വോട്ടെണ്ണിത്തുടങ്ങി മിനുറ്റുകൾ, പ്രാഥമിക ലീഡിൽ കേവല ഭൂരിപക്ഷം മറികടന്ന് ആപ്, ബിജെപിക്ക് മുന്നേറ്റം
ദില്ലി: വോട്ടെണ്ണല്‍ തുടങ്ങി മിനുറ്റുകള്‍ മാത്രം കഴിയവേ വന്‍ കുതിപ്പുമായി ആം ആദ്മി പാര്‍ട്ടി. പ്രാഥമിക ലീഡ് നിലയില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷം മറികടന്നു. 70 സീറ്റുകള്‍ ഉളള ദില്ലിയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 35 സീറ്റുകളാണ്. ആം ആദ്മി പാര്‍ട്ടി നിലവില്‍ 53 സീറ്റുകളിലാണ് ലീഡ് ചെയ്ത് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതേസമയം ബിജെപി നില മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
16 സീറ്റുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്തു കൊണ്ടിരിക്കുന്നത്. 2015ലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെറും മൂന്ന് സീറ്റുകളില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചിരുന്നുളളൂ. കോണ്‍ഗ്രസും ലീഡ് നിലയില്‍ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ഒരു സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
പോസ്റ്റല്‍ സര്‍വീസ് വോട്ടുകള്‍ എണ്ണുന്നത് മുതല്‍ ആം ആദ്മി പാര്‍ട്ടി ലീഡ് നില ഉയര്‍ത്തുകയാണ്. ന്യൂ ദില്ലിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പട്പട്്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നേറുകയാണ്. ബിജെപിക്ക് കഴിഞ്ഞ തവണ ആറായിരത്തില്‍ കൂടുതല്‍ വോട്ടുകള്‍ തേടി വിജയിച്ച മുസ്തഫാബാദില്‍ ആം ആദ്മി പാര്‍ട്ടിയാണ് മുന്നേറുന്നത്.
Recommended Video
ന്യൂ ദില്ലിയിലെ പത്ത് സീറ്റുകളില്‍ എട്ടിലും ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ശക്തമായ സമരം തുടരുന്ന ഷഹീന്‍ ബാഗും ജാമിയ മിലിയ ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ അമാനുല്ല ഖാന്‍ ആണ് ഓഖ്‌ല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി.