മദ്യനയക്കേസ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിൽ
ന്യൂഡൽഹി : മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍. ഇ ഡിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇഡി വൈകിട്ടോടെ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ എത്തിയതിന് പിന്നാലെ രാജ്യ തലസ്ഥാനം നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ബിജെപി രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. ഇന്ന് ഇഡി ആസ്ഥാനത്തേക്ക് കൊണ്ട് പോകുന്ന കെജ്രിവാളിനെ നാളെ കോടതിയിൽ ഹാജരാക്കിയേക്കും.
കെജ്രിവാളിന്റെ വസതിക്ക് മുന്നിൽ ആപ് പ്രവർത്തകർ വലിയ പ്രതിഷേധമുയർത്തുകയാണ്. 8 ഇ ഡി ഉദ്യോഗസ്ഥരടക്കം ഉള്ള സംഘമാണ് കെജ്രിവാളിന്റെ വീട്ടിൽ വൈകിട്ടോടെ എത്തിയത്. വീടിന് പുറത്ത് വൻ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്. കെജ്രിവാളിന് സമൻസ് നൽകാനാണ് എത്തിയതെന്നാണ് ഇഡി സംഘം പറഞ്ഞതെങ്കിലും വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഡൽഹി മുഖ്യമന്ത്രിയുടെ വീട് പരിശോധിക്കാനുള്ള സേർച്ച് വാറന്റ് ഉണ്ട് എന്നാണ് ഇ ഡി ഉദ്യോഗസ്ഥർ കെജ്രിവാളിന്റെ സ്റ്റാഫിനെ അറിയിച്ചത്.

ഇഡി എത്തിയതിന് പിന്നാലെ അറസ്റ്റ് ഒഴിവാക്കുന്നതിനായി ആം ആദ്മി പാർട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. അടിയന്തരമായി ഹർജി പരിഗണിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു. അതിനിടെയാണ് നാടകീയമായി ഇഡി കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ആപ് സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചിരിക്കുകയാണ്.
മദ്യനയക്കേസിൽ കെജ്രിവാളിന്റെ അറസ്റ്റ് ഇപ്പോൾ തടയില്ലെന്ന് ഇന്ന് ഉച്ചക്ക് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തിയത്. ഞായറാഴ്ചയാണ് ഇ ഡി ഒൻപതാമത്തെ സമൻസ് കെജ്രിവാളിന് അയച്ചിരുന്നു. ഇതിനി പിന്നാലെ കെജ്രിവാൾ ഇ ഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു. കെജ്രിവാളിനെതിരെ ഇ ഡി നൽകിയ രണ്ട് പരാതികളിൽ ഡൽഹി ഹൈക്കോടതിയിൽ നിന്ന് കെജ്രിവാളിന് ജാമ്യം ലഭിച്ചിരുന്നു. അദ്ദേഹത്തിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇ ഡി ഒമ്പാതാമത്തെ സമൻസ് അയച്ചത്. നേരത്തെ അയച്ച എട്ട് സമൻസുകളിൽ ആറ് സമൻസുകളും അവഗണിച്ചതിന് എതിരെയായിരുന്നു ഇ ഡി പരാതി നൽകിയത്.
ചോദ്യം ചെയ്യലിന് ഹാജരാകാത്ത കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. ഡൽഹി മദ്യനയ കേസിന്റെ കുറ്റപത്രത്തിൽ പല തവണ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേര് പരാമർശിക്കപ്പെട്ടതായിട്ട് ആണ് ഇ ഡി വാദിച്ചത്. 2021 - 2022 ലെ മദ്യ നയത്തിന്റെ രൂപവത്ക്കരണ സമയത്ത് ഈ കേസിലെ പ്രതികൾ അരവിന്ദ് കെജ്രിലവാളുമായി സമ്പർക്കത്തിലേർപ്പെട്ടിരുന്നുവെന്നും ഇ ഡി ആരോപിച്ചിരുന്നു. മദ്യനയക്കേസുമായി ബന്ധപ്പെട്ട് എ എ പി നേതാക്കളായ മനീഷ് സിസോദിയ സഞ്ജയ് സിങ് എ എ പിയുടെ കമ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർ എന്നിവരെ ഇ ഡി നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications