എഎപി മന്ത്രിയുടെ ആരോഗ്യനിലയിൽ പുരോഗതി; ആശുപത്രിയിൽ തന്നെ... കെജ്രിവാളിന്റെ സമരം തുടരുന്നു....
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റു മന്ത്രിമാരും നടത്തിവരുന്ന കുത്തിയിരിപ്പ് സമരവും ഒരാഴ്ച പിന്നിട്ടു.
ദില്ലി: ലെഫ്റ്റന്റ് ഗവർണർ അനിൽ ബൈജാലിനെതിരെ നിരാഹാര സമരം നടത്തിവരുന്ന ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജയിനിന്റെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് ആശുപത്രി അധികൃതർ. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദം സാധാരണ നിലയിലായെന്നും, ആശങ്ക വേണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. സത്യേന്ദർ ജയിൻ സുഖമായിരിക്കുന്നുവെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം, സത്യേന്ദർ ജയിനിനൊപ്പം നിരാഹാര സമരം ആരംഭിച്ച വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ സമരം തുടരുകയാണ്. ഗവർണറുടെ ഓഫീസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മറ്റു മന്ത്രിമാരും നടത്തിവരുന്ന കുത്തിയിരിപ്പ് സമരവും ഒരാഴ്ച പിന്നിട്ടു.
ഗവർണർക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കുത്തിയിരിപ്പ് സമരം ആരംഭിച്ചതിന് പിന്നാലെയാണ് മന്ത്രിമാരായ സത്യേന്ദർ ജെയിനും, മനീഷ് സിസോദിയയും നിരാഹാര സമരം തുടങ്ങിയത്. സമരം ആറാം ദിവസത്തിലേക്ക് കടന്നതോടെ സത്യേന്ദർ ജയിനിന്റെ ആരോഗ്യനില മോശമാവുകയും ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഞായറാഴ്ച രാവിലെ ഷുഗർ ലെവൽ താഴ്ന്നിരുന്ന അദ്ദേഹത്തിന് വൈകീട്ടായതോടെ കടുത്ത തലകറക്കവും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.
എൽഎൻജിപി...
നിരാഹാര സമരത്തെ തുടർന്ന് മന്ത്രി സത്യേന്ദർ ജയിനിന്റെ ശരീരഭാരം നാല് കിലോ കുറഞ്ഞിരുന്നു. മൂത്രത്തിലെ കെറ്റോൺ ലെവലും ഉയർന്നു. ഇതോടെയാണ് ശ്വാസതടസവും ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ടത്. ദില്ലി എൽഎൻജിപി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സത്യേന്ദർ ജയിൻ നിലവിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.
സമരം തുടരുന്നു...
അതേസമയം, വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയയുടെ നിരാഹാര സമരവും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കുത്തിയിരിപ്പ് സമരവും ഇപ്പോഴും തുടരുകയാണ്. സമരത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരെ എൽഎൻജിപി ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ ദിവസവും പരിശോധിക്കുന്നുണ്ട്. മനീഷ് സിസോദിയയുടെ ആരോഗ്യനിലയിൽ നിലവിൽ ആശങ്കപ്പെടാനില്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്.
ഗവർണർക്കെതിരെ...
നിസഹകരണ സമരം തുടരുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കുന്ന പദ്ധതിക്ക് അനുമതി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞയാഴ്ചയാണ് അരവിന്ദ് കെജ്രിവാളും മന്ത്രിമാരും കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. ഇതിനുപിന്നാലെ മന്ത്രിമാരായ സത്യേന്ദർ ജയിനും മനീഷ് സിസോദിയയും നിരാഹര സമരവും ആരംഭിച്ചു. ഗവർണർ അനിൽ ബൈജാലിന്റെ വസതിയിലെ സന്ദർശക മുറിയിലാണ് അരവിന്ദ് കെജ്രിവാളും മന്ത്രിമാരും കുത്തിയിരിപ്പ് സമരം നടത്തുന്നത്.
പ്രതിപക്ഷ പാർട്ടികൾ...
അരവിന്ദ് കെജ്രിവാളിന്റെ സമരത്തിന് കോൺഗ്രസ് ഇതര പ്രതിപക്ഷ പാർട്ടികൾ കഴിഞ്ഞദിവസം പിന്തുണ അറിയിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരായ മമതാ ബാനർജി, പിണറായി വിജയൻ, ചന്ദ്രബാബു നായിഡു, എച്ച്ഡി കുമാരസ്വാമി എന്നിവർ അരവിന്ദ് കെജ്രിവാളിന് ശക്തമായ പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, ജെഎംഎം നേതാവ് ഹേമന്ത് സോറൻ തുടങ്ങിയവരും സമരത്തെ പിന്തുണച്ച് രംഗത്തെത്തി. അതേസമയം, മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ് ഇതുവരെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.