ദില്ലിയിൽ നിലം തൊടാതെ പറന്ന് സിപിഎം! മത്സരം 3 സീറ്റിൽ, പോരാട്ടം നോട്ടയോട്, കെട്ടിവെച്ച കാശ് പോയി!
ദില്ലി: ഹാട്രിക് വിജയവുമായി ദില്ലിയില്‍ എതിരില്ലെന്ന് അടിവരയിട്ടിരിക്കുകയാണ് അരവിന്ദ് കെജ്രിവാളും ആം ആദ്മി പാര്‍ട്ടിയും. ബിജെപി കാടിളക്കി പ്രചാരണം നടത്തിയിട്ടും ദില്ലി പിടിക്കാനായില്ല. അമിത് ഷായും നരേന്ദ്ര മോദിയും മുതല്‍ ബിജെപിയുടെ 200ലധികം എംപിമാരാണ് ദില്ലിയില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്.
പൗരത്വ നിയമവും പാകിസ്താനും കശ്മീരും അയോധ്യയും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തി ധ്രുവീകരണം ഉണ്ടാക്കി വോട്ട് പിടിക്കാന്‍ ബിജെപി നടത്തിയ തന്ത്രം അപ്പാടെ പാളിപ്പോയിരിക്കുകയാണ്. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായി. ദില്ലിയിലെ സിപിഎമ്മിന്റെ നിലയാകട്ടെ അതീവ ദയനീയവുമാണ്.
റോളില്ലാതെ ചെറുപാർട്ടികൾ
ദില്ലിയില്‍ ഇക്കുറി പ്രധാന മത്സരം നടന്നത് ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം കോണ്‍ഗ്രസിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ആപും ബിജെപിയും വാദപ്രതിവാദങ്ങളുമായി കളം നിറഞ്ഞപ്പോള്‍ മറ്റ് ചെറുപാര്‍ട്ടികളും ചിത്രത്തില്‍ നിന്ന് മാഞ്ഞു. ദില്ലിയില്‍ സിപിഎം ഇക്കുറി മൂന്ന് സീറ്റുകളാണ് മത്സരിച്ചിരുന്നത്.
മത്സരിച്ചത് മൂന്ന് മണ്ഡലത്തിൽ
ബദര്‍പൂര്‍ മണ്ഡലത്തില്‍ നിന്ന് ജഗദീഷ് ചന്ദ്, കര്‍വാള്‍ മണ്ഡലത്തില്‍ നിന്ന് രഞ്ജിത്ത് തിവാരി, വാസിര്‍പൂരില്‍ നിന്ന് ഷഹ്ദാര്‍ റാം എന്നിവരാണ് സിപിഎമ്മിനെ പ്രതിനിധീകരിച്ച് മത്സര രംഗത്ത് ഇറങ്ങിയത്. 70 സീറ്റുകള്‍ ആം ആദ്മി പാര്‍ട്ടിയും ബിജെപിയും പങ്കുവെച്ചെടുത്തപ്പോള്‍ സിപിഎം സീറ്റുകളുടെ എണ്ണത്തിലോ വോട്ടിംഗ് ശതമാനക്കണക്കിലോ ഏഴയലത്ത് പോലുമില്ല.
പോരാട്ടം നോട്ടയോട്
നോട്ടയുമായാണ് സിപിഎമ്മിന്റെ മത്സരം. നോട്ടയ്ക്ക് ദില്ലിയില്‍ 0.46 ശതമാനം വോട്ട് കിട്ടിയപ്പോള്‍ സിപിഎമ്മിനുളള വോട്ട് ശതമാനം വെറും 0.01 മാത്രമാണ്. മറ്റൊരു ഇടത് പാര്‍ട്ടിയായ സിപിഐയുടെ സ്ഥിതി വ്യത്യസ്തമല്ല. 0.02 ശതമാനമാണ് ദില്ലിയില്‍ സിപിഐക്ക് കിട്ടിയ വോട്ട്. അതേസമയം നോട്ടയ്ക്ക് 0.46 ശതമാനം വോട്ടാണ് ഉളളത്. ദില്ലിയില്‍ ഇക്കുറി മത്സരിച്ച പ്രധാന പാര്‍ട്ടികളില്‍ ഏറ്റവും കുറവ് വോട്ടാണ് സിപിഎമ്മിന്റെത്.
ബദർപൂരിൽ 154
ബദര്‍പൂരില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജഗദീഷ് ചന്ദിന് ആകെ കിട്ടിയ വോട്ടുകളുടെ എണ്ണം വെറും 154 ആണ്. 0.29 ശതമാനം വോട്ടാണ് ജഗദീഷ് ചന്ദിന് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിയാണ് ബദര്‍പൂരില്‍ വിജയിച്ചിരിക്കുന്നത്. പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമാണ് ആപ് സ്ഥാനാര്‍ത്ഥി ഗോപാല്‍ റായിക്കുളളത്. ബിജെപിയുടെ നാഗേഷ് ഗൗര്‍ ആണ് രണ്ടാമതുളളത്. ആപ്പിന് 27,456 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 22509 വോട്ട് കിട്ടി.
കർവാൾ നഗറിൽ നോട്ട പിന്നിൽ
കര്‍വാള്‍ നഗറില്‍ സിപിഎമ്മിന്റെ രഞ്ജിത് തിവാരിക്ക് 247 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 0.3 ആണ് വോട്ടിംഗ് ശതമാനം. ഈ മണ്ഡലത്തില്‍ നോട്ടയ്ക്ക് 172 വോട്ടുകള്‍ ലഭിച്ചു. കര്‍വാള്‍ നഗറില്‍ വിജയം ബിജെപിക്കൊപ്പമാണ്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ സിംഗ് ബിഷ്ട് 15,000ലധികം വോട്ടുകള്‍ക്കാണ് ജയിച്ചിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ദുര്‍ഗേഷ് പതകിനെയാണ് ബിജെപി തോല്‍പ്പിച്ചത്.
സിപിഎമ്മിന്റെ നാഥുറാം
സിപിഎം മത്സരിച്ച മൂന്നാമത്തെ മണ്ഡലമായ വാസിര്‍പൂരില്‍ നാഥുറാം ആണ് സ്ഥാനാര്‍ത്ഥി. സിപിഎമ്മിന്റെ മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കുറവ് വോട്ടുകളാണ് നാഥുറാമിന് കിട്ടിയിരിക്കുന്നത്. 48 വോട്ടുകളാണ് നാഥുറാമിന് വാസിര്‍പൂര്‍ മണ്ഡലത്തില്‍ നേടാനായത്. വോട്ടിംഗ് ശതമാനം 0.11. വാസിര്‍പൂരില്‍ നോട്ടയ്ക്ക് 218 വോട്ടുകളും 0.49 ശതമാനം വോട്ടും ലഭിച്ചു.
വാസിർപൂരിൽ ആപ്
വാസിര്‍പൂര്‍ മണ്ഡലം ആം ആദ്മി പാര്‍ട്ടി നിലനിര്‍ത്തിയിരിക്കുകയാണ്. സിറ്റിംഗ് എംഎല്‍എയായ രാജേഷ് ഗുപ്ത 4429 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വാസിര്‍പൂരില്‍ നിന്ന് വിജയിച്ചിരിക്കുന്നത്. ബിജെപിയുടെ ഡോ. മഹേന്ദര്‍ നാഗ്പാലിനെ ആണ് രാജേഷ് ഗുപ്ത തോല്‍പ്പിച്ചത്. ആം ആദ്മി പാര്‍ട്ടിക്ക് 22995 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപിക്ക് 18,566 വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിട്ടുണ്ട്.
Recommended Video
റോളില്ലാതെ ചെറുപാർട്ടികൾ
ദില്ലിയില്‍ സിപിഎമ്മിന് സമാനമോ അതിനടുത്തോ ആണ് മറ്റ് ചെറുപാര്‍ട്ടികളുടെയെല്ലാം അവസ്ഥ. ആം ആദ്മി പാര്‍ട്ടി 53 ശതമാനം വോട്ട് നേടി കഴിഞ്ഞ വര്‍ഷത്തെ നില കാത്തപ്പോള്‍ ബിജെപി 38.86 ശതമാനം നേടി വോട്ടുയര്‍ത്തി. കോണ്‍ഗ്രസിന് 4.25ലേക്ക് വോട്ട് ശതമാനം താണു. ബിഎസ്പിക്ക് 0.68 ശതമാനം വോട്ടാണ് ലഭിച്ചത്. ജെഡിയുവിന് 0.88 ശതമാനവും എല്‍ജെപിക്ക് 0.35 ശതമാനവും എന്‍സിപിക്ക് 0.03 ശതമാനവും വോട്ട് ലഭിച്ചു.