ദില്ലി സർവകലാശാലയിൽ എൻഎസ് യുവിന് മിന്നും ജയം! എബിവിപിക്ക് കാലിടറി, ഐസ തോറ്റു തുന്നംപാടി...
കഴിഞ്ഞതവണ ജോയിന്റ് സെക്രട്ടറി സീറ്റിൽ മാത്രം ഒതുങ്ങിപ്പോയ എൻഎസ് യു ദില്ലി സർവകലാശാലയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.
ദില്ലി: ദില്ലി സർവകലാശാല വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എൻസ് യുഐയ്ക്ക് മിന്നുംജയം. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സീറ്റുകൾ മികച്ച ഭൂരിപക്ഷത്തോടെ എൻഎസ് യുഐ പിടിച്ചെടുത്തു. എബിവിപിക്ക് സെക്രട്ടറി സീറ്റ് മാത്രമേ ലഭിച്ചുള്ളു. ജോയിന്റ് സെക്രട്ടറി സീറ്റിലും എബിവിപിയാണ് വിജയിച്ചതെന്ന് പ്രഖ്യാപനം വന്നെങ്കിലും എൻഎസ് യുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ റീ കൗണ്ടിംഗ് നടക്കുകയാണ്.
വേങ്ങരയിൽ ലീഗിന് ഈസി വാക്കോവർ! ഒരു സീറ്റേയുള്ളൂവെന്ന് മജീദ്, യൂത്ത് ലീഗിന് കൊട്ട്... 19ന് പ്രഖ്യാപനം
മലപ്പുറത്തെ പ്രവാസികളും ഗൾഫ് മോഹികളും വട്ടംകറങ്ങും! കേന്ദ്രസർക്കാർ നീക്കം അനുവദിക്കില്ലെന്ന് സിപിഐഎം
എൻഎസ് യുഐയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി റോക്കി ടുസീദ് 16,299 വോട്ടുകൾ നേടി വിജയിച്ചപ്പോൾ എബിവിപിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി രാജാട്ട് ചൗധരിക്ക് 14709 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് സീറ്റിൽ നേരിയ ഭൂരിപക്ഷത്തിനാണ് എൻഎസ് യു വിജയിച്ചത്. എൻഎസ് യു സ്ഥാനാർത്ഥി കുനാൽ ശെറാവത്തിന് 16431 വോട്ടുകൾ ലഭിച്ചു. എബിവിപിയുടെ സ്ഥാനാർത്ഥി പാർത്ഥ റാണ 16256 വോട്ടുകൾ നേടി. എബിവിപിയുടെ മഹമ്മേദ നാഗർ 17156 വോട്ടുകൾ നേടിയാണ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഎസ് യു സെക്രട്ടറി സ്ഥാനാർത്ഥി മീനാക്ഷി മീനയ്ക്ക് 14532 വോട്ടുകൾ മാത്രമേ നേടാനായുള്ളു.
ജോയിന്റ് സെക്രട്ടറി സീറ്റിലും എബിവിപി വിജയിച്ചെന്നാണ് സർവകലാശാല ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ വോട്ടെണ്ണലിന്റെ ആദ്യം മുതൽ അവസാനം വരെ തങ്ങളാണ് ജോയിന്റ് സെക്രട്ടറി സീറ്റിൽ മുന്നിട്ട് നിന്നതെന്നാണ് എൻഎസ് യുവിന്റെ വാദം. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സീറ്റുകളിലെ വോട്ടെണ്ണൽ നടക്കുമ്പോൾ വോട്ടെണ്ണൽ കേന്ദ്രത്തിലെ ക്യാമറകൾ ഓഫ് ചെയ്തെന്നും എൻഎസ് യു പരാതിപ്പെട്ടിട്ടുണ്ട്.
ഈ രണ്ട് സീറ്റുകളിലെയും ഫലങ്ങൾ തടഞ്ഞുവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയെ സമീപിക്കുമെന്നും എൻഎസ് യു നേതാക്കൾ അറിയിച്ചു. അതേസമയം, എൻഎസ് യുവിന്റെ പരാതി പരിഗണിച്ച സർവകലാശാല, ജോയിന്റ് സെക്രട്ടറി സീറ്റിലെ വോട്ടെണ്ണൽ വീണ്ടും നടത്താമെന്ന് വ്യക്തമാക്കി.
കഴിഞ്ഞതവണ ജോയിന്റ് സെക്രട്ടറി സീറ്റിൽ മാത്രം ഒതുങ്ങിപ്പോയ എൻഎസ് യു ദില്ലി സർവകലാശാലയിൽ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എബിവിപിക്ക് ഇത്തവണ കനത്ത തിരിച്ചടി നേരിട്ടു. ജെഎൻയു തിരഞ്ഞെടുപ്പിൽ നോട്ടയ്ക്കും പിറകിൽ പോയ എൻഎസ് യുവിന് ആശ്വാസം നൽകുന്നതാണ് ദില്ലി സർവകലാശാലയിലെ വിധിയെഴുത്ത്. അതേസമയം, ജെഎൻയുവിൽ മികച്ച വിജയം നേടിയ ഐസ ദില്ലി സർവകലാശാലയിലെ തിരഞ്ഞെടുപ്പ് ചിത്രത്തിലേ ഉണ്ടായില്ല. ഐസയുടെ സ്ഥാനാർത്ഥികളെല്ലാം ദയനീയമായാണ് പരാജയപ്പെട്ടത്.