കേരള ഹൗസില്‍ ഇനിയും ബീഫ് വില്‍ക്കും... തടയാന്‍ ആര്‍ക്കുണ്ട് ധൈര്യം?
ദില്ലി: ദില്ലിയിലെ കേരള ഹൗസില്‍ പശുവിറച്ചി വില്‍ക്കുന്നു എന്നാരോപിച്ച് ഉണ്ടായ വിവാദങ്ങള്‍ അവസാനിയ്ക്കുന്നില്ല. കഴിഞ്ഞ ദിവസം നിര്‍ത്തിവച്ച ബീഫ് വില്‍പന വീണ്ടും തുടങ്ങി.
ഹിന്ദു സേന പ്രവര്‍ത്തകനായ വിഷ്ണു ഗുപ്തന്‍ ആയിരുന്നു പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇയാള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് സംഘം കേരള ഹൗസിലേയ്ക്ക് ഇരച്ചുകയറിയത്.
തങ്ങളുടെ നടപടിയില്‍ ഒരു തെറ്റും ഇല്ലെന്നാണ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ച് പറഞ്ഞത്. പക്ഷേ ആരോപണത്തില്‍ കഴമ്പില്ലെന്ന് കണ്ടെത്തിയതോടെ പരാതിക്കാരനെ പിടികൂടിയിരിയ്ക്കുകയാണ് പോലീസ് ഇപ്പോള്‍.
പശുവല്ല, പോത്ത്
കേരള ഹൗസിലെ ക്യാന്റീനില്‍ വിളമ്പിയിരുന്നത് പശുവിറച്ചിയല്ലെന്ന് ദില്ലി പോലീസ് തന്നെ സ്ഥിരീകരിച്ചു. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന് അവര്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
പരാതി പാളി
ഹിന്ദു സേന സംഘടനാ നേതാവ് വിഷ്ണു ഗുപ്തനാണ് കേരള ഹൗസിലെ ക്യാന്റീനില്‍ ഗോമാംസം വിളമ്പുന്നു എന്ന പരാതിയുമായി രംഗത്തെത്തിയത്. ഇയാളെ ഇപ്പോള്‍ ദില്ലി പോലീസ് കസ്റ്റഡിയില്‍ എടുത്തിരിയ്ക്കുകയാണ്. പരാതി വ്യാജമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണിത്.
കേസെടുക്കും
വ്യാജ പരാതി നല്‍കിയതിന്റെ പേരില്‍ വിഷ്ണു ഗുപ്തനെതിരെ 182-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ദില്ലി പോലീസ് മേധാവി ബിഎസ് ബസ്സി അറിയിച്ചിട്ടുണ്ട്.
മലയാളത്തിലെ ബീഫ്
'ബീഫ് ഫ്രൈ' എന്ന് മലയാളത്തിലായിരുന്നു ക്യാന്റീനിലെ മെനുവില്‍ എഴുതിയിരുന്നത്. ഇത് എങ്ങനെയാണ് മലയാളം അറിയാത്ത വിഷ്ണു ഗുപ്തന്‍ വായിച്ചത് എന്ന കാര്യത്തിലും ഇപ്പോള്‍ സംശയം ഉയരുന്നുണ്ട്.
പിന്നില്‍ മലയാളി?
കേരള ഹൗസിലെ ക്യാന്റീന്‍ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നതിന് പിന്നില്‍ ഒരു മലയാളിയുണ്ടെന്നാണ് ആരോപണം. പ്രശ്‌നം ഉണ്ടായ ഉടന്‍ തന്നെ കേരള ഹൗസ് ക്യാന്റീനിലെ മെനുവിന്റെ ഫോട്ടോ എടുത്ത് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഗൂഢാലോചന?
കേരള ഹൗസ് വിവാദത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ ആരോപണം.
പേടി മാറി
വിവാദം ഉണ്ടായതിനെ തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ വിളമ്പുന്നത് നിര്‍ത്താന്‍ കേരള ഹൗസ് അധികൃതര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിവാദം ശക്തമായപ്പോള്‍ ആ തീരുമാനം തന്നെ മാറ്റി.
പോലീസ് നടപടി
കേരള ഹൗസ് റസിഡന്റ് കമ്മീഷണറുടെ അനുമതിയില്ലാതെയാണ് ദില്ലി പോലീസ് ക്യാന്റീനിലേയ്ക്ക് ഇരച്ചുകയറിയത്. ഇത് നിയവിരുദ്ധമാണെന്നാണ് ആരോപണം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മത ബാനര്‍ജിയും പോലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു.