'ദേശദ്രോഹികൾക്കെതിരെ വോട്ട് ചെയ്യാൻ മോദി പറഞ്ഞു, ദില്ലിക്കാർ ചെയ്തു', 'തോൽവികൾ തുടരും', പരിഹാസം!
ദില്ലി: ആം ആദ്മി പാര്‍ട്ടിയോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ട ബിജെപിയെ രാഷ്ട്രീയ എതിരാളികൾ കൂട്ടമായി കടന്നാക്രമിക്കുകയാണ്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ ബിജെപിയെ പരിഹസിച്ചും വിമർശിച്ചും രംഗത്ത് എത്തിയിട്ടുണ്ട്.
മാത്രമല്ല. ദില്ലി തിരഞ്ഞെടുപ്പ് തൂത്തുവാരി ഹാട്രിക് അടിച്ച അരവിന്ദ് കെജ്രിവാളിനെ ശരദ് പവാര്‍ അഭിനന്ദിക്കാനും മറന്നില്ല. ദില്ലിയില്‍ മോദി-ഷാ മാജിക് പരാജയപ്പെട്ടിരിക്കുന്നുവെന്ന് ശരദ് പവാര്‍ തുറന്നടിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മോദിക്കും ബിജെപിക്കുമെതിരെ രംഗത്ത് വന്നിട്ടുണ്ട്.
തോല്‍വി അവസാനത്തേതാകില്ല
'രാജ്യതലസ്ഥാനത്തുളള ബിജെപിയുടെ തോല്‍വി അവസാനത്തേതാകില്ല. തനിക്ക് തോന്നുന്നത് ബിജെപിയുടെ തോല്‍വികളുടെ പരമ്പര ഉടനൊന്നും അവസാനിക്കില്ല എന്നാണ് എന്നും ശരദ് പവാര്‍ പരിഹസിച്ചു. ദില്ലിയിലെ ജനം വിദ്വേഷ പ്രചാരണങ്ങളെ തളളിക്കളഞ്ഞിരിക്കുകയാണ്. നേരത്തെ മഹാരാഷ്ട്രയില്‍ സംഭവിച്ചതിന് സമാനമാണ് ദില്ലിയിലും സംഭവിച്ചിരിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സമാനഫലമുണ്ടാകുമെന്നും ശരദ് പവാര്‍ പറഞ്ഞു.
ധാർഷ്ട്യത്തിനുളള തിരിച്ചടി
ദില്ലിക്ക് ശേഷം രാജ്യത്ത് ഈ വര്‍ഷം ബീഹാറിലും പോണ്ടിച്ചേരിയിലുമാണ് ഇനി നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്. എന്‍സിപി ദേശീയ വക്താവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപിയുടെ ധാര്‍ഷ്ട്യത്തിനുളള തിരിച്ചടിയാണ് ദില്ലിയിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് നവാബ് മാലിക് പറഞ്ഞു.
മോദി പറഞ്ഞത് കേട്ടു
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയം പരാജയപ്പെട്ടിരിക്കുന്നു. ഒരുമയുടേയും സാഹോദര്യത്തിന്റെയും രാഷ്ട്രീയമാണ് വിജയം കണ്ടിരിക്കുന്നതെന്നും നവാബ് മാലിക് പ്രതികരിച്ചു. ധാര്‍ഷ്ട്യത്തിന്റെ രാഷ്ട്രീയം തോല്‍ക്കുകയും ദില്ലി ജനത വിജയിക്കുകയും ചെയ്തിരിക്കുന്നു. ദില്ലയില്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ വോട്ട് ചെയ്യണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നതെന്നും അത് ജനം അനുസരിച്ചിരിക്കുകയാണ് എന്നും മാലിക് പരിഹസിച്ചു.
ആരാണ് ദേശദ്രോഹികൾ?
ബിജെപിയെ ജനം ദേശ ദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും എന്‍സിപി നേതാവ് കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്രയിൽ ബിജെപി സഖ്യകക്ഷിയായിരുന്ന ശിവസേനയെ അടർത്തി എടുത്താണ് കോൺഗ്രസും എൻസിപിയും സർക്കാരുണ്ടാക്കിയത്. ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തുന്നതിന് വേണ്ടിയാണ് ശിവസേനയുമായി സഖ്യമുണ്ടാക്കിയത് എന്നാണ് കോൺഗ്രസും എൻസിപിയും ന്യായീകരിക്കുന്നത്.
മന്‍ കി ബാത്തല്ല ജന്‍ കി ബാത്ത്
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. നരേന്ദ്ര മോദിയെ ഉദ്ധവ് താക്കറെ പരിഹസിക്കുകയും ചെയ്തു. മന്‍ കി ബാത്തല്ല ദില്ലി കേട്ടത് ജന്‍ കി ബാത്താണ് എന്നാണ് ഉദ്ധവ് താക്കറെയുടെ പരിഹാസം. ദേശീയവാദികളെന്ന് അവകാശപ്പെടുന്ന കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അവരുടെ എല്ലാ സംവിധാനങ്ങളും ശക്തിയും ഉപയോഗിച്ചിട്ടും ദില്ലിയില്‍ ചൂലിന് മുന്നില്‍ തോറ്റുവെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു.