ജാമിയ സംഘർഷം, കേസ് ഫെബ്രുവരിയിൽ പരിഗണിക്കാമെന്ന് കോടതി, 'ഷെയിം ഷെയിം' വിളിച്ച് അഭിഭാഷകർ
ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെ പോലീസ് അതിക്രമവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി നാലിലേക്കാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന് നേരെയുണ്ടായ പോലീസ് നടപടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരുക്കേറ്റിരുന്നു.
ദില്ലിയിൽ ഇന്റര്നെറ്റ് റദ്ദാക്കി കേന്ദ്ര സർക്കാർ, സൗജന്യ വൈഫൈയിലൂടെ മറുപടി നൽകി കെജ്രിവാൾ
വിദ്യാർത്ഥികളെ അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്നും പരുക്കേറ്റവർക്ക് ചികിത്സാ ചെലവ് ഉൾപ്പെടെയുള്ള നഷ്ടപരിഹാരങ്ങൾ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി മാറ്റിവെച്ചത്. ജസ്റ്റിസ് ഡിഎൻ പട്ടേൽ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അറസ്റ്റിലായ വിദ്യാർത്ഥികൾക്ക് ഇടക്കാല സംരക്ഷണം അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല. ഹർജി നേരത്തെ പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരസിച്ചു.
ഹർജി മാറ്റിവെയ്ക്കാനുള്ള ഉത്തരവ് വായിച്ചയുടൻ അഭിഭാഷകർ കോടതിയിൽ ബഹളം വെച്ചു. ഷെയിം ഷെയിം എന്ന് ഉറക്കെ വിളിച്ച് അഭിഭാഷകർ പ്രതിഷേധിച്ചു. അതേ സമയം ജാമിയ മിലിയയിലെ പോലീസ് നടപടിയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിന്മേൽ കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസർക്കാരിനെ കൂടാതെ ദില്ലി സർക്കാരിനും ദില്ലി പോലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വിദ്യാർത്ഥികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നും ലൈബ്രറിയിൽ ഇരുന്ന് പഠിക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് പോലും പരുക്കേറ്റിട്ടുണ്ടെന്ന് ഹർജിക്കാർ ആരോപിച്ചു. ജാമില മിലിയ സർവകലാശാലയിൽ ആരംഭിച്ച സമരം രാജ്യത്തെ മറ്റ് സർവകലാശാലകളിലേക്കും വ്യാപിച്ചിരിക്കുകയാണ്. ദില്ലി ചെങ്കോട്ടയിലേക്ക് മാർച്ച് നടത്താനെത്തിയ നൂറ് കണക്കിന് വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.