ദില്ലിയിൽ കോൺഗ്രസിനെ പുറന്തള്ളി ന്യൂനപക്ഷം, കോൺഗ്രസ് വോട്ട് ബാങ്ക് തകർത്തെറിഞ്ഞ് ആം ആദ്മി പാർട്ടി!
ദില്ലി: വോട്ടെണ്ണല്‍ രണ്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ അതിദയനീയമായ തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തുകയാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് പ്രവചിച്ചത് എങ്കിലും നേതാക്കള്‍ അവസാന നിമിഷവും ആത്മ വിശ്വാസത്തില്‍ ആയിരുന്നു. ദില്ലിയില്‍ ഹരിയാന ആവര്‍ത്തിക്കും എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ് കൊണ്ടിരുന്നത്.
കോണ്‍ഗ്രസിലെ വമ്പന്മാര്‍ എല്ലാവരും തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. ഷഹീന്‍ബാഗും ജാമിയ മിലിയയും ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രമുഖന്‍ പര്‍വേസ് ഹാഷ്മി പിന്നിലാണ്. ഗാന്ധിനഗര്‍ മണ്ഡലത്തില്‍ അരവിന്ദര്‍ സിംഗ് ലൗലിയും സീലാംപൂരില്‍ ചൗധരി മതീന്‍ അഹമ്മദും പിന്നിലാണ്.
ബല്ലിമാരണ്‍ മണ്ഡലത്തില്‍ ഹരൂണ്‍ യൂസഫ് ആദ്യഘട്ടത്തില്‍ ലീഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് പിറകിലേക്ക് തന്നെ പോയി. ആം ആദ്മി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അല്‍ക്ക ലാംബ ചാന്ദിനി ചൗക്ക് മണ്ഡലത്തില്‍ തോല്‍വിയെ അഭിമുഖീകരിക്കുന്നു. ചാന്ദ്‌നി ചൗക്കിലെ സിറ്റിംഗ് എംഎല്‍എയാണ് അല്‍ക്ക ലാംബ. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസിന്റെ അടിത്തറ ഇളകിയിരിക്കുകയാണ്.
Recommended Video
ന്യൂനപക്ഷ വോട്ടുകള്‍ ദില്ലിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബാങ്ക് ആയിരുന്നു ഒരു കാലത്ത്. എന്നാല്‍ ആ വോട്ട് ബാങ്ക് കോണ്‍ഗ്രസില്‍ നിന്നും ആം ആദ്മി പാര്‍ട്ടി പൂര്‍ണായും കൈക്കലാക്കിയിരിക്കുകയാണ്. 2013ല്‍ ഷീല ദിക്ഷിതിന്റെ കാലത്ത് കോണ്‍ഗ്രസിന് ദില്ലിയില്‍ 40.31 ശതമാനം വോട്ടായിരുന്നു ഉണ്ടായിരുന്നത്. 2015ല്‍ കോണ്‍ഗ്രസിന്റെ വോട്ടിംഗ് ശതമാനം വെറും 9 ലേക്ക് കൂപ്പുകുത്തി. ആപ് 54 ശതമാനം വോട്ടാണ് അന്ന് സ്വന്തം പോക്കറ്റിലാക്കിയത്.