ദില്ലിയിൽ പലയിടത്തും വീണ്ടും കലാപമെന്ന് പ്രചാരണം, കനത്ത മുന്നറിയിപ്പുമായി ദില്ലി പോലീസ്!
ദില്ലി: വീണ്ടും പല ഭാഗങ്ങളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടുവെന്ന പ്രചാരണത്തെ തുടര്‍ന്ന് ആശങ്കയിലായി ദില്ലി. ഞായറാഴ്ച വൈകിട്ടോടെയാണ് അക്രമങ്ങള്‍ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരന്നത്. തുടര്‍ന്ന് ദില്ലി മെട്രോ മുന്‍ കരുതല്‍ എന്ന നിലയ്ക്ക് ഏഴോളം സ്റ്റേഷനുകള്‍ അടച്ചു.
വൈകിട്ട് 7.30തോടെയാണ് സൗത്ത്-വെസ്റ്റ് ദില്ലിയുടെ ഭാഗമായ മദന്‍പൂര്‍ ഖദറില്‍ സംഘര്‍ഷം നടന്നതായി വാര്‍ത്ത പരന്നത്. പൗരത്വ നിയമത്തിന് എതിരെ സമരം നടക്കുന്ന ഷഹീന് ബാഗിന് അടുത്തുളള സ്ഥലമാണിത്. പിന്നാലെ പടിഞ്ഞാറന്‍ ദില്ലിയുടെ ഭാഗമായ തിലക് നഗറിലും ഫരീദാബാദിലും സമീപ പ്രദേശങ്ങളിലുമടക്കം അക്രമം തുടങ്ങിയതായും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പരന്നു.
എന്നാല്‍ വീണ്ടും കലാപം തുടങ്ങിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് ദില്ലി പോലീസ് അറിയിച്ചു. ദില്ലിയില്‍ നിലവില്‍ എവിടെയും സംഘര്‍ഷാവസ്ഥ നിലനില്ക്കുന്നില്ല. തെക്ക്-കിഴക്കന്‍ ദില്ലിയിലോ പടിഞ്ഞാറന്‍ ദില്ലിയിലോ ഉള്‍പ്പെടെ എവിടെയും സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങള്‍ തളളിക്കളയണമെന്നും ദില്ലി പോലീസ് ആവശ്യപ്പെട്ടു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കി. തെറ്റായ പ്രചാരണം നടത്തിയ രണ്ട് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Recommended Video
വാട്സ്ആപ്പ് ഗ്രൂപ്പുകളും ട്വിറ്ററും കേന്ദ്രീകരിച്ചാണ് വ്യാജപ്രചാരണങ്ങള്‍ അരങ്ങ് തകര്‍ക്കുന്നത്. നാല് ദിവസത്തോളമായി നടന്ന കലാപത്തില്‍ മരണം 45 ആയിരിക്കുകയാണ്. ആശുപത്രിയില്‍ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരം ആയതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 25,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ കലാപത്തിലുണ്ടായിട്ടുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇതുവരെ 885 പേരെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Deputy Commissioner of Police, West Delhi: A rumor has been noticed that there is some tension in Khyala-Raghubir Nagar area of West District. There is no truth behind it. All are requested to keep calm as the situation is absolutely normal & peaceful. pic.twitter.com/4k4IuTydNO
— ANI (@ANI) March 1, 2020