'മുസ്ലിങ്ങള്‍ അറബ് രാജ്യങ്ങളോട് പരാതിപ്പെടും'; ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനെതിരെ രാജ്യദ്രോഹ കേസ്
ദില്ലി: ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളത്തില്‍ പങ്കെടുത്തവര്‍ക്ക് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ വലിയ തോതിലുള്ള വര്‍ഗ്ഗീയ പരാമര്‍ശങ്ങളായിരുന്നു ഒരു വിഭാഗം ആളുകളില്‍ നിന്നും ഉണ്ടായത്. ഇന്ത്യയില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളിലും ഇസ്ലാമോഫോബിയയില്‍ ആശങ്ക പ്രകടിപ്പിച്ച് അറബ് രാഷ്ട്രങ്ങളുടെ സംഘടനയും രംഗത്ത് എത്തിയിരുന്നു.
ഇതിന്‍റെ ചുവട് പിടിച്ച് ഇന്ത്യക്കെതിരായി വലിയ തോതിലുള്ള സൈബര്‍ ക്യമ്പയ്നും ഗള്‍ഫ് രാജ്യങ്ങളില്‍ അരങ്ങേറിയുന്നു. അറബ് ലോകത്തെ പ്രമുഖരടക്കം നിരവധി ചേര്‍ പങ്കു ചേര്‍ന്ന ഈ ക്യാമ്പയ്നെ അനുകൂലീച്ച് ട്വീറ്റ് ചെയ്തതിന് ദില്ലി ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്‍ലാം ഖാനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുത്തിരിക്കുകയാണ് ഇപ്പോള്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..
രാജ്യദ്രോഹം
വസന്ത് കുഞ്ച് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഡോ. സഫറുൽ ഇസ്‍ലാം ഖാനെതിരെ ദില്ലി പോലീസ് രാജ്യദ്രോഹത്തിന് കേസ് എടുത്തിരിക്കുന്നത്. ഐപിസി സെക്ഷന്‍ 124എ(രാജ്യദ്രോഹം), 153എ(വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കല്‍) തുടങ്ങിയ വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.
പ്രകോപനപരം
'സഫറുൽ ഇസ്‍ലാം ഖാന്‍റെ ട്വീറ്റ് വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കുന്നതും പ്രകോപനപരവുമാണ്, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സാക്കിർ നായികിനെ ട്വീറ്റിൽ പരാമർശിച്ചു', തുടങ്ങിയ ആരോപണങ്ങളും എടിഎസ് സ്പെഷ്യൽ സെൽ രജിസറ്റർ ചെയ്ത എഫ്ഐആറിലുണ്ട്. സഫറുല്‍ ഇസ്ലാമിന്‍റെ ട്വീറ്റിനെതിരെ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബിജെപി ആവശ്യം
തന്‍റെ ട്വീറ്റ് വളച്ചൊടിച്ചതാണെന്നും ആർക്കെങ്കിലും വേദനയുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുകയും ട്വീറ്റ് വിവാദമാക്കിയവർക്കെതിരെ ലീഗൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സഫറുല്‍ ഇസ്ലാമിനെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ പോലീസ് നടപടിയുണ്ടാവുന്നത്.
ട്വിറ്ററില്‍
ഇന്ത്യന്‍ മുസ്ലിംകളെ ഇതുപോലെ പീഡിപ്പിക്കുകയാണെങ്കില്‍ അവര്‍ അറബ് രാജ്യങ്ങളോട് പരാതിപ്പെടുമെന്നും പിന്നീട് ഇന്ത്യയുടെ തകര്‍ച്ചയായിരിക്കുമെന്ന ഉള്ളടക്കം വരുന്നതായിരുന്നു സഫറുല്‍ ഇസ്ലാമിന്‍റെ ട്വീറ്റ്. കേസിനെ കുറിച്ച് പ്രതികരിക്കാന്‍ സഫറുല്‍ ഖാന്‍ ഇതുവരെ തയാറായില്ല. എഫ്‌ഐആര്‍ താന്‍ കണ്ടിട്ടില്ലെന്നും കണ്ടതിന് ശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ലക്ഷ്യം വെച്ച്
അതേസമയം, ഇന്ത്യയെ ലക്ഷ്യം വെച്ച് അറബ് രാജ്യങ്ങളില്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ പാകിസ്താനാണെന്ന് ഇന്ത്യന്‍ സുരക്ഷ ഏജന്‍സികള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. പാകിസ്താന്‍റെ ചാരസംഘടനയുടെ സഹായത്തോടെയാണ് ഇത്തരം പ്രചാരണം നടക്കുന്നതെന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിലയിരുത്തുന്നത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്.
ട്രോള്‍ അക്കൗണ്ടുകള്‍
പാക്കിസ്ഥാനിലും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനായി പ്രവര്‍ത്തിക്കുന്ന നിരവധി ട്രോള്‍ അക്കൗണ്ടുകളുടെ പട്ടിക ഇന്ത്യന്‍ ഏജന്‍സി ശേഖരിച്ചിട്ടുണ്ട്. ഇന്ത്യയിൽ ഇസ്ലാമോഫോബിയയെന്ന പ്രചാരണം നടത്താന്‍ പ്രത്യേക സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിരിക്കുന്നത്.
കിം ജോങ് ഉന്‍ ഇതാ ജീവനോടെയിരിക്കുന്നു; ചിത്രങ്ങള്‍ പുറത്ത് വിട്ട് കൊറിയ, ആവേശഭരിതരായി ജനം
24 മണിക്കൂറിനിടയില്‍ കോവിഡ് സ്ഥിരീകരിച്ചത് 2293 പേര്‍ക്ക്; രാജ്യത്തെ രോഗികളുടെ എണ്ണം 37000 കടന്നു