കലാപാഹ്വാനം നടത്തിയത് സോണിയയും രാഹുലും; ഹര്‍ജിയില്‍ നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി
ദില്ലി: കലാപത്തിന് വഴിവെച്ചത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ ആഹ്വാനമാണെന്ന വിമര്‍ശനം ശക്തമായിരുന്നു. സംഭവത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളാണ് ദില്ലി കലാപത്തിന് ആഹ്വാനം ചെയ്തതെന്നായിരുന്നു ബിജെപി ഉയര്‍ത്തിയ ആരോപണം.
ഇപ്പോഴിതാ വിദ്വേഷ പ്രസംഗത്തിന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രത്തിനോട് നിലപാട് തേടി നോട്ടീസ് അയച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി.
കലാപാഹ്വാനം
ഇക്കഴിഞ്ഞ ഞായറാഴ്ച പൗരത്വ നിയമത്തെ അനുകൂലിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്ക് പിന്നാലെയായിരുന്നു ദില്ലിയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസ് തയ്യാറായെങ്കില്‍ പിന്നീട് പോലീസ് പറയുന്നത് തങ്ങള്‍ കേള്‍ക്കില്ലെന്ന് മിശ്ര പറഞ്ഞിരുന്നു.
ബിജെപി നേതാക്കള്‍ക്കെതിരെ
മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും ബിജെപിയോ കേന്ദ്ര നേതൃത്വമോ ദില്ലി പോലീസോ ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ദില്ലി കലാപ കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധര്‍ കപില്‍ മിശ്ര ഉള്‍പ്പെടെ ദില്ലിയില്‍ വിദ്വേഷ പ്രചരണം നടത്തിയ എല്ലാ ബിജെപി നേതാക്കള്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചു.
കേസെടുക്കേണ്ട
എന്നാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിനെ പിന്നീട് സ്ഥലം മാറ്റുകയാണ് ഉണ്ടായത്. പിന്നാലെ കലാപ കേസുകള്‍ പരിഗണിച്ച ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് കപില്‍ മിശ്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രസംഗത്തില്‍ ഇപ്പോള്‍ കേസെടുക്കേണ്ടതില്ലെന്ന പോലീസിന്റെ ആവശ്യം ശരിവെച്ചു. പ്രസംഗം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് ഏപ്രില്‍ 13 വരെ സമയം അനുവദിക്കുകയും ചെയ്തു.
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ
ദില്ലി ഹൈക്കോടതി നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ദില്ലി കലാപത്തിന് കാരണം കോണ്‍ഗ്രസ് ആണെന്ന ആരോപണം ബിജെപി നേതാക്കള്‍ ശക്തമാക്കിയിരിക്കുന്നത്. മാത്രമല്ല സോണിയ, രാഹുല്‍ , പ്രിയങ്ക ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തു.
നോട്ടീസ് അയച്ചു
ബിജെപി ലീഗല്‍ സെല്‍ അംഗങ്ങളുടെ ലോയേഴ്സ് വോയ്സാണ് നേതാക്കള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിച്ച കോടതി നിലപാട് തേടി കേന്ദ്രത്തിന് നോട്ടീസ് അയച്ചു.
യുഎപിഎ പ്രകാരം കേസ്
ചീഫ് ജസ്റ്റീസ് ഡിഎൻ പട്ടേൽ, ജസ്റ്റീസ് സി ഹരിശങ്കർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം നടത്തുന്നവര്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് അജയ് ഗൗതം എന്നയാള്‍ നല്കിയ ഹര്‍ജിയും കോടതി പരിഗണിച്ചു. കലാപത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ യുഎപിഎ പ്രകാരം കേസെടുക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
എൻഐഎ കേസെടുക്കണമെന്ന്
സാമൂഹിക പ്രവർത്തകരായ ഹരീഷ് മന്ദർ, ആർജെ സയേമ, നടി സ്വരാഭാസ്ക്കർ എന്നിവർക്കെതിരെ വിദ്വേഷപ്രസംഗത്തിന് എൻഐഎ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് കുമാർ എന്നയാള്‍ നല്കിയ ഹര്‍ജിയും കോടതി പരിഗണിച്ചിരുന്നു. ഈ മൂന്ന് ഹര്‍ജികളിലും ദില്ലി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും പോലീസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.