ആം ആദ്മി പാർട്ടിയുടെ പ്രതിഷേധ മാർച്ച്; ദില്ലിയിൽ അഞ്ച് മെട്രോ സ്റ്റേഷനുകൾ അടച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിലേക്ക് മാർച്ച് നടത്തുന്നതിന് ആം ആദ്മി പാർട്ടി അനുമതി വാങ്ങിയിട്ടില്ലെന്ന് ദില്ലി പോലീസ്. പ്രതിഷേധറാലിയിൽ പങ്കെടുക്കുന്നതിൽ നിന്നും പാർട്ടി പ്രവർത്തകരെ വിലക്കുന്നുവെന്ന് ആം ആദ്മി നേതാക്കൾ ആരോപണം ഉന്നയിച്ചതിന് തൊട്ട് പിന്നാലെയാണ് ദില്ലി പോലീസിന്റെ ആരോപണം. അതേസമയം റാലിയെ തുടർന്ന് ദില്ലിയിലെ 5 മെട്രോ സ്റ്റേഷനുകൾ പൊലീസ് അടച്ചു.
പോലീസ് നിർദ്ദേശത്തെ തുടർന്ന് ദില്ലി മെട്രോ അധികൃതർ ലോക് കല്യാൺമാർഗ് സ്റ്റേഷനാണ് ആദ്യം അടച്ചത്. ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് ഇൗ സ്റ്റേഷൻ അടച്ചത്. സെൻട്രൽ സെക്രട്ടറിയേറ്റ്, ഉദ്യോഗ് ഭവൻ, പട്ടേൽ ചൗക്ക് ,ജനപഥ് സ്റ്റേഷനുകളും പിന്നീട് അടയ്ക്കുകയായിരുന്നു. അതേസമയം സെൻട്രൽ സെക്രട്ടേറിയേറ്റ് സ്റ്റേഷനിൽ ഇന്റർചേഞ്ച് സർവീസ് ഉണ്ടായിരിക്കും
കേജ്രിവാളിന്റെ പ്രതിഷേധം
സർക്കാരിനോടുള്ള െഎ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ദില്ലി ലെഫ്റ്റനന്റ് ഗവർണറുടെ വസതിയിൽ 6 ദിവസമായി കെജ്രിവാളും സഹമന്ത്രിമാരും ധർണ നടത്തുകയാണ്. ഉദ്യോഗസ്ഥരുടെ നിസ്സഹകരണംമൂലം എഎപി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നില്ലെന്നാണ് കെജ്രിവാളിന്റെ ആരോപണം. മന്ത്രിമാരായ മനീഷ് സിസോദിയ,സത്യേന്ദർ ജയിൻ ,ഗോപാൽ റായ് എന്നിവരും കെജ്രിവാളിനൊപ്പം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. മന്ത്രിമാരുടെ പ്രതിഷേധത്തോട് ഗവർണർ യാതൊരു വിധപ്രതികരണവും നടത്താതിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ആം ആദ്മി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്.
കെജ്രിവാളിന് പിന്തുണ
കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ദില്ലിയിലെത്തി അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ചു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി,ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. ദില്ലി സർക്കാരിനെ തകർക്കാൻ ബിജെപി ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ദില്ലി മുഖ്യമന്ത്രിയുടെ സമരത്തിൽ ഇടപെടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.
കോൺഗ്രസിന് എതിർപ്പ്
കെജ്രിവാളിന് പിന്തുണയുമായി പ്രതിപക്ഷപാർട്ടികൾ എത്തുമ്പോളും കോൺഗ്രസിന് എതിർപ്പാണ്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് കെജ്രിവാളിന്റെ സമരത്തിനെതിരെയാണ് നിലപാടെടുത്തിരിക്കുന്നത്. ദില്ലിക്ക് സംസ്ഥാന പദവി നൽകണമെന്ന കെജ്രിവാളിന്റെ ആവശ്യത്തെ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികൾ സ്വാഗതം ചെയ്യുകയാണ് . എന്നാൽ നീതി ആയോഗ് യോഗത്തിനായി ദില്ലിയിലെത്തിയ മുഖ്യമന്ത്രിമാർ കെജ്രിവാളിനെ സന്ദർശിച്ച് െഎക്യദാർണ്ഡ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് സമരത്തെ തള്ളിപ്പറഞ്ഞത് .
നക്സലൈറ്റെന്ന് സുബ്രഹ്മണ്യസ്വാമി
ദില്ലി മുഖ്യമന്ത്രി കെജ്രിവാൾ നക്സലൈറ്റാണെന്നും മറ്റ് മുഖ്യമന്ത്രിമാർ അദ്ദേഹത്തെ എന്തിനാണ് പിന്തുണയ്ക്കുന്നതെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. അണ്ണാ ഹസാരയ്ക്കൊപ്പം നിന്നശേഷം അദ്ദേഹത്തെ തള്ളിപ്പറഞ്ഞ ആളാണ് കെജ്രിവാളെന്നും സുബ്രഹ്മണ്യസ്വാമി ആരോപിച്ചു. എന്നാൽ ബിജെപി എം പി ശത്രുഘ്നൻ സിൻഹ കെജ്രിവാളിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. മുൻപും ആം ആദ്മി സർക്കാരിൻരെ പ്രവർത്തനങ്ങളെ ശത്രുഘ്നൻ സിൻഹ പ്രശംസിച്ചിരുന്നു.