ പിടികൂടിയത്.
അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍
ഇതോടെ അര്‍ണബിന് മൂക്ക് കയറിട്ടിരിക്കുകയാണ് ദില്ലി ഹൈക്കോടതി. ശശി തരൂര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ ചാനലായ റിപ്പബ്ലിക് ടിവി തനിക്കെതിരെ അപകീര്‍ത്തികരമായ റിപ്പോര്‍ട്ടുകള്‍ നല്കുന്നു എന്നാരോപിച്ചാണ് ശശി തരൂര്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസ്
ശശി തരൂരിന്റെ ഹര്‍ജിയില്‍ കോടതി അര്‍ണബ് ഗോസ്വാമിക്ക് നോട്ടീസ് അയച്ചു. സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക് ചാനലില്‍ അര്‍ണബ് ഗോസ്വാമി നടത്തുന്ന അധിക്ഷേപ പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ കോടതി നിര്‍ദേശിച്ചു. ഒച്ചപ്പാടും ബഹളവും ഒഴിവാക്കാനും ഹര്‍ജി പരിഗണിക്കവേ ജസ്റ്റിസ് മുക്ത ഗുപ്ത നിര്‍ദേശിച്ചു.
മാധ്യമ വിചാരണ വേണ്ട
അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ഒരു കേസില്‍ മാധ്യമ വിചാരണ വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം തീര്‍ന്നിട്ടില്ലാത്ത ഒരു കേസില്‍ ആരെയും കുറ്റക്കാരന്‍ എന്ന് മുദ്ര കുത്താനാകില്ല. മാത്രമല്ല ഉറപ്പില്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കാനും കോടതി ആവശ്യപ്പെട്ടു.
കടുത്ത നടപടി നേരിടേണ്ടി വരും
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഇനി മാധ്യമ വിചാരണ പാടില്ലെന്നും കോടതി ഉത്തരവ് ലംഘിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും അര്‍ണബ് ഗോസ്വാമിക്ക് ഹൈക്കോടതി മുന്നറിയിപ്പ് നല്കി. കോണ്‍ഗ്രസ് നേതാവും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ആണ് ശശി തരൂരിന് വേണ്ടി ദില്ലി ഹൈക്കോടതിയില്‍ ഹാജരായത്.
തരൂരിനെ കുറ്റക്കാരനാക്കുന്നു
സുനന്ദ പുഷ്കറിന്റെ കൊലയാളി ശശി തരൂര്‍ ആണ് എന്നുറപ്പിച്ച മട്ടിലാണ് അര്‍ണബ് തന്റെ ചാനലില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സുനന്ദ പുഷ്കറിന്റെ മരണം കൊലപാതകം ആണ് എന്ന് കേസന്വേഷിക്കുന്ന ദില്ലി പോലീസ് പോലും കുറ്റപത്രത്തില്‍ പറയുന്നില്ല. അപ്പോഴാണ് തരൂരിനെ കുറ്റക്കാരനാക്കി അര്‍ണബ് വിചാരണ നടത്തുന്നതെന്നും കപില്‍ സിബല്‍ വാദിച്ചു.
പരാതി 2017ൽ നൽകിയത്
ഈ കേസില്‍ മാധ്യമ വിചാരണ പാടില്ലെന്ന് 2017ല്‍ തന്നെ കോടതി ഉത്തരവിട്ടിട്ടുളളതാണ്. എന്നാല്‍ അത് പരിഗണിക്കാതെ ആണ് ശശി തരൂരിനെതിരെ അധിക്ഷേപകരമായ റിപ്പോര്‍ട്ടുകള്‍ അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍ സംപ്രേഷണം ചെയ്യുന്നത് എന്നും കപില്‍ സിബല്‍ പറഞ്ഞു. 2017ല്‍ ആണ് ശശി തരൂര്‍ അര്‍ണബ് ഗോസ്വാമിക്ക് എതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.