ഇന്ത്യ ടുഡെ സ്റ്റിംഗ് ഓപ്പറേഷന്; എബിവിപി പ്രവര്‍ത്തകരെ വിളിപ്പിച്ച് പോലീസ്,ഹാജരായില്ല
ദില്ലി: ജെഎന്‍യു അക്രമം സംബന്ധിച്ചുള്ള ഇന്ത്യ ടുഡെ സ്റ്റിംഗ് ഓപ്പറേഷനില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ എബിവിപി പ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് പോലീസ്. അക്രമത്തെ കുറിച്ച് ചാനലില്‍ തുറന്ന് പറഞ്ഞ ജെഎന്‍യു വിദ്യാര്‍ത്ഥി അക്ഷത് അവസ്തിയേയും റോഹിത് ഷായേയുമാണ് പോലീസ് വിളിപ്പിച്ചത്. എന്നാല്‍ ഇരുവരും പോലീസിന് മുന്നില്‍ ഹാജരായില്ല.
അക്രമം നടന്ന ജനവരി അഞ്ചിന് രാത്രി ക്യാമ്പസിലേക്ക് ആള്‍ക്കൂട്ടത്തെ എത്തിച്ചത് താനാണെന്നായിരുന്നു എബിവിപി പ്രവര്‍ത്തകനായ അക്ഷത് അവസ്തിചാനലിന് മുന്നില്‍ വെളിപ്പെടുത്തിയത്.വിദ്യാര്‍ത്ഥികളെ അടിക്കാന്‍ താനും സംഘവും പോലീസിനെ പ്രോത്സാഹിപ്പിച്ചുവെന്നും വടി ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥികളെ താന്‍ മര്‍ദ്ദിച്ചതെന്നും അക്ഷത് അവസ്തി ഇന്ത്യാ ടുഡെ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നുണ്ട്. അക്രമികളുടെ സംഘത്തില്‍ 20 എബിവിപി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നുവെന്നായിരുന്നു റോഹിത് ഷാ വെളിപ്പെടുത്തിയത്.
അതേസമയം അക്രമി സംഘത്തിലെ 60 പേരെ കൂടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. 13 സുരക്ഷ ജീവനക്കാരുടേയും അഞ്ച് വിദ്യാര്‍ത്ഥികളുടേയും മൊഴി രേഖപ്പെടുത്തിയതായും പോലീസ് അറിയിച്ചു. അതേസമയം അക്രമി സംഘത്തിന് പിന്നില്‍ ഇടതുപക്ഷ വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് വ്യക്തമായെന്ന് കേന്ദ്ര മന്ത്രി അശ്വിനി കുമാര്‍ ചൗബേ പറഞ്ഞു. മുഖംമൂടിക്ക് പിന്നിലുള്ള ആളുകൾ ഇടതുപക്ഷക്കാരായിരുന്നു എന്നതാണ് സത്യം. അവർ സ്വന്തം ആളുകളെ തന്നെ മർദ്ദിച്ചുവെന്നത് നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.