'ഇപ്പോഴാണ് ശരിക്കും കറണ്ടടിച്ചത്'! അമിത് ഷായെ ട്രോളി ഷഹീൻ ബാഗുളള ഓഖ്ലയിലെ സ്ഥാനാർത്ഥി
ദില്ലി: കാടിളക്കി പ്രചാരണം നടത്തിയിട്ടും കേന്ദ്രത്തിന്റെ മൂക്കിന് താഴെയുളള ദില്ലിയില്‍ രണ്ടക്കം കടക്കാന്‍ സാധിക്കാത്തതിലുളള ഞെട്ടലില്‍ ആണ് ബിജെപി. എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത് ബിജെപി രണ്ടക്കം കടക്കും എന്നായിരുന്നു. എന്നാല്‍ പ്രവചനങ്ങളെയെല്ലാം കാറ്റില്‍പ്പറത്തി ആം ആദ്മി പാര്‍ട്ടി ബിജെപിയെ രാജ്യതലസ്ഥാനത്ത് നിഷ്പ്രഭരാക്കിയിരിക്കുകയാണ്.
പൗരത്വ നിയമത്തിന് എതിരെയുളള സമരത്തിന്റെ പ്രതീകമായ ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടി കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. 77,000ത്തിലധികം വോട്ടുകള്‍ക്കാണ് ആപ്പിന്റെ അമാനത്തുളള ഖാന്‍ വിജയിച്ചിരിക്കുന്നത്. വിജയത്തിന് പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ചുട്ടമറുപടിയാണ് അമാനുത്തുളള ഖാന്‍ നല്‍കിയിരിക്കുന്നത്.
'ഓഖ്‌ലയിലെ ജനം ഇലക്ട്രിക് ഷോക്ക് നല്‍കിയിരിക്കുന്നു' എന്നാണ് അമാനത്തുളളയുടെ പ്രതികരണം. ഷഹീന്‍ ബാഗിന് എതിരെ അമിത് ഷാ അടക്കമുളള ബിജെപി നേതാക്കള്‍ പ്രചാരണത്തിനിടെ വ്യാപകമായി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. അതിന് പിന്നാലെ സമരക്കാര്‍ക്ക് നേരെ വെടിവെപ്പ് പോലുമുണ്ടായി. ഷഹീന്‍ ബാഗില്‍ കറണ്ടടിക്കുന്ന തരത്തിലുളള രോഷത്തോടെ വോട്ടിംഗ് മെഷീനിലെ ബട്ടണ്‍ അമര്‍ത്തണം എന്നാണ് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അതിനുളള ചുട്ടമറുപടിയാണ് അമാനത്തുളള ഖാന്‍ നല്‍കിയിരിക്കുന്നത്.
Recommended Video
ഓഖ്‌ലയിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ ബിജെപി മുന്നേറ്റം നടത്തിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നുവെങ്കിലും പിന്നീട് അമാനത്തുളള ഖാന്‍ ശക്തമായി തിരിച്ച് വരികയായിരുന്നു. ബിജെപിയുടെ ബ്രഹം സിംഗിനെ ആണ് അമാനത്തുളള ഖാന്‍ തോല്‍പ്പിച്ചിരിക്കുന്നത്. ഓഖ്‌ലയിലെ സിറ്റിംഗ് എംഎല്‍എയാണ് അമാനത്തുളള. 2015ലെ തിരഞ്ഞെടുപ്പില്‍ അമാനത്തുളളയുടെ വിജയം 64,000ത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. ആ റെക്കോര്‍ഡാണ് ഇക്കുറി തകര്‍ത്തിരിക്കുന്നത്.