നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാൻ ആരാച്ചാരില്ല, ആരാച്ചാരാകാമെന്ന് പാലാക്കാരൻ മലയാളി!
ദില്ലി: നിര്‍ഭയ കേസിലെ പ്രതികളെ കൂട്ടബാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാരില്ലെന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. പ്രതികളെ തൂക്കിക്കൊല്ലാന്‍ ആരാച്ചാരാകാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുകയാണ് മലയാളി യുവാവ്. പാലാ കുടക്കച്ചിറ സ്വദേശി നവീല്‍ ടോം ജോസ് ആണ് നിര്‍ഭയ കേസിലെ പ്രതികളുടെ ആരാച്ചാരാകാന്‍ തയ്യാറെന്ന് വ്യക്തമാക്കി ജയില്‍ അധികൃതരെ സമീപിച്ചിരിക്കുന്നത്.
'ഷെയ്ന് എതിരെ വാർത്ത വരണം, പേയ്മെന്റ് തരും', ചാറ്റ് സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സംവിധായകൻ!
ദില്ലിയില്‍ താമസക്കാരനാണ് നവീല്‍ ടോം ജോസ്. രണ്ട് പെണ്‍കുട്ടികളുടെ അച്ഛന് കൂടിയായ നവീല്‍ നിര്‍ഭയ സംഭവം നടക്കുമ്പോള്‍ ദില്ലിയിലുണ്ട്. ആരാച്ചാരാകാന്‍ തയ്യാറാണെന്ന് കാട്ടി നവീല്‍ ദില്ലി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടും പ്രിസണ്‍സ് അഡീഷണല്‍ ഇന്‍സ്പെക്ടര്‍ ജനറലുമായ മുകേഷ് പ്രസാദിന് ഇ മെയില്‍ അയച്ച് മറുപടി കാത്തിരിക്കുകയാണ്.
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാനുളള ആരാച്ചാരാകാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ഷിംല സ്വദേശി കഴിഞ്ഞ ദിവസം രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചിരുന്നു. രാംകുമാര്‍ എന്നയാളാണ് രാഷ്ട്രപതിക്ക് കത്തയച്ചത്. തീഹാര്‍ ജയിലിലെ താല്‍ക്കാലിക ആരാച്ചാരായി നിയമിക്കുകയാണെങ്കില്‍ പ്രതികളെ ഉടനെ തൂക്കിക്കൊല്ലാം എന്ന് രാം കുമാര്‍ കത്തില്‍ പറയുന്നു.
നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായിരിക്കുകയാണ്. പ്രതികളിലൊരാളായ വിനയ് ശര്‍മ സമര്‍പ്പിച്ച ദയാഹര്‍ജി തളളണമെന്ന് ദില്ലി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായ സാഹചര്യത്തിലാണ് ജയില്‍ അധികൃതര്‍ ആരാച്ചാരെ തേടുന്നത്. തീഹാര്‍ ജയിലില്‍ സ്ഥിരമായ ആരാച്ചാരില്ല എന്നതാണ് ശിക്ഷ നടപ്പാക്കാനുളള പ്രതിസന്ധി. പാർലമെന്റ് ആക്രമണ കേസിലെ പ്രതി അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനും ആരാച്ചാരില്ലാത്ത അവസ്ഥയുണ്ടായിരുന്നു. തുടർന്ന് ജയിൽ ജീവനക്കാരിൽ ഒരാളാണ് അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത്.