ഡോക്ടര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു, സര്‍ക്കാര്‍ ആശുപത്രി അടച്ചു; ആശങ്ക ഒഴിയാതെ ദില്ലി
ദില്ലി: ഡോക്ടര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചിട്ടു. ദില്ലി ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് അടച്ചത്. ഡോക്ടര്‍ക്ക് കൊറോണ വൈറസ് പോസിറ്റീവായതോടെ ആശുപത്രിയും ലാബ്, എന്നിവ അണുവിമുക്തമാക്കുന്നതിന് വേണ്ടിയാണ് അടച്ചിട്ടത്. ഡോക്ടര്‍ക്കും കൊറോണ സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ദില്ലി.
ആശുപത്രിയില്‍ ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മുഴുവന്‍ പേരെയും ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. യുകെയില്‍ നിന്നും നാട്ടിലെത്തിയ ബന്ധുക്കളില്‍ നിന്നാണ് ഡോക്ടര്‍ക്ക് കൊറോണ ബാധിച്ചതെന്നാണ് കരുതുന്നത്. ഡോക്ടറുടെ സഹോദരന്, സഹോദര ഭാര്യ, എന്നിവരാണ് യുകെയില്‍ നിന്നെത്തിയത്. ഇവരില്‍ നിന്നാകാം ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നതെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് അറിയിച്ചു.
ദില്ലിയില്‍ ഇതുരെ 120 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ മാത്രം 24 കേസുകളാണ് ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതേസമയം, കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ പുറത്തുവിട്ട പത്ത് ഹോട്ട് സ്പോട്ടുകളില്‍ രണ്ട് സ്ഥലങ്ങള്‍ ദില്ലിയിലാണ്. നിസാദമുദ്ദീനും ദില്ഷാന് ഗാര്‍ഡനുമാണത്. നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ പരിശോധനയ്ക്ക് വിധേയമായ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മരിച്ച ആറ് പേരും നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. ഇതോടെ സമ്മേളനത്തില്‍ പങ്കെടുത്തവരെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും തിരയുകയാണ്. പള്ളി അടച്ചുപൂട്ടുകയും മേഖലയില്‍ പരിശോധന ശക്തമാക്കുകയും ചെയ്തിരിക്കുകയാണ് ദില്ലി സര്‍ക്കാര്‍.
Recommended Video
അതേസമയം, നിര്‍ദേശങ്ങള്‍ പാലിക്കാതെ നിസാമുദ്ദീനിലെ ആസ്ഥാനത്ത് തബ്ലീഗ് സമ്മേളനം നടത്തിയ സംഭവത്തില്‍ ദില്ലി പോലീസ് കേസെടുത്തു. തബ്ലീഗ് പണ്ഡിതനായ മൗലാന സഅദിനും മറ്റു ചിലര്‍ക്കുമെതിരെയാണ് കേസ്. 1987ലെ എപിഡമിക് ഡിസീസ് നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയിലെ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, തമിഴ്നാട്ടില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ 45 പേര് നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരാണെന്ന് തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു. ഇതോടെ തമിഴ്നാട്ടിലെ രോഗ ബാധിതരുടെ എണ്ണം 124 ആയി ഉയര്‍ന്നു.
മഹാരാഷ്ട്രയില്‍ ഇന്ന് 72 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുണ്ടോ എന്ന് വ്യക്തമല്ല. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. സമ്മേളനത്തില്‍ പങ്കെടുത്ത 2137 പേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പരിശോധിക്കുകയും ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയതു. കേരളത്തില്‍ 310 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ഒമ്പത് പേര് മരിച്ചു. ആറ് പേര് തെലങ്കാനയിലും ഒരാള്‍ കശ്മീരിലുമാണ് മരിച്ചത്.