ദില്ലിയില്‍ നാണം കെട്ട് കോണ്‍ഗ്രസ്; മത്സരിച്ച 66 സീറ്റില്‍ 63 ഇടത്തും കെട്ടിവച്ച കാശ് ലഭിച്ചില്ല
ദില്ലി: 1998 മുതല്‍ 2013 വരെയുള്ള 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന ദില്ലിയില്‍ നാമാവശേഷമായി കോണ്‍ഗ്രസ്. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ രാജ്യ തലസ്ഥാനത്ത് കോണ്‍ഗ്രസിന്‍റെ പ്രകടനം അതി ദയനീയമാണ്. പല എക്സിറ്റ് പോള്‍ പ്രവചനങ്ങളേയും പോലെ ദില്ലിയില്‍ ഒരിടത്ത് പോലും കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ച്ചയായ രണ്ടാം തവണയാണ് ദില്ലി നിയമസഭയില്‍ കോണ്‍ഗ്രസിന് എംഎല്‍എമാര്‍ ഇല്ലാതെ പോവുന്നത്. 2015 ലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചിരുന്നില്ല. മികച്ച പ്രകടനം നടത്തുമെന്ന് നേതാക്കള്‍ അവകാശപ്പെട്ടിരുന്നെങ്കിലും ദില്ലിയിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായി കൈവിട്ടുവെന്നു വേണം പറയാന്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
അമ്പേ പരാജയം
സംസ്ഥാനത്ത് ആകെയുള്ള 70 സീറ്റില്‍ 66 ഇടത്തായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. ശേഷിക്കുന്ന നാല് സീറ്റുകള്‍ സഖ്യകക്ഷിയായ ആര്‍ജെഡിക്ക് വിട്ടുകൊടുക്കുകയായിരുന്നു. പ്രചാരണ ഘട്ടത്തില്‍ തന്നെ ദില്ലിയില്‍ കോണ്‍ഗ്രസിന് യാതൊരു ചലനവും സൃഷ്ടിക്കാന്‍ സാധിച്ചിരുന്നില്ല. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ പ്രചാരണങ്ങളില്‍ സജീവമായതുമില്ല.
അവകാശ വാദം
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇത്തവണ ദില്ലിയില്‍ കോണ്‍ഗ്രസിന് യാതൊരുവിധ മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍ ശക്തമായിരുന്നു. എക്സിറ്റ് പോള്‍ പ്രവചനങ്ങളും അത് വ്യക്തമാക്കി. അതേസമയം എക്സിറ്റ് പോള്‍ പ്രവചനങ്ങളെ കാറ്റില്‍ പറത്തുന്ന പ്രകടനം കോണ്‍ഗ്രസ് നടത്തുമെന്നായിരുന്നു കീര്‍ത്തി ആസാദ് ഉള്‍പ്പടേയുള്ള നേതാക്കളുടെ അവകാശ വാദം.
ലീഡുപോലും ഒരിടത്ത്
എന്നാല്‍ വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും ദില്ലിയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം സൃഷ്ടിക്കാന്‍ സാധിച്ചില്ല. ബെല്ലിമാരണ്‍ മണ്ഡലത്തില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ലീഡ് നിലയില്‍ അല്‍പനേരത്തേക്കെങ്കിലും മുന്നില്‍ എത്തിയത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹാരൂണ്‍ യൂസഫ് ആയിരുന്നു ബെല്ലിമാരണ്‍ മണ്ഡലത്തില്‍ തുടക്കത്തില്‍ മുന്നിട്ട് നിന്നിരുന്നത്. എന്നാല്‍ ആംആദ്മി പാര്‍ട്ടിയുടെ ഇമ്രാന്‍ യുസഫ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് തിരിച്ച് പിടിക്കുകയും ചെയ്തു.
കെട്ടിവച്ച പണമില്ല
മത്സരിച്ച 66 മണ്ഡലങ്ങളില്‍ 63 ഇടത്താണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായത്. സഖ്യത്തില്‍ ആര്‍ജെഡി മത്സരിച്ച 4 ല്‍ മൂന്ന് സീറ്റിലും സമാനമായ അവസ്ഥയാണ് ഉള്ളത്. ആകെ 70 ല്‍ മത്സരിച്ച 67 സീറ്റിലും കെട്ടിവച്ച പണം തിരികെ പിടിക്കാനുള്ള വോട്ടുപോലും കോണ്‍ഗ്രസ് സഖ്യത്തിന് ജനം നല്‍കിയില്ല.
3.77%
ബദ്‌ലിയില്‍ മത്സരിച്ച ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ മത്സരിച്ച അഭിഷേക് ദത്ത്, ഗാന്ധി നഗറില്‍ മത്സരിച്ച അര്‍വിന്ദര്‍ സിംഗ് ലവ്‌ലി എന്നിവര്‍ മാത്രമാണ് കെട്ടിവച്ച പണം നഷ്ടമാവാത്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍. എ.കെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറില്‍ 3.77% വോട്ടാണ് നേടിയത്. ഷീല ദീക്ഷിതിന്റെ മന്ത്രിസഭകളില്‍ മൂന്ന് തവണ മന്ത്രിയായിരുന്നു വാലിയ.
ദയനീയം
ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര 5.42% വോട്ട് നേടിയപ്പോള്‍ കീര്‍ത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയില്‍ ലഭിച്ചത് 2% വോട്ടാണ്. ജംഗ്പുര മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വാക്ക് 3000 വോട്ടുമാണ് ലഭിച്ചത്. മറ്റ് ചില മണ്ഡലങ്ങളിലും സമാനമായ അവസ്ഥയാണ് ഉള്ളത്.
ചാന്ദ്നി ചൗക്കില്‍
ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസിലെത്തി സ്ഥാനാര്‍ത്ഥിയായ അല്‍ക്ക ലാംബക്ക് ചാന്ദ്നി ചൗക്കില്‍ 3.45 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. കോണ്‍ഗ്രസ് വലിയ വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു ഒരു മണ്ഡലമായിരുന്നു ചാന്ദ്നി ചൗക്ക്. എന്നാല്‍ വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും എതിരാളികള്‍ക്ക് ഭീഷണിയാവാന്‍ അല്‍ക്കാ ലാംബക്ക് സാധിച്ചില്ല.
ഉത്തരവാദിത്തം ഏറ്റെടുക്കുന്നു
രാജ്യതലസ്ഥാനത്തെ തോല്‍വി കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് അടുത്ത ദിവസങ്ങളില്‍ ഇടയാക്കിയേക്കും. പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ദില്ലി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര വ്യക്തമാക്കിയിട്ടുണ്ട്. തോല്‍വിയുടെ കാരണം പാര്‍ട്ടി കൃത്യമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അവസ്ഥയ്ക്ക് കാരണം
തെരഞ്ഞെടുപ്പുകളിലെ ഇത്തരത്തിലുള്ള മോശം പ്രകടനമാണ് കോണ്‍ഗ്രസിന്റെ നിലവിലെ അവസ്ഥയ്ക്ക് പിന്നിലെന്നായിരുന്നു അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിതിന്റെ മകനും മുതിര്‍ന്ന പാര്‍ട്ടി ഭാരവാഹിയുമായിരുന്ന സന്ദീപ് ദീക്ഷിതിന്‍റെ പ്രതികരണം.
വോട്ട് മറിച്ചോ
അതിനിടെ കോണ്‍ഗ്രസ് വോട്ട് മറിച്ചുവെന്ന ആരോപണം ബിജെപി ശക്തമാക്കിയിട്ടുണ്ട്. ബിജെപിയെ തോല്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മനപ്പൂര്‍വം വിട്ടു വീഴ്ച്ച ചെയ്തതായി പാര്‍ട്ടിയുടെ രാജ്യസഭാ എംപി കെടിഎസ് തുള്‍സി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കെജ്രിവാള്‍ വിജയിച്ചാല്‍ അത് വികസനത്തിന്‍റെ വിജയമായിരിക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ലോക്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം.
പോളിംഗ്
ഫെബ്രുവരി എട്ടിന് നടന്ന വോട്ടെടുപ്പില്‍ 62.59 ശതമാനം പോളിംഗ് ആയിരുന്നു ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 4 ശതമാനം കുറവാണ് ഇത്. 2015 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 67.47 ശതമാനം വോട്ടായിരുന്നു രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയത്.
കെജ്രിവാളിനെ പൂട്ടാന്‍ വന്നത് മോദിയും ഷായും പിന്നെ 240 എംപിമാരും ; ഒടുവില്‍ വിധി വന്നപ്പോള്‍...
അവൾ കബറിൽ ഉറങ്ങുകയാണ്: എന്റെ മോളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്