ബിജെപിയുടെ കരണം പുകച്ച് ഓഖ്ല! ഷഹീൻ ബാഗ് ഉൾപ്പെട്ട മണ്ഡലത്തിൽ ആപ്പിന് കണ്ണ് തളളിക്കുന്ന ഭൂരിപക്ഷം!
ദില്ലി: തന്റെ സര്‍ക്കാര്‍ ചെയ്ത ജോലികളെ വിലയിരുത്തി വോട്ട് തരാനാണ് ദില്ലിയിലെ വോട്ടര്‍മാരോട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ബിജെപിയുടെ പ്രചാരണത്തിന്റെ കേന്ദ്ര ബിന്ദു പൗരത്വ വിരുദ്ധ സമരം നടക്കുന്ന ഷഹീന്‍ ബാഗ് ആയിരുന്നു. ഷഹീന്‍ ബാഗിനെതിരെ ബിജെപി നേതാക്കള്‍ വിഷം തുപ്പാന്‍ മത്സരിച്ചു. അക്കൂട്ടത്തില്‍ അമിത് ഷാ മുതല്‍ യോഗി ആദിത്യനാഥ് വരെ ഉളളവരുണ്ട്.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിന് മുഖമടച്ച മറുപടിയാണ് ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന മണ്ഡലമായ ഓഖ്‌ല നല്‍കിയിരിക്കുന്നത്. ഭീമന്‍ ഭൂരിപക്ഷത്തിലാണ് ഓഖ്‌ലയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തേരോട്ടം. 6.30 വരെയുളള തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഭൂരിപക്ഷം 85,209 വോട്ടുകളാണ്.
സിറ്റിംഗ് എംഎല്‍എയായ അമാനത്തുളള ഖാനെ തന്നെയാണ് ഓഖ്‌ലയില്‍ ഇക്കുറിയും ആം ആദ്മി പാര്‍ട്ടി രംഗത്ത് ഇറക്കിയത്. ആ തീരുമാനം ഒട്ടും തെറ്റിയില്ല. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ 78 ശതമാനത്തോളമാണ് അമാനത്തുളള ഖാന്‍ സ്വന്തമാക്കിയിരിക്കുന്നത്. 40 ശതമാനം മുസ്ലീം ഭൂരിപക്ഷമുളള മണ്ഡലമായ ഓഖ്‌ലയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ഭ്രാം സിംഗ് ആണ്. 25,229 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ഔഖ്‌ലയില്‍ വെറും 3806 വോട്ടുകള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഓഖ്‌ലയിലെ ആം ആദ്മി പാര്‍ട്ടിയുടെ കൂറ്റന്‍ ഭൂരിപക്ഷം ബിജെപിക്കുളള ചുട്ട മറുപടി കൂടിയാണ്. എല്ലാ പരിധിയും വിട്ടുളള വിദ്വേഷ പ്രചാരണത്തിനാണ് ഷഹീന്‍ ബാഗ് ലക്ഷ്യമിട്ട് ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ അഴിച്ച് വിട്ടത്. വോട്ടിംഗ് മെഷീനിലെ ബട്ടണില്‍ അമര്‍ത്തുമ്പോള്‍ ഷെഹീന്‍ ബാഗില്‍ ഷോക്കടിക്കണം എന്നാണ് അമിത് ഷാ ബിജെപിക്ക് വോട്ട് തേടിക്കൊണ്ട് ആവശ്യപ്പെട്ടത്. ബിജെപിക്ക് ഷഹീന്‍ ബാഗ് ഉള്‍പ്പെട്ട മണ്ഡലമായ ഓഖ്‌ല വന്‍ ഷോക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്.