ദില്ലിയിൽ കഴിയുന്ന പാക് യുവതി രാജ്യം വിടണം.. രണ്ടാഴ്ചയ്ക്കകം ഇന്ത്യ വിടണമെന്ന് ദില്ലി ഹൈക്കോടതി
ദില്ലി: 2005 മുതല്‍ ദില്ലിയില്‍ കഴിയുന്ന പാകിസ്താന്‍ സ്വദേശിനിയായ യുവതിയോട് രാജ്യം വിടാന്‍ നിര്‍ദേശിച്ച് ദില്ലി ഹൈക്കോടതി. രണ്ടാഴ്ചയ്ക്ക് അകം ഇന്ത്യ വിട്ട് പോകണം എന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പമാണ് ഇവര്‍ ദില്ലിയില്‍ താമസിച്ച് വരുന്നത്. പാക് യുവതി ഇന്ത്യയില്‍ താമസിക്കുന്നതിന് എതിരെ സുരക്ഷാ ഏജന്‍സികള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
'നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയുമായി നടക്കുന്ന സഖാവ് മമ്മൂട്ടി'! കോൺഗ്രസ് നേതാവിനെതിരെ ഫാൻസ്
ഇത് പ്രകാരം യുവതിയോട് രാജ്യം വിടണം എന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയും നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിന് എതിരെയാണ് യുവതി ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ യുവതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
സുരക്ഷാ ഏജന്‍സികള്‍ യുവതി രാജ്യത്ത് തങ്ങുന്നതിന് എതിരെ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട് എന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അത് അംഗീകരിച്ചാണ് യുവതിയോട് ദില്ലി വിട്ട് പോകാന്‍ കോടതി നിര്‍ദേശിച്ചത്. 2020 വരെ ഇന്ത്യയില്‍ തങ്ങാനുളള ദീര്‍ഘകാല വിസ തനിക്കുണ്ട് എന്നാണ് യുവതി കോടതിയില്‍ വാദിച്ചത്.
ഫെബ്രുവരി 22നകം രാജ്യം വിടണം എന്നാണ് ഇവരോട് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ യുവതിയുടെ അപേക്ഷ പരിഗണിച്ച് കോടതി രണ്ടാഴ്ചത്തെ സമയം നീട്ടി നല്‍കുകയായിരുന്നു. ഇന്ത്യന്‍ പൗരനെ വിവാഹം കഴിച്ച് 2005ലാണ് പാക് യുവതി ദില്ലിയില്‍ എത്തിയത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.