40 ശതമാനം മുസ്ലീം വോട്ടുളള ഓഖ്ലയിൽ ബിജെപി മുന്നേറ്റം! ഷഹീൻബാഗ് ഉൾപ്പെടുന്ന മണ്ഡലം, ആപിന് ഞെട്ടൽ
ദില്ലി: രാജ്യതലസ്ഥാനം ഉറ്റ് നോക്കുന്ന പോരാട്ടമാണ് ഷഹീന്‍ ബാഗ് ഉള്‍ക്കൊള്ളുന്ന ഓഖ്‌ലയില്‍ നടക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടേയും ബിജെപിയുടേയും സ്ഥാനാര്‍ത്ഥികള്‍ തമ്മിലുളള ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഓഖ്‌ല സാക്ഷ്യം വഹിക്കുന്നു.
ആദ്യഘട്ടത്തില്‍ ആം ആദ്മി പാര്‍ട്ടി ഓഖ്‌ലയില്‍ ലീഡ് ചെയ്തു. എന്നാല്‍ പിന്നീട് ബിജെപി ലീഡ് തിരിച്ച് പിടിക്കുന്ന കാഴ്ചയാണ് ഓഖ്‌ലയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഓഖ്‌ലയില്‍ വിജയിക്കാനായാല്‍ അത് പൗരത്വ നിയമം അടക്കമുളള വിഷയങ്ങളില്‍ ബിജെപിക്ക് വന്‍ ബൂസ്റ്റായി മാറും എന്നുറപ്പാണ്.
'ഷഹീന്‍ബാഗ് ഇല്ലാത്ത ദില്ലി'
ഷഹീന്‍ ബാഗില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ മാസങ്ങളായി സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന സമരത്തിന് എതിരെ ബിജെപി വ്യാപകമായി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. ഷഹീന്‍ബാഗ് ഇല്ലാത്ത ദില്ലിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഷഹീന്‍ ബാഗിലേത് പണം വാങ്ങിയുളള സമരമാണ് എന്ന് ബിജെപി നേതാക്കള്‍ നിരന്തരം അധിക്ഷേപിച്ച് കൊണ്ടിരുന്നു.
ബിരിയാണി വിതരണം
ആം ആദ്മി പാര്‍ട്ടി ഷഹീന്‍ ബാഗ് സമരത്തിന് നേരെ തിരഞ്ഞെടുപ്പ് കാലത്തുടനീളം മൗനം പാലിക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാളാണ് ഷഹീന്‍ ബാഗിലെ സമരക്കാര്‍ക്ക് ബിരിയാണി വിതരണം ചെയ്യുന്നത് എന്ന് ബിജെപി നേതാക്കള്‍ പലതവണ ആരോപിക്കുകയുണ്ടായി. ഷഹീന്‍ ബാഗിനെ കുറിച്ച് കെജ്രിവാള്‍ ഒരു പ്രതികരണവും നടത്തിയിരുന്നില്ല.
ഇഞ്ചോടിഞ്ച് പോരാട്ടം
എന്തുകൊണ്ട് കെജ്രിവാള്‍ ഷഹീന്‍ബാഗ് സന്ദര്‍ശിക്കുന്നില്ല എന്ന് ചോദിച്ച് ബിജെപി ആപ്പിനെ വെട്ടിലാക്കി. ഷഹീന്‍ ബാഗും പൗരത്വ നിയമത്തിന് എതിരെ ആദ്യം പ്രതിഷേധം ഉയര്‍ത്തിയ ജാമിയ മിലിയയും ഉള്‍പ്പെടുന്ന ഓഖ്‌ല മണ്ഡലം ബിജെപിയെ പുറന്തള്ളും എന്നുളള കണക്ക് കൂട്ടലുകള്‍ ശരിയാകുമോ എന്ന് പറയാനാകാത്ത സ്ഥിതിയാണ് നിലവിലുളളത്. ആം ആദ്മി പാര്‍ട്ടിയും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.
കോൺഗ്രസ് മണ്ഡലം
1993 മുതല്‍ 2008 വരെ കോണ്‍ഗ്രസ് കോട്ടയായിരുന്നു ഓഖ്‌ല മണ്ഡലം. കോണ്‍ഗ്രസിന്റെ പര്‍വേസ് ഹാഷ്മിയാണ് ഇവിടെ വിജയിച്ച് പോന്നിരുന്നത്. 2009ല്‍ ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ മാറ്റി പരീക്ഷിച്ചു. ആസിഫ് മുഹമ്മദ് ഖാനാണ് അത്തവണ ഓഖ്‌ലയില്‍ നിന്ന് ജയിച്ചത്. ആര്‍ജെഡി വിട്ട് കോണ്‍ഗ്രസില്‍ എത്തിയ നേതാവായിരുന്നു ഖാന്‍. എന്നാല്‍ 2015ല്‍ ഓഖ്‌ല കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്ന് പോയി.
മാറി മറിഞ്ഞ് ലീഡ് നില
വന്‍ ഭൂരിപക്ഷത്തിലാണ് ആം ആദ്മി പാര്‍ട്ടി കഴിഞ്ഞ തവണ ഓഖ്‌ല പിടിച്ചെടുത്തത്. 60000 വോട്ടിന്റെ ഭൂരിപക്ഷം ആം ആദ്മി പാര്‍ട്ടിയുടെ അമാനത്തുളള ഖാന് ലഭിച്ചു. എന്നാല്‍ ഇക്കുറി ലീഡ് നില മാറിയും മറഞ്ഞുമിരിക്കുകയാണ്. ബിജെപി ബ്രാം സിംഗിനെ ആണ് ഓഖ്‌ലയില്‍ മത്സരിപ്പിച്ചിരിക്കുന്നത്. 2015ലും ബ്രാം സിംഗിനെ തന്നെയാണ് അമാനത്തുളള ഖാന് എതിരെ ബിജെപി മത്സരിപ്പിച്ചിരുന്നത്.
നയിച്ചത് സ്മൃതി
ആം ആദ്മി പാര്‍ട്ടിയിലെ ഏറ്റവും ശക്തമായ മുസ്ലീം മുഖമാണ് അമാനത്തുളള ഖാന്റെത്. 2015ല്‍ ഖാന് പിന്നില്‍ രണ്ടാം സ്ഥാനത്ത് ആയിരുന്നു സിംഗ്. ഇക്കുറി സ്മൃതി ഇറാനിയുടെ നേതൃത്വത്തിലാണ് ഓഖ്‌ലയില്‍ ബിജെപി ശക്തമായ പ്രചാരണം അഴിച്ച് വിട്ടത്. കടുത്ത വര്‍ഗീയ ധ്രുവീകരണത്തിലൂടെയാണ് ബിജെപിയുടെ പ്രചാരണം മണ്ഡലത്തില്‍ മുന്നോട്ട് പോയത് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
40 ശതമാനം മുസ്ലീം വോട്ടുകൾ
40 ശതമാനം മുസ്ലീം വോട്ടുകളാണ് 2013ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം ഓഖ്‌ലയില്‍ ഉളളത്. ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‌ലയില്‍ വിജയിക്കാന്‍ ആയാല്‍ ബിജെപിക്ക് അത് പൗരത്വ നിയമത്തിന് എതിരെയുളള പ്രക്ഷോഭങ്ങളെ കൂടുതല്‍ അടിച്ചമര്‍ത്താനുളള ഊര്‍ജമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.