ആം ആദ്മി പാർട്ടിയുടെ കോട്ടയിൽ കയറി അടിച്ച് കോൺഗ്രസ്, ബല്ലിമാരനിൽ കോൺഗ്രസ് മുന്നേറ്റം!
ദില്ലി: വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന കോണ്‍ഗ്രസ് ദില്ലിയില്‍ ലീഡ് നിലയില്‍ അക്കൗണ്ട് തുറന്ന ശേഷം വീണ്ടും പൂജ്യത്തിലേക്ക് വീണു. കേവല ഭൂരിപക്ഷവും കടന്ന് മുന്നേറുന്ന ആം ആദ്മി പാര്‍ട്ടിയുടെ കോട്ടയിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നത്. ബല്ലിമാരണ്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആദ്യഘട്ടത്തിൽ ലീഡ് ചെയ്തിരുന്നത്. എന്നാൽ പിന്നീട് കോൺഗ്രസ് ലീഡിൽ താഴേക്ക് പോയി. ഇതോടെ ഒരു മണ്ഡലത്തിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നില്ല എന്നതാണ് സ്ഥിതി.
ഹാരൂണ്‍ യൂസഫ് ആണ് ബല്ലിമാരണ്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബല്ലിമാരണിലെ സിറ്റിംഗ് എംഎല്‍എയായ ഇമ്രാന്‍ ഹുസൈനെ തന്നെയാണ് ആം ആദ്മി പാര്‍ട്ടി ഇക്കുറിയും മത്സരത്തിന് ഇറക്കിയത്. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 33877 വോട്ട് നേടിയാണ് ഇമ്രാന്‍ ഹുസൈന്‍ ബല്ലിമാരണില്‍ വിജയിച്ചത്. എന്നാല്‍ ഇക്കുറി കടുത്ത മത്സരമാണ് ആം ആദ്മി പാര്‍ട്ടിക്ക് നേരിടേണ്ടി വന്നിരിക്കുന്നത്.
ദില്ലിയിൽ കോൺഗ്രസിന് സീറ്റൊന്നും ലഭിക്കാൻ സാധ്യത ഇല്ല എന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരിക്കുന്നത്. പൂജ്യം മുതൽ രണ്ട് വരെ സീറ്റുകളാണ് ചില എക്സിറ്റ് പോളുകൾ കോൺഗ്രസിന് പ്രവചിച്ചത്. 2015ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദില്ലിയിൽ സീറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഇക്കുറി പ്രചാരണത്തിലടക്കം തണുപ്പൻ മട്ടാണ് കോൺഗ്രസ് സ്വീകരിച്ചത്. വോട്ട് വിഭജിച്ച് പോയി ബിജെപി ജയിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ കോൺഗ്രസ് പ്രചാരണത്തിൽ മനപ്പൂർവ്വം സജീവമാകാതിരുന്നതാണ് എന്നാണ് ചില കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്.