ജാമിയ വെടിവെയ്പ്: അക്രമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്, അക്രമി കുട്ടിക്കുറ്റവാളിയോ?
ദില്ലി: ജാമി മിലിയ ഇസ്വാമിയ സർവ്വകലാശാലയിൽ പൌരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്ത അക്രമിക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഇയാൾക്കെതിരെ ദില്ലി പോലീസ് ആംസ് ആക്ട് പ്രകാരവും കേസെടുത്തിട്ടുണ്ട്. എന്നാൽ ഇയാൾ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് അവകാശപ്പെടുന്നുണ്ട്. പോലീസ് ഇക്കാര്യം പരിശോധിച്ച് വരികയാണ്. ദില്ലി പോലീസിന്റെ ക്രൈം ബ്രാഞ്ചിനാണ് കേസന്വേഷണത്തിന്റെ ചുമതല. സംഭവത്തിൽ ജാമിയ വിദ്യാർത്ഥികൾ ന്യൂ ഫ്രണ്ട്സ് കോളനി പോലീസ് സ്റ്റേഷനിലെത്തി അക്രമിക്കെതിരെ പരാതി നൽകിയിരുന്നു.
ജാമിയ വെടിവെപ്പില് ശക്തമായ നടപടിയെടുക്കുമെന്ന് അമിത് ഷാ, കുറ്റവാളിയെ വെറുതെ വിടില്ല, മുന്നറിയിപ്പ്!
ഗോപാൽ എന്നയാളാണ് ജാമിയ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർത്തതെന്ന് പോലീസ് പിന്നീട് തിരിച്ചറിഞ്ഞു. ഫേസ്ബുക്കിൽ താൻ മരിച്ചാ ൽ കാവി കൊണ്ട് പുതപ്പിക്കണമെന്ന് പോസ്റ്റിട്ട ശേഷമാണ് ഇയാൾ തോക്കുമായി ജാമിയയ്ക്ക് സമീപത്തെത്തിയത്. ആക്രമണത്തിന് തൊട്ടുമ്പ് ഇയാൾ ഫേസ്ബുക്ക് ലൈവിലും പ്രത്യക്ഷപ്പെട്ടിരുന്നു.
ഷഹീൻ ബാഗ് ഗെയിം ഓവർ എന്ന പോസ്റ്റും ഇയാളുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടിട്ടുണ്ട്. കഴിഞ്ഞ 40 ദിവസമായി ദില്ലിയിലെ ഷഹീൻബാഗിലെ പൌരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ മുൻനിരയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് അണിനിരന്നിട്ടുള്ളത്. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയിൽ ഷഹീൻബാഗ് പ്രതിഷേധം വ്യാപകമായി വിവാദങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെയാണ് ഷഹീൻബാഗിനെ ലക്ഷ്യം വെചച്ചുള്ള പോസ്റ്റുകൾ ഇയാളുടെ ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെടുന്നത്.
പ്രതിഷേധക്കാർക്ക് നീങ്ങിയ അക്രമിയോട് പോലീസ് തോക്ക് താഴെയിടാൻ ആവശ്യപ്പെട്ടതോടെയാണ് ഇയാൾ വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുന്നത്. അക്രമിയുടെ വെടിയേറ്റ ജാമിയ വിദ്യാർഥി ഷദാബ് എയിംസിലെ ട്രോമാ സെന്ററിൽ ചികിത്സയിലാണ്. ഇടതുകൈക്കാണ് വെടിയേറ്റത്. വൈകിട്ടോടെ നടന്ന ശസ്ത്രക്രിയയിൽ വെടിയുണ്ട നീക്കം ചെയ്തിരുന്നു.