സ്ത്രീപീഡനങ്ങള്‍ കൂടി; ദില്ലിയെ വിദേശികള്‍ കൈവിട്ടു
ദില്ലി: സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും സുരക്ഷാ പ്രശ്‌നങ്ങളും കൂടിയതോടെ തലസ്ഥാന നഗരിയായ ദില്ലിയെ വിദേശി സഞ്ചാരികള്‍ കൈവിടുന്നതായി സൂചന. നിര്‍ഭയ സംഭവത്തിന് ശേഷം ദില്ലിയിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ 30 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരുക്കുന്നത്. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിന് ശേഷം ദില്ലി ടൂറിസം പച്ചപിടിച്ചു വരുന്നതിനിടെയാണ് 2012 ഡിസംബറില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ബസില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.
ഇതിന് ശേഷം ദില്ലിയിലും പരിസരപ്രദേശങ്ങളിലും വിദേശ വനിതകള്‍ക്ക് നേരെയും ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിദേശികളടക്കമുള്ള സഞ്ചാരികള്‍ ദില്ലിയില്‍ സുരക്ഷിതരല്ല എന്ന് പരക്കെ പ്രചരിക്കപ്പെട്ടു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും സ്മാരകങ്ങളിലെ പ്രവേശനഫീസ് കുത്തനെ കൂട്ടിയതും ദില്ലിയിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയതായി കരുതുന്നു.
വിദേശികള്‍ മാത്രമല്ല ഇന്ത്യക്കാരായ സഞ്ചാരികളും ദില്ലിയെ പഴയ പോലെ പരിഗണിക്കുന്നില്ലത്രെ. എന്നാല്‍ വരുമാനത്തെ അത്രയധികം ബാധിക്കില്ല. പ്രവേശന ഫീസ് ഇനത്തിലും മറ്റുമായി ഇന്ത്യന്‍ സഞ്ചാരികളെക്കാള്‍ കൂടുതല്‍ വരുമാനം കിട്ടുന്നത് വിദേശികളില്‍ നിന്നാണ്. വനിതി സഞ്ചാരികളും ദില്ലി വേണ്ട എന്ന അഭിപ്രായക്കാരാണത്രെ. പകരം മറ്റേതെങ്കിലും സ്ഥലത്ത് പോകാമെന്നാണ് കുടുംബമായി സഞ്ചരിക്കുന്നവരുടെയും അഭിപ്രായം.
ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം താജ് മഹലാണ് ദില്ലിയില്‍ ഏറ്റവും അധികം ആളുകള്‍ കാണാനെത്തുന്നത്. ടിക്കറ്റ്, ഫോട്ടോഗ്രാഫി ചാര്‍ജ്ജ്, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ചാര്‍ജ്ജ് എന്നിങ്ങനെയായി 21.84 കോടി രൂപയാണ് താജ് മഹലിന്റെ 2013 - 14 ലെ വരുമാനം. ആഗ്ര കോട്ട, കുത്തബ് മിനാര്‍, ഹുമയൂണിന്റെ ശവകുടീരം, ചെങ്കോട്ട, ഫത്തേപൂര്‍ സിക്രി, അജന്ത് - എല്ലോറ ഗുഹകള്‍, മഹാബലി പുരം, ഹംപി എന്നിങ്ങനെ പോകുന്നു ഇന്ത്യയില്‍ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങള്‍.