കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചു, ദില്ലി കലാപത്തിൽ സാക്ഷിമൊഴി
ദില്ലി: 50ല്‍ അധികം പേര്‍ കൊല്ലപ്പെട്ട ദില്ലി കലാപത്തിന് കാരണമായത് ബിജെപി നേതാവായ കപില്‍ മിശ്ര അടക്കമുളളവര്‍ നടത്തിയ വിദ്വേഷ പ്രസംഗമാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. എന്നാല്‍ കപില്‍ മിശ്രയെ രക്ഷിക്കാനുളള നീക്കം ദില്ലി പോലീസ് അടക്കം നടത്തുന്നതായും ആക്ഷേപമുണ്ട്. ദില്ലി കലാപത്തിനിടെ കോണ്‍സ്റ്റബിള്‍ രത്തന്‍ ലാല്‍ കൊല്ലപ്പെട്ട കേസില്‍ ദില്ലി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്.
ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ കുറ്റപത്രത്തില്‍ സാക്ഷി മൊഴി ഉളളതായാണ് റിപ്പോര്‍ട്ട്. കപില്‍ മിശ്രയുടെ അനുയായികള്‍ സമരപ്പന്തല്‍ തീവെച്ച് നശിപ്പിച്ചതായി ഒരു സിഎഎ വിരുദ്ധ സമരവേദിയില്‍ വെച്ച് വിളിച്ച് പറയുന്നതായി കേട്ടു എന്നാണ് സാക്ഷിമൊഴി.

Recommended Video
ചാന്ദ്ബാഗിലെ സമരപ്പന്തലില്‍ വെച്ചാണ് അത്തരത്തില്‍ ആളുകള്‍ പറയുന്നത് കേട്ടത് എന്നും അതാണ് പ്രശ്‌നം വഷളാക്കിയത് എന്നുമാണ് സാക്ഷിമൊഴി. എന്നാല്‍ അത്തരത്തില്‍ പന്തല്‍ നശിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടില്ല എന്നാണ് ദില്ലി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സമരക്കാരെ ഇളക്കിവിടുന്നതിന് വേണ്ടി ചിലര്‍ മനപ്പൂര്‍വ്വം അത്തരം പ്രചാരണം നടത്തിയതാകാനാണ് സാധ്യത എന്നും ദില്ലി പോലീസ് പറയുന്നു.
നജാം ഉല്‍ ഹസന്‍ എന്നയാളുടെ സാക്ഷിമൊഴിയാണ് പുറത്ത് വന്നിരിക്കുന്നത്. ഫെബ്രുവരി 24നാണ് സംഭവം നടന്നത് എന്നും എന്നാല്‍ താന്‍ നേരിട്ട് കണ്ടില്ലെന്നും പറഞ്ഞ് കേട്ടത് മാത്രമേ ഉളളൂ എന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. 76 പോലീസുകാരും 7 പ്രദേശവാസികളും അടക്കം 164 സാക്ഷി മൊഴികളാണ് ദില്ലി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
സ്വരാജ് ഇന്ത്യ പാര്‍ട്ടി നേതാവ് യോഗേന്ദ്ര യാദവ് നടത്തിയ പ്രസംഗത്തെ കുറിച്ചും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ചാന്ദ്ബാഗില്‍ നടന്ന സിഎഎ വിരുദ്ധ സമരത്തില്‍ യോഗേന്ദ്ര യാദവ് പ്രസംഗിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പേര് പ്രതിപ്പട്ടികയില്‍ ഇല്ല. വടക്ക് കിഴക്കന്‍ ദില്ലിയിലെ ഗോകാല്‍പുരിയില്‍ വെച്ചാണ് കോണ്‍സ്റ്റബിളായിരുന്ന രത്തന്‍ ലാല്‍ കൊല്ലപ്പെട്ടത്. വെടിയേറ്റാണ് രത്തന്‍ ലാലിന്റെ മരണം. ഏതാണ്ട് മൂന്ന് ദിവസത്തോളമാണ് ദില്ലിയില്‍ കലാപം കത്തിപ്പടര്‍ന്നത്. മുസ്ലീംങ്ങള്‍ കൂട്ടമായി ആക്രമിക്കപ്പെടുകയും 50തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.












Click it and Unblock the Notifications