ദില്ലി കലാപത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി; അക്രമം വ്യാപിക്കുന്നു
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ വ്യാപിക്കുന്ന കലാപത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം പത്തായി ഉയര്‍ന്നു. ജിടിബി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് പത്ത് പേരും മരിച്ചത്. 200ഓളം പേര്‍ക്ക് പരിക്കുണ്ട്. 150 പേര്‍ ജിടിബി ആശുപത്രിയില്‍ മാത്രം ചികില്‍സയിലാണ്.
അതേസമയം, പത്ത് പേര്‍ മരിച്ചുവെന്നും 56 പോലീസുകാര്‍ ഉള്‍പ്പെടെ 130 പേര്‍ക്ക് പരിക്കേറ്റുവെന്നും ദില്ലി പോലീസ് അറിയിച്ചു. പ്രശ്‌നബാധിത മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പറയുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന പോലീസുകാരെ മുഖ്യമന്ത്രി കെജ്രിവാള്‍ സന്ദര്‍ശിച്ചു. അക്രമത്തില്‍ പരിക്കേറ്റ സഹാദ്ര ഡിസിപി അമിത് ശര്‍മ അപകടനില തരണം ചെയ്തു. ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
'ജയ് ശ്രീറാം വിളിച്ച് തീവച്ചു; ഞങ്ങളെയും കത്തിക്കുമായിരുന്നു, ഒടുവില്‍ ബിജെപി നേതാവ് ഇടപെട്ടു'
അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബുധനാഴ്ച ദില്ലി ഹൈക്കോടതി പരിഗണിക്കും. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറും ആക്ടവിസ്റ്റ് ഫറാ നഖ്‌വിയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. സമാന വിഷയത്തിലുള്ള ഹര്‍ജി സുപ്രീംകോടതിയും നാളെ പരിഗണിക്കുന്നുണ്ട്.
ദില്ലി കലാപത്തില്‍ ബിജെപിയില്‍ പൊട്ടിത്തെറി; കപില്‍ മിശ്രക്കെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീര്‍
അര്‍ധസേനയെയും പോലീസിനെയും മതിയായ അളവില്‍ വിന്യസിച്ചുവെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. എന്നാല്‍ കലാപം നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. വൈകുന്നേരവും പലയിടത്തും ആക്രമണമുണ്ടായി. ഭജന്‍പുര, ചന്ദ് ബാഗ് എന്നിവിടങ്ങളിലാണ് ഏറ്റവും ഒടുവില്‍ ആക്രമണമുണ്ടായത്. ഖജൂരി ഖാസില്‍ അക്രമികള്‍ ഓട്ടോറിക്ഷയ്ക്കും ബൈക്കിനും തീവച്ചു. ദൃശ്യം പകര്‍ത്താന്‍ നോക്കിയവരെ മര്‍ദ്ദിച്ചു.