ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി, ഉത്തരവ് പുറത്തിറങ്ങി
ദില്ലി: ദില്ലി കലാപക്കേസ് പരിഗണിച്ച ജസ്റ്റിസ് എസ് മുരളീധറിന് സ്ഥലം മാറ്റം. സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാൻ നേരത്തെ കൊളീജിയം ശുപാർശ ചെയ്തിരുന്നു. പഞ്ചാബ്- ഹരിയാണ ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാനുള്ള ശുപാർശയ്ക്കെതിരെ ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
ദില്ലി കലാപം; ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ പ്രദർശിപ്പിച്ച് കോടതി, പരാമർശങ്ങൾ ഇങ്ങനെ
നേരത്തെ ദില്ലി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമർശനമാണ് ജസ്റ്റിസ് മുരളീധർ ഉന്നയിച്ചത്. ദില്ലിയിൽ പരുക്കേറ്റവർക്ക് ചികിത്സ നൽകുന്നത് അക്രമികൾ തടയുന്നതിനെതിരെ സമർപ്പിച്ച ഹർജിയിൽ അർദ്ധരാത്രിയിൽ ജസ്റ്റിസ് മുരളീധറിന്റെ ഹർജിയിൽ വാദം കേട്ടിരുന്നു. അടിയന്തര ചികിത്സാ സഹായം നൽകണണെന്നും ഉച്ചയോടെ സ്ഥിതിഗതികളെക്കുറിച്ചുള്ള വിവരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കലാപക്കേസ് പരിഗണിക്കുന്നതിനിടെ അസാധാരണ നടപടികളാണ് ദില്ലി ഹൈക്കോടതിയിൽ ഉണ്ടായത്.
ദില്ലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് ജസ്റ്റിസ് മുരളീധർ ഉത്തരവിട്ടിരുന്നു. ദില്ലി പോലീസിനെതിരെയും രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. കപിൽ മിശ്രയുടെ വിവാദ പ്രസംഗം കോടതി മുറിയിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വ്യാഴാഴ്ച കേസ് പരിഗണിക്കുന്നത്.